പ്രതിപക്ഷത്തെ കൊണ്ട് മടുത്തു! പാര്‍ലമെന്‍റ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രിയുടെ നിരാഹാര സമരം 12 ന്
ദില്ലി: പാര്‍ലമെന്‍റ് സമ്മേളനങ്ങളെ ബഹളത്തില്‍ മുക്കികൊല്ലുന്ന പ്രതിപക്ഷ നടപടിക്കെതിരെ ഏപ്രില്‍ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാഹാരമിരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മറ്റ് ബിജെപി എംപിമാരും പ്രധാനമന്ത്രിക്കൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുക്കും. ദില്ലിയിലാണ് പ്രധാനമന്ത്രി നിരാഹാരമിരിക്കുന്നത്. എന്നാല്‍ അമിത് ഷാ കര്‍ണാടകയില്പാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ആയതിനാല്‍ കര്‍ണാടകയിലാകും നിരാഹാരമിരിക്കുക.
ഭരണപക്ഷം രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ അത്തരം ചര്‍ച്ചകള്‍ക്ക് ചൊവികൊടുക്കുക പോലും ചെയ്യാതെ അനാവശ്യ ബഹളങ്ങളിലൂടെ സഭാ നടപടികള്‍ തടസപ്പെടുത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്നത്. ബിജെപി രാജ്യത്തെ ഒന്നിച്ച് കൊണ്ടുപോകാന്‍ നോക്കുമ്പോള്‍ ജനങ്ങളെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. മോശം രാഷ്ട്രീയമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പയറ്റുന്നത്. ബിജെപി ഭരണം ശക്തിയാര്‍ജ്ജിക്കുന്നത് താങ്ങാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കാത്തതാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കാര്യമായ നടപടികള്‍ ഒന്നും സ്വീകരിക്കാതെ 23 ദിവസം നീണ്ട പാര്‍ലമെന്‍റിന്‍റെ ബജറ്റ് രണ്ടാം ഘട്ട സമ്മേളനം അവസാനിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്നു പലതവണ മാറ്റിവച്ച ശേഷമാണ് അവസാന ദിവസത്തെ സമ്മേളനം പൂർത്തിയാക്കി ഇരു സഭകളും പിരിഞ്ഞത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി, കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാരുടെ പ്രതിഷേധം, കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനെ എതിർത്തു കർണാടകയിലെ എംപിമാരുടെ പ്രതിഷേധം ഇതൊക്കെയായിരുന്നു ലോക്സഭയെ ബഹളത്തില്‍ മുക്കിയത്.