കൊവിഡ് മരണത്തില്‍ ഇന്ത്യയ്ക്ക് 9ാം സ്ഥാനം, അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി; പുതിയ നിർദ്ദേശങ്ങൾ
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്ഡ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി.
ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം കൊവിഡ് മരണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ 9 ാം സ്ഥാനത്താണുള്ളത്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 9000 കടന്നിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3.11 ലക്ഷം കടക്കുകയും ചെയ്തു. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി അടിയന്തരയോഗം വിളിപ്പിച്ചത്. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നില്‍ രണ്ടും അഞ്ച് സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് നീതി ആയോഗ് അംഗം വിനോദ് പോള്‍ വിശദീകരിച്ചു.
എല്ലാ ജില്ലകളിലെ ആശുപത്രികള്‍ തോറും കിടക്കകള്‍, ഐസലേഷന്‍ സൗകര്യം, കൊവിഡ് പരിശോധന എന്നിവ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മഴക്കാലത്ത് രോഗം വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 11458 പേര്‍ക്കാണ് കൊവിഡ് ഒരു ദിവസം സ്ഥിരീകരിച്ചത്. ഇത്രയധികം കേസുകള്‍ ഒറു ദിവസം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഈ സ്ഥിതി വീണ്ടും തുടരുകയാണെങ്കില്‍ വലിയ ആശങ്കയാണ് ഉയരുക.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തും. ജൂണ്‍ 16,17 തീയതികളിലായിരിക്കും കൂടിക്കാഴ്ച. രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണുകള്‍ ഇളവുകള്‍ നല്‍കണോ, രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമാക്കണോ എന്നീ കാര്യങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഏറ്റവും അവസാനമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചത് മേയ് 11ന് ആയിരുന്നു. നാലാം ഘട്ട ലോക്ക് ഡൗണിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനിടെ, ആഗോള തലത്തില്‍ പുരുഷന്മാരെക്കാള് കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ളത് സ്ത്രീകള്‍ക്കെന്ന് പഠനം. എന്നാല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണവും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ പുരുഷന്മാരെക്കാള് സ്ത്രീകള്‍ക്കാണ് മരണത്തിന് സാധ്യതയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിലെ അഭിഷേക് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇന്ത്യയിലെ രോഗം ബാധിക്കുന്നവരുടെ പ്രായം, ലിംഗം മരണനിരക്ക് (സിഎഫ്ആര്‍) എന്നിവയാണ് പഠന വിഷയമാക്കിയിട്ടുള്ളത്. നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്.