പ്രൈം ടൈം മിനിസ്റ്ററും, ഫോട്ടോഷൂട്ട് സർക്കാരും; കടന്നാക്രമിച്ച് രാഹുൽ, കൂടുതൽ ചിത്രങ്ങൾ പുറത്ത്
ദില്ലി: പുൽവാമയിൽ 40 ജവാന്മാരുടെ ഭീകരാക്രമണം രാജ്യത്തെ നടുക്കിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്ന ആരോപണമാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. രാജ്യം ഭീകരാക്രണത്തിന്റെ നടുക്കത്തിൽ ഇരുന്നപ്പോൾ നരേന്ദ്ര മോദി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നുവെന്നാണ് ചിത്രങ്ങൾ സഹിതം കോൺഗ്രസ് ആരോപിച്ചത്.
കോൺഗ്രസിന്റെ ആരോപണം തെറ്റാണെന്ന വാദവുമായി ബിജെപി വൃത്തങ്ങളും രംഗത്തെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയും മോശം നെറ്റ് വർക്ക് കവറേജും മൂലം 25 മിനിറ്റോളം വൈകിയാണ് പ്രധാനമന്ത്രി ഭീകരാക്രമണത്തെ കുറിച്ച് അറിഞ്ഞതെന്നും അപ്പോൾ മുതൽ ജനപാനമില്ലാതെ അദ്ദേഹം തുടർ ചർച്ചകളിലായിരുന്നുവെന്നും അധികൃതർ വിശദീകരിച്ചു. എന്നാൽ വിശദീകരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തൃപ്തനല്ല. കേന്ദ്രത്തിലുള്ളത് വെറും ഫോട്ടോ ഷൂട്ട് സർക്കാർ ആണെന്ന് പരിഹസിച്ച രാഹുൽ ഗാന്ധി മോദിയുടെ ഡോക്യുമെന്ററി ഷൂട്ടിന്റെ കൂടുതൽ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

കോൺഗ്രസ് പറയുന്നത്
വൈകിട്ട് 3.10നാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടാകുന്നത്. ലോകമെമ്പാടും ഇതിന്റെ വാർത്ത പരന്നു. എന്നാൽ ആക്രമണത്തിന് ശേഷം മൂന്ന് മണിക്കൂറോളം നേരം മോദി ചിത്രീകരണവുമായി ജിം കോർബറ്റ് നാഷണൽ പാർക്കിൽ തുടർന്നുവെന്നാണ് കോൺഗ്രസ് ആരോപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നു മോദി അപ്പോഴെന്നാണ് കോൺഗ്രസ് പറയുന്നത്.

ചിത്രങ്ങൾ കാണിച്ചു
മോദിയുടെ ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ചിത്രങ്ങൾ ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ രൺദീപ് സിംഗ് സർജേവാല പ്രദർശിപ്പിച്ചു. ഇതിപോലൊരു പ്രധാനമന്ത്രി രാജ്യത്ത് എവിടെയും ഉണ്ടാകില്ല. സൈന്യത്തെ അപമാനിക്കുകയാണ് മോദി ചെയ്തതെന്നുമടക്കം രൂക്ഷ വിമർശനവും ഉന്നയിച്ചു.

വിശദീകരണം
എന്നാൽ കാലാവസ്ഥയും നെറ്റ് വർക്ക് കവറേജും മോശമായതിനാലാണ് മോദി വിവരം അറിയാൻ വൈകിയതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. വിവരം അറിയാൻ വൈകിയതിൽ മോദി കുപിതനായിരുന്നു. ജലപാനം പോലും വേണ്ടെന്ന് വെച്ച് തുടർച്ചയായി അദ്ദേഹം ചർച്ചകളിൽ മുഴുകി. ഉച്ചകഴിഞ്ഞ് രുദ്രപൂരിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി. വിവരം അറിഞ്ഞപ്പോൾ തന്നെ ദില്ലിയിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം രാത്രിയിലാണ് മടങ്ങാനായതെന്നും അധികൃതർ വിശദീകരണം നൽകി.
|
വിടാതെ രാഹുൽ ഗാന്ധി
എന്നാൽ ആരോപണത്തിന് തുടർച്ചായായി രാഹുൽ ഗാന്ധി വീണ്ടും കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. മോദി പ്രൈം മിനിസ്റ്റർ അല്ല പ്രൈം ടൈം മിനിസ്റ്ററാണെന്നാണ് രാഹുൽ ആരോപിക്കുന്നത്. 40 ജവാന്മാർ പുൽവാമയിൽ വീരമൃത്യു വരിച്ചതിന് ശേഷവും പ്രൈം ടൈം മിനിസ്റ്റർ സിനിമാ ഷൂട്ടിംഗ് തുടർന്നു. രാജ്യം മുഴുവൻ തേങ്ങുമ്പോൾ തടാകക്കരയിൽ ഫോട്ടോ ഷൂട്ടിനായി ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ചിത്രീകരണത്തിനായി മോദി നിൽക്കുന്നതിന്റെ ചിത്രങ്ങളും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.
|
തിരിച്ചടിച്ച് ബിജെപി
രാഹുലിൻറെ ട്വീറ്റിന് അതേ നാണയത്തിൽ തിരിച്ചടിയുമായി ബിജെപി വക്താവ് മീനാക്ഷി ലേഹിയും എത്തി. പുൽവാമ ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ഡിസ്കവറി ചാനൽ ഷൂട്ടിങ്ങിലായിരുന്നു എന്നാണ് പുതിയ വ്യാജ പ്രചാരണം. ഓരോ മിനിറ്റിലും പ്രധാനമന്ത്രി കാര്യങ്ങൾ വിലയിരുത്തുകയും ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുകയും ചെയ്തത് കോൺഗ്രസ് അറിഞ്ഞിരുന്നോ? മീനാക്ഷി ലേഹി ട്വീറ്റ് ചെയ്തു.
|
വാർത്ത പങ്കുവെച്ചു
2008ലെ ഭീകരാക്രമണ സമയത്ത് രാഹുൽ ഗാന്ധിയെ കുറിച്ച് വന്ന ഒരു പത്ര റിപ്പോർട്ടും മീനാക്ഷി ലേഹി പങ്കുവെച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിൽ രാജ്യം പുകയുമ്പോൾ രാഹുൽ ഗാന്ധി ദില്ലിയിലെ ഒരു ഫാം ഹൗസിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തു എന്ന വാർത്തയാണ് മീനാക്ഷി ലേഹി പങ്കുവെച്ചത്. പുൽവാമ വിഷയത്തിൽ ഇരുപാർട്ടികളും തമ്മിൽ സമൂഹമാധ്യമങ്ങളിൽ പോര് തുടരുകയാണ്.












Click it and Unblock the Notifications