അമ്മ നഷ്ടപ്പെട്ട ഞങ്ങളുടെ ഡാഡിയാണ് മോദി; ജയലളിതയുടെ പകരക്കാരൻ മോദിയെന്ന് അണ്ണാ ഡിഎംകെ നേതാവ്
Recommended Video
ചെന്നൈ: ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് തമിഴ്നാട്. ഇരുപാർട്ടികളുടെയും നെടുംതൂണായിരുന്ന രണ്ട് നേതാക്കളാണ് നഷ്ടമായത്. അണ്ണാ ഡിഎംകെയെന്നാൽ അത് ജലളിതയായിരുന്നു, ഡിഎംകെ എന്നാൽ കരുണാനിധിയും. തനിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറഞ്ഞു വയ്ക്കാതെയാണ് ജയലളിത വിട വാങ്ങുന്നത്. ഉറ്റതോഴി ശശികലയുടെയും വളർത്തുമകൻ സുധാകറിന്റെയുമൊക്കെ പേര് ഉയർന്ന് കേട്ടെങ്കിലും ജയലളിതയോളം ശക്തയായ ഒരു നേതാവിനെ കണ്ടെത്താൻ ഇതുവരെ അണ്ണാ ഡിഎംകെയ്ക്ക് കഴിഞ്ഞിരുന്നില്ല.
തമിഴ്നാട്ടിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും അണ്ണാ ഡിഎംകെയും സഖ്യം രൂപികരിച്ചിരിക്കുകയാണ്. അമ്മ നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയെ നയിക്കാൻ പുതിയ നേതാവ് എത്തിയെന്നാണ് അണ്ണാ ഡിഎംകെ നേതാക്കൾ പറയുന്നത്. മോദി ഞങ്ങടെ ഡാഡിയാണെന്നാണ് തമിഴിനാട് ക്ഷീര വികസന വകുപ്പ് മന്ത്രിയായ രാജേന്ദ്ര ബാബാജി കഴിഞ്ഞ ദിവസം പറഞ്ഞത്.
മോദി ഞങ്ങടെ ഡാഡി
ശ്രീവില്ലിപുത്തൂരിലെ പാർട്ടി റാലിയിൽ പങ്കെടുക്കവെയാണ് അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവും തമിഴ്നാട് മന്ത്രിയുമായ ബാലാജി മോദിയെ പാർട്ടിയുടെ പിതാവായി അവതരിപ്പിച്ചത്. അമ്മയുടെ വിയോഗത്തിന് ശേഷം ഒരു ഡാഡിയുടെ സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിയാണ് ഞങ്ങളെ നയിച്ചതെന്നാണ് പൊതുപരിപാടിയിൽ ബാലാജി പറഞ്ഞു.
പാർട്ടിയെ നയിക്കാൻ
തീർച്ചയായും മോദിയാണ് ഇപ്പോൾ ഞങ്ങളുടെ ഡാഡി. മോദിഅണ്ണാ ഡിഎംകെയുടെ മാത്രം ഡാഡിയല്ല, അദ്ദേഹം ഈ രാജ്യത്തിന്റെ തന്നെ ഡാഡിയാണെന്നും നേതാവ് പ്രസംഗിച്ചു. അതുകൊണ്ടാണ് ബിജെപിയുമായി സഖ്യത്തിലേർപ്പെടാൻ അണ്ണാ ഡിഎംകെ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണ്ണാ-ഡിഎംകെ ബിജെപി സഖ്യം
2014ൽ ജയലളിതയുടെ നേതൃത്വത്തിൽ നേരിട്ട തിരഞ്ഞെടുപ്പില് തമിഴകത്തെ 39 സീറ്റുകളിൽ 37ലും അണ്ണാ ഡിഎംകെയാണ് വിജയിച്ചിരുന്നത്. എന്നാൽ രാജ്യം വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോൾ 2014ലെ വിജയത്തിന്റെ തിളക്കം അണ്ണാ ഡിഎംകെയ്ക്കൊപ്പമില്ല. പാർട്ടിയിലെ ഭിന്നതകളും അഴിമതി ആരോപണങ്ങളുമെല്ലാം അണ്ണാ ഡിഎംകെയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്. ബിജെപിയേയും പിഎംകെയും ഒന്നിച്ച് കൂട്ടിയാണ് എഐഎഡിഎംകെയുടെ സഖ്യം, 5 സീറ്റുകളാണ് ബിജെപിക്ക് നൽകിരിക്കുന്നത്.
സഖ്യമില്ലാത്ത 2014
2014ൽ അണ്ണാ ഡിഎംകെയുമായുള്ള ബിജെപിയുടെ സഖ്യനീക്കത്തെ ജയലളിത നിഷ്കരുണം തള്ളുകയായിരുന്നു. ചെങ്കോട്ട പിടിക്കും റെയിൽ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു അന്ന് എഐഡിഎംകെയുടെ പോരാട്ടം. എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ജയലളിതയുടെ സഹായം ആവശ്യം വന്നില്ല. ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ലോക്സഭയിലെ ഏറ്റവും വലിയ പാർട്ടിയായിരുന്നു അണ്ണാഡിഎംകെ.
മോദിയാണോ ലേഡിയാണോ?
2014ലെ തിരഞ്ഞെടുപ്പ് കാലത്ത് ജയലളിത ഉയർത്തിയ ഒരു ചോദ്യമായിരുന്നു തമിഴ്നാട്ടിലെ ലേഡിയാണോ, ഗുജറാത്തിലെ മോദിയാണോ ? എന്നത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചായിരുന്നു ഈ ചോദ്യം. തമിഴ്നാട്ടിലെ ലേഡി ഗുജറാത്തിലെ മോദിയേക്കാൾ നല്ല ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്ന് ജയലളിത തിരഞ്ഞെടുപ്പ് റാലികളിൽ ആവർത്തിച്ചിരുന്നു.
എന്റെ ഡാഡി
മോദിയുമല്ല, ലേഡിയുമല്ല തന്റെ ഡാഡിയാണ് മികച്ച ഭരണാധികാരിയെന്നാണ് ഡിഎംകെ നേതാവ് സ്റ്റാലിൻ ജയലളിതയ്ക്ക് മറുപടി നൽകിയത്. കരുണാനിധി സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പ്രചാരണറാലികളിൽ അദ്ദേഹം വാ തോരാതെ സംസാരിച്ചിരുന്നെങ്കിലും ആ തിരഞ്ഞെടുപ്പിൽ തമിഴകത്ത് നിലം തൊടാൻ ഡിഎംകെയ്ക്കായില്ല.
പ്രതിഷേധം
അതേ സമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രിക്ക് നേരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. ട്വിറ്ററിൽ ആരംഭിച്ച ഗോ ബാക്ക് മോദി ഹാഷ് ടാഗ് ക്യാംപെയിൻ ട്രെൻഡിംഗിൽ ഒന്നാമതെത്തി. എംജിആറിനെയും ജയലളിതയേയും പുകഴ്ത്തിയായിരുന്നു മോദിയുടെ പ്രസംഗം.
നടി കോവൈ സരള കമൽ ഹാസന്റെ പാർട്ടിയിൽ; കൂടുതൽ താരങ്ങളെത്തുമെന്ന് സൂചന