ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി; മുന്നറിയിപ്പില്ലാതെ കൊടിനാട്ടി
കവരത്തി; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം പുകയുന്നതിനിടെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഭരണകൂടം. കവരത്തിയിൽ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയിൽ റവന്യൂ വകുപ്പ് കൊടി നാട്ടിയെന്നാണ് റിപ്പോർട്ട്. ഭൂവുടമകളെ അറിയിക്കാതെയാണ് നടപടിയെന്ന് ദ്വീപ് നിവാസികൾ ആരോപിച്ചു.
പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. കവരത്തി പിഡബ്ല്യുഡി ഓഫീസിന് എതർവശത്തടക്കമുള്ള ഭൂമികളിലാണ് കൊടി കുത്തിയത്. ചുവന്ന കൊടി നാട്ടിയശേഷമാണ് വിവരം അറിഞ്ഞതെന്നും ഉദ്യോഗസ്ഥർ ആരും തന്നെ ഇത് സംബന്ധിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ദ്വീപ് നിവാസികൾ പറയുന്നു.
ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എൽഡിആറിന്റെ കരട് രൂപ രേഖ നേരത്തേ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയിരുന്നു. ഈ കരട് നിയമം അതേപടി നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്തിമ തിരുമാനം ആയിട്ടില്ല. കരട് നിയമത്തിനെതിരെ ദ്വീപ് ജനത കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് അഡ്മിനിസ്ട്രേറ്റർ നീങ്ങുന്നത്.
അതേസമയം ഏകപക്ഷീയമായുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ദ്വീപ് നിവാസികളുടെ തിരുമാനം. അതിനിടെ കഴിഞ്ഞ ദിവസത്തെ സന്ദർശനം തുടരുന്നതിനിടേയും വിവാദ ഭരണപരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്ന നിർദ്ദേശമാണ് പ്രഫുൽ പട്ടേൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വേഗത പോരെന്നും പ്രഫുൽ പട്ടേൽ വിമർശിച്ചിരുന്നു.