30 വർഷങ്ങൾക്ക് ശേഷം രാഹുൽ എത്തി; ഒരു മാസം പിന്നിട്ടപ്പോൾ മോദിയും, ബീഹാറിൽ എൻഡിഎയുടെ കൂറ്റൻ റാലി
Recommended Video
പാട്ന: ബീഹാർ പിടിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും കച്ച മുറുക്കി ഇറങ്ങിയിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപം കൊണ്ട വിശാല പ്രതിപക്ഷ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. കൂടുതൽ ചെറു കക്ഷികളെ സഖ്യത്തിലേക്ക് അടുപ്പിക്കാനാണ് മഹാസഖ്യത്തിന്റെ നീക്കം. മഹാസഖ്യം ബീഹാറിൽ തികച്ചും അപ്രസക്തമാണെന്നാണ് എൻഡിഎയുടെ പക്ഷം. ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബീഹറിലെത്തും.
പാട്നയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന സങ്കൽപ് റാലി നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് റാലി. ജെഡിയു നേതാവ് നിതീഷ് കുമാർ എൻഡിഎയിലേക്ക് തിരിച്ചെത്തിയതിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് സങ്കൽപ്പ് റാലിക്ക്. കോൺഗ്രസിന്റെ ബീഹാർ റാലിക്ക് കൃത്യം ഒരു മാസത്തിന് ശേഷമാണ് അതേ സ്ഥലത്ത് ശക്തി തെളിയിക്കാൻ എൻഡിഎ കക്ഷികൾ എത്തുന്നത്.
കശ്മീർ വിഷയം; ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പ്രമേയം, തിരിച്ചടിച്ച് ഇന്ത്യ
9 വർഷങ്ങൾക്ക് ശേഷം
2009 മെയ് മാസത്തിന് ശേഷം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ആദ്യമായി വേദി പങ്കിടാനൊരുങ്ങുന്നു എന്ന പ്രത്യേകതയുണ്ട് സങ്കൽപ്പ് റാലിക്ക്. 2005ന് ശേഷം എൻഡിഎ നടത്തുന്ന സംയുക്ത റാലിയാണ് ഇതെന്നുള്ള പ്രത്യേകതയുമുണ്ട്. 2013ലാണ് നിതീഷ് കുമാർ എൻഡിഎ സഖ്യം വിടുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ ആകെ രണ്ട് സീറ്റുകളാണ് ജെഡിയു നേടിയത്. എൻഡിഎ മുന്നണിയാകട്ടെ ബീഹാറിലെ 40 സീറ്റുകളിൽ 31ലും വിജയിക്കുകയായിരുന്നു.
ബോംബ് ഭീഷണി
പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്ര മോദി ഗാന്ധി മൈതാനത്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് സങ്കൽപ്പ് റാലി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2013 ഒക്ടോബറിലായിരുന്നു അദ്ദേഹം അവസാനമായി ഇവിടെ റാലിയിൽ പങ്കെടുത്തത്. അന്ന് റാലിയിൽ ബോംബ് സ്ഫോടനം നടക്കുകയും 6 പേർ കൊല്ലപ്പെടുകയും 85 ഓളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
അഞ്ച് ലക്ഷത്തോളം ആളുകൾ
5 ലക്ഷത്തോളം ആളുകൾ സങ്കൽപ്പ് റാലിയിൽ പങ്കെടുക്കാനെത്തുമെന്നാണ് ഉപ മുഖ്യമന്ത്രി സുശീൽ കുമാർ മോദി അവകാശപ്പെടുന്നത്. മോദിയുടെ കടുത്ത വിമർശകനായിരുന്ന നിതീഷ് കുമാർ മോദിയെ എങ്ങനെ പിന്തുണയ്ക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. എൻഡിഎ വിട്ട നിതീഷ് കുമാർ 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർജെഡിയുമായി സഖ്യത്തിലാവുകയായിരുന്നു. ആ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മഹാസഖ്യത്തിലെ മുഖ്യമന്ത്രിയുമായി. എന്നാൽ 2017ൽ സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാർ വീണ്ടും എൻഡിഎയിൽ എത്തുകയായിരുന്നു.
സുരക്ഷ ശക്തമാക്കി
2013ലെ ബോബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ചടങ്ങിന് ഒരുക്കിയിരിക്കുന്നത്. നാൽപ്പതിനായിരും പോലീസുകാരാണ് പ്രധാനമന്ത്രിയുടെ മഹാറാലിയിൽ സുരക്ഷയൊരുക്കുക. 60 ഓളം മെറ്റൽ ഡിറ്റക്ടർ കവാടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മോദി സർക്കാരിന്റെ ഭരണ നേട്ടം വിവരിച്ചുകൊണ്ടുള്ള ഫ്ലക്സുകളും ഹോർഡിംഗുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് പാട്നയിലെ റോഡുകൾ. റാലി വിജയമാക്കാനുള്ള കഠിന ശ്രമത്തിലാണ് ബിഹാറിലെ ബിജെപി നേതൃത്വം, പ്രവർത്തകരെ ചടങ്ങിലേക്ക് എത്തിക്കാനായി 30 ട്രെയിനുകളും 6,000 ബസുകളുമാണ് ബുക്ക് ചെയ്തിരിക്കുന്നത്.
സീറ്റ് വിഭജനം
സങ്കൽപ്പ് റാലിക്ക് ശേഷം എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. 17:17:6 എന്ന നിലയിൽ ബിജെപിക്കും ജെഡിയുവിനും എൽജെപിക്കും ഇടയിൽ സീറ്റ് വിഭജനം നടത്താനാണ് ധാരണയായത്. എതൊക്കെ സീറ്റുകളാണ് ഓരോ കക്ഷികൾക്കും നൽകേണ്ടത് എന്നതിൽ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളു.
റാലി മാറ്റി വയ്ക്കണമെന്ന് ആവശ്യം
ഫെബ്രുവരി 14ന് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സങ്കൽപ്പ് റാലി മാറ്റി വയ്ക്കണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാറും നരേന്ദ്രമോദിയും മുൻപ് പരസ്പരം ആരോപണം ഉന്നയിക്കുന്ന ചില വീഡിയോകളും തേജസ്വി പുറത്ത് വിട്ടിരുന്നു. കോൺഗ്രസും, ആർജെഡിയും, ഹിന്ദുസ്ഥാനി ആവാമി മോർച്ച, ആർഎൽഎസ്പി, വിഐപി എന്നീ പാർട്ടികളാണ് പ്രതിപക്ഷ മഹാസഖ്യത്തിൽ ഉള്ളത്.
വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് പ്രത്യേക ബീഹാർ പാക്കേജും ബീഹാറിന് അനുവദിച്ച് എയിംസും ഇതുവരെ യാഥാർത്ഥമായിട്ടില്ല. പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ ആയുധവും ഇതു തന്നെയാണ്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി നിതീഷ് കുമാറിനെ ചോദ്യശരങ്ങളുമായി കടന്നാക്രമിക്കുകയാണ് തേജസ്വി യാദവ്.
രാഹുലിന്റെ റാലി
കഴിഞ്ഞ ഫെബ്രുവരി 14ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗാന്ധി മൈതാനത്ത് ജൻ ആകാൻഷ റാലി സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ ഐക്യനിരയിലെ പ്രധാന നേതാക്കളെല്ലാം റാലിയിൽ പങ്കെടുത്തിരുന്നു. അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനം ബീഹാറിലെ റാലിക്കിടെയാണ് നടത്തിയത്. 30 വർഷത്തിന് ശേഷം ബീഹാറിൽ നടത്തിയ റാലി വൻ വിജയമായത് കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.