മഹാരാഷ്ട്രയിൽ ''ഓപ്പറേഷൻ ലോട്ടസ്'' തടയാൻ കോൺഗ്രസ് ജാഗ്രതയിലാണ്; തീരുമാനം ഉടനെന്ന് പൃഥ്വിരാജ് ചവാൻ
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായതോടെ ബിജെപിയുടെ ഓപ്പറേഷൻ താമരയെ ചെറുക്കാൻ കോൺഗ്രസ് ജാഗ്രത പുലർത്തുന്നുണ്ടെന്ന് മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാൻ. മഹാരാഷ്ട്രയിൽ ആർക്കും സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ കഴിയാതെ വന്നതോടെയാണ് ഗവർണറുടെ ശുപാർശയെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
അതേ സമയം സർക്കാർ രൂപീകരിക്കാൻ ശിവസേനയെ പിന്തുണയ്ക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ എൻസിപിയും കോൺഗ്രസും ചർച്ച തുടരുകയാണ്. കോൺഗ്രസിനോടും എൻസിപിയോടും ഒപ്പം ചേരുന്നതിൽ നിന്ന് ശിവസേനയെ തടയാനാണ് ബിജെപിയുടെ ശ്രമം. കർണാടകയിലേതു പോലെ ഓപ്പറേഷൻ ലോട്ടസിന് ശ്രമം നടക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനെതിരെ കോൺഗ്രസ് ജാഗ്രത പുലർത്തുന്നുണ്ടെന്നും പൃഥ്വിരാജ് ചവാൻ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്നും ബിജെപി നേതാവ് നാരായൺ റാണെ പറഞ്ഞിരുന്നു. ഇത് പരാമർശിച്ചായിരുന്നു പൃത്വിരാജ് ചവാനറെ പ്രതികരണം. കോൺഗ്രസ് ശിവസേനയും എൻസിപിയും തമ്മിൽ ചർച്ചകൾ നടന്ന് വരികയാണെങ്കിലും പൊതുമിനിമം പരിപാടിയിൽ ധാരണയായാൽ സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും പൃഥ്വിരാജ് ചവാൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ശിവസേനയും ബിജെപിയും ഉടക്കിയതോടെയാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്.. ബിജെപിക്ക് 105 സീറ്റും ശിവസേന 56 സീറ്റുമാണ് നേടിയത്. 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം കടക്കാൻ 145 എംഎൽഎമാരാണ് വേണ്ടത്.












Click it and Unblock the Notifications