പ്രധാനമന്ത്രി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്തേക്കും, ലോക്ക് ഡൗണ്‍ നീട്ടാൻ സാധ്യതയെന്ന് സൂചന!
ദില്ലി: 21 ദിവസത്തെ ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്‌തേക്കും. കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്നുളള പ്രഖ്യാപനം പ്രധാനമന്ത്രി നേരിട്ട് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടുക.
ലോക് ഡൗണ്‍ നീട്ടാനാണ് സാധ്യത എന്നാണ് ദില്ലിയില്‍ നിന്നുളള സൂചനകള്‍. എന്നാല്‍ നിയന്ത്രണങ്ങളില്‍ ചിലതില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. അന്തര്‍സംസ്ഥാന ഗതാഗതം കര്‍ശനമായി തന്നെ നിയന്ത്രിക്കും. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ. സ്‌കൂളുകളും കോളേജുകളും ആരാധനാലയങ്ങളും അടഞ്ഞ് കിടക്കാന്‍ തന്നെയാണ് സാധ്യത. ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ ജിഡിപി മൈനസിലേക്ക് താഴാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
സാമ്പത്തിക രംഗത്ത് കൂടുതല്‍ തിരിച്ചടി സംഭവിക്കാതിരിക്കാന്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും. സാമൂഹിക അകലം പാലിച്ച് കൊണ്ട് മാത്രമായിരിക്കും പ്രവര്‍ത്തനം അനുവദിക്കുക. ലോക്ക് ഡൗണ്‍ കാരണം ഏറ്റവും അധികം ബാധിക്കപ്പെട്ടിരിക്കുന്ന വ്യോമയാന രംഗത്ത് ഇളവ് വന്നേക്കും. സര്‍വ്വീസ് നടത്താന്‍ അനുവദിക്കുന്നതിനൊപ്പം നടുവിലത്തെ സീറ്റ് ഒഴിച്ചിടുക അടക്കമുളള കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കാനാണ് സാധ്യത.
രാജ്യത്തെ 600 ജില്ലകളില്‍ 75ലധികം ജില്ലകളില്‍ മാത്രമാണ് കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ നീക്കുന്നത് സാധ്യമല്ലെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചിരുന്നു. പഞ്ചാബ് അടക്കമുളള സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ലോക്ക് ഡൗണ്‍ നീട്ടിക്കഴിഞ്ഞു. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരും എന്ന സൂചനയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പങ്കുവെയ്ക്കുന്നത്.
Recommended Video
കൊവിഡിനെ പ്രതിരോധിക്കാനുളള കുത്തിവെപ്പാണ് ലോക്ക് ഡൗണ്‍ എന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് തടയാന്‍ മൂന്നാഴ്ചയെങ്കിലും ആവശ്യമായി വരും. സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നൂറ് ശതമാനം നടപ്പിലാക്കണമെന്നും വീഴ്ച വരുത്തിയാല്‍ കൊവിഡ് നിയന്ത്രണം പരാജയപ്പെടുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.