നിർണായക നീക്കം, പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിക്കുമെന്ന് റിപ്പോര്‍ട്ട്
ദില്ലി: യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിക്കുമെന്ന് റിപ്പോര്‍ട്ട്. വ്‌ളാഡമിര്‍ പുടിന്റെ ആവശ്യപ്രകാരമാണ് ചര്‍ച്ച എന്നാണ് വിവരം. ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്ന് നേരത്തെ യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ഒപ്പം നിര്‍ത്താനുളള ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ പുടിന്‍ ശ്രമം നടത്തുന്നത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ദില്ലിയില്‍ മന്ത്രിസഭയിലെ പ്രമുഖരുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയില്‍ യോഗം ചേരുകയാണ്. യുക്രൈന്‍ പ്രതിസന്ധി സാമ്പത്തിക മേഖലയില്‍ അടക്കം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നതും യുക്രൈനിലുളള ഇന്ത്യക്കാരെ തിരിച്ച് എത്തിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഹംഗറി വഴി ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാനുളള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹംഗറി എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഹംഗറി അതിര്‍ത്തിയിലേക്ക് അയക്കാനുളള നടപടികള്‍ തുടങ്ങിയെന്ന് ഇന്ത്യന്‍ അംബാസിഡര്‍ വ്യക്തമാക്കി. യുക്രൈന്റെ അയല്‍രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാണ് ശ്രമം.
Recommended Video
യുക്രൈന്‍ നാറ്റോയില്‍ ചേരുന്നതിന് തടയിടുന്നതിന് വേണ്ടി തികച്ചും ആസൂത്രിതമായ ആക്രമണത്തിന് ഇന്ന് രാവിലെയാണ് റഷ്യ തുടക്കം കുറിച്ചത്. യുക്രൈന്‍ ഒരിക്കലും ഒരു പൂര്‍ണ രാജ്യം ആയിരുന്നില്ലെന്നും യുക്രൈന്‍ പാശ്ചാത്യ ശക്തികളുടെ കയ്യിലെ കളിപ്പാവയായി മാറിയെന്നുമാണ് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിന്‍ പ്രതികരിച്ചത്. വൈകിട്ടോടെ യുക്രൈനിലെ 70 സൈനിക കേന്ദ്രങ്ങള്‍ പിടിച്ചടക്കി എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 11 വ്യോമ കേന്ദ്രങ്ങളും 18 റഡാര്‍ സ്‌റ്റേഷനുകളും പിടിച്ചെടുത്തുവെന്ന് റഷ്യ പറയുന്നു.












Click it and Unblock the Notifications