അടല്‍ ടണല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഏറ്റവും ഉയരത്തിലെ ലോകത്തെ നീളമേറിയ തുരങ്ക പാത
മണാലി: അടല്‍ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്ക പാതയാണ് അടല്‍ ടണല്‍. ഹിമാചല്‍ പ്രദേശിലെ മണാലി-ലേ ഹൈവേയില്‍ 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കം സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
2010 ലാണ് തുരങ്കത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനായിരുന്നു നിര്‍മ്മാണ ചുമതല വഹിച്ചത്. 3086 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിര്‍മ്മാണ ചിലവ്. തുരങ്കപാത നിലവില്‍ വരുന്നതോടെ മണാലി-ലേ യാത്രാ ദൂരം 46 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാസമയം അഞ്ച് മണിക്കൂര്‍ കുറയുകയും ചെയ്യും. ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പ്രതിരോധതലത്തിലും പുതിയ പാതയ്ക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്.

നേരത്തെ മഞ്ഞുകാലത്ത് ആറുമാസത്തോളം റോഹ്തങ് ചുരം അടച്ചിടുന്നതിനാല്‍ ഇതുവഴി യാത്ര സൗകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ പാത നിലവില്‍ വരുന്നതോടെ മഞ്ഞ് കാലത്തും യാത്രാ സൗകര്യം ഉണ്ടാവും. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെപി പുരുഷോത്തമനാണ്. തുരങ്കത്തിന്റെ എഞ്ചീനീയറിംഗ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നടത്തിയതും മറ്റൊരു മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയായിരുന്നു.












Click it and Unblock the Notifications