സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി കശ്മീരിൽ ദേശീയ പതാക ഉയർത്തുമോ? വൻ സൈനിക വിന്യാസത്തിൽ പകച്ച് ജനം
ദില്ലി: ജമ്മു കശ്മീരില്‍ വന്‍ സൈനിക വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നത് ആര്‍ട്ടിക്കിള്‍ 35എ റദ്ദ് ചെയ്യുന്നതിന് വേണ്ടിയാണ് എന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജമ്മു കശ്മീരിന് ഭരണ ഘടന പ്രത്യേക പദവി നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 35എ. ഇതെടുത്ത് കളയും എന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. അത്തരമൊരു നീക്കം ഉടന്‍ മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല ജമ്മു കശ്മീരിനെ മൂന്നായി വിഭജിക്കാനുളള നീക്കത്തിലേക്കും സര്‍ക്കാര്‍ ഉടന്‍ കടന്നേക്കില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുളള വിവരമെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ തീവ്രവാദ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ 35000 പാരാമിലിട്ടറി സൈനികരെ ആണ് ജമ്മു കശ്മീരില്‍ കേന്ദ്രം വിന്യസിച്ചിരിക്കുന്നത്.
അതിനിടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തും എന്ന് പ്രചാരണം നടക്കുന്നുണ്ട്. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും എന്നാണ് പ്രചാരണം. എന്നാല്‍ അതുണ്ടാവില്ലെന്നും പതിവ് പോലെ ചുവപ്പ് കോട്ടയില്‍ തന്നെയാവും പ്രധാനമന്ത്രി ദേശീയ പതാകയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ സൈനിക വിന്യാസത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ കശ്മീരി ജനത പരിഭ്രാന്തിയിലാണ്. അമര്‍നാഥ് തീര്‍ത്ഥാടകരോടും സംസ്ഥാനത്തുളള ടൂറിസ്റ്റുകളോടും മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇര്‍ഫാന്‍ പഠാന്‍ പരിശീലകനായിരിക്കുന്ന ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീം അംഗങ്ങളോടും നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റോ, ഐബി തലവന്മാര്‍ എന്നിവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.