ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രിയ ദത്ത്; രാഹുൽ ഗാന്ധിക്ക് കത്ത് നൽകി
Recommended Video
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിൽ പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ വീഴ്ചയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി.
രാജ്യത്ത് ശക്തിയാർജ്ജിക്കുന്ന പ്രതിപക്ഷ ഐക്യം ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ ഇതിനിടയിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്നും വിട്ട് നിൽക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസിലെ ശക്തയായ വനിതാ നേതാവ് പ്രിയ ദത്ത്, ഇക്കാര്യം അറിയിച്ചുകൊണ്ട് അവർ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി.
സുനിൽ ദത്തിന്റെ മകൾ
മുൻ എംപിയും നടനുമായ സുനിൽ ദത്തിന്റെ മകളും സജ്ഞയ് ദത്തിന്റെ സഹോദരിയുമാണ് പ്രിയ ദത്ത്. 2005ലാണ് പ്രിയ ദത്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2005ൽ തന്നെ മുംബൈ നോർത്ത് സീറ്റിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2009ലും ഇതേ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും പ്രിയ ദത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2014ലെ തോൽവി
2014ൽ രാജ്യത്ത് ആഞ്ഞടിച്ച് ബിജെപി തരംഗത്തിൽ പ്രിയ ദത്തിനും തിരഞ്ഞെടുപ്പ് തോൽവി നേരിടേണ്ടി വന്നു. ബിജെപിയുടെ പൂനം മഹാജനോടാണ് പ്രിയ ദത്ത് പരാജയപ്പെട്ടത്. 1.87 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് പൂനം നേടിയത്. മുംബൈയിൽ കോൺഗ്രസ്-എൻസിപി സഖ്യം മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയം നേരിട്ടിരുന്നു. 2014ൽ 44 സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങുകയായിരുന്നു.
പദവിയിൽ നിന്നും പുറത്ത്
അടുത്തിടെ എഐസിസി സെക്രട്ടറി പദവിയിൽ നിന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രിയ ദത്തിനെ നീക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് സംഘടനയിൽ അഴിച്ചുപണി നടത്താനുള്ള നീക്കത്തിന് പിന്നാലെയായിരുന്നു. പാർട്ടി നടപടിയിൽ അതൃപ്തിയില്ലെന്നും ഏറെക്കാലമായി ഇതേ പദവിയിൽ തുടരുകയാണ് പുതുമുഖങ്ങൾ നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നുമാണ് പ്രിയ ദത്ത അന്ന് പ്രതികരിച്ചത്.
നേതാക്കൾക്ക് അതൃപ്തി
പ്രിയ ദത്തിന്റെ പ്രകടനത്തിൽ ചില കോൺഗ്രസ് നേതാക്കൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. പാർട്ടി പരിപാടികളിൽ നിന്നും പ്രിയ ദത്ത് വിട്ടുനിൽക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. പാർട്ടിക്കുള്ളിൽ തനിക്ക് ശത്രുക്കളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നറിയിച്ച് പ്രിയ ദത്ത് രാഹുൽ ഗാന്ധിക്ക് എഴുതിയ കത്ത്. 2014ൽ തനിക്കെതിരെ ചില കോൺഗ്രസ് കോൺഗ്രസ് നേതാക്കൾ നീക്കങ്ങൾ നടത്തിയിരുന്നെന്ന ആരോപണം പ്രിയ ദത്ത് ഉന്നയിച്ചിരുന്നു.
വിയോജിച്ചവരോട്
പാർട്ടിയിൽ പലരോടും എനിക്ക് വിയോജിപ്പുണ്ടായിട്ടുണ്ട്. അതൊന്നും ഒരിക്കലും വ്യക്തിപരമായിരുന്നില്ല. പാർട്ടിക്കും, മണ്ഡലത്തിനും ജനങ്ങൾക്കും വേണ്ടി നല്ലത് ചെയ്യണമെന്ന് മാത്രമെ കരുതിയിട്ടുള്ളു. രാഹുൽ ഗാന്ധിയോടും സോണിയാ ഗാന്ധിയോടുമുള്ള തന്റെ നന്ദിയും അറിയിക്കുന്നുണ്ട് കത്തിൽ പ്രിയ ദത്ത്.
വ്യക്തിപരമായ കാരണങ്ങൾ
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് പ്രിയദത്ത് വ്യക്തമാക്കി. പതിമൂന്നും പതിനൊന്നും വയസുള്ള രണ്ട് ആൺകുട്ടികളാണ് തനിക്കുള്ളത്. അവരുടെ ജീവിത്തതിലെ നിർണായകമായ വർഷങ്ങളാണിത്. ഈ സമയം അവർക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കണം, പ്രിയ ദത്ത് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
പുതിയ മുഖങ്ങളെ തേടി കോൺഗ്രസ്
പ്രിയ ദത്തിന് പകരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കാൻ നിരവധി പേരുകൾ ഇതിനോടകം തന്നെ ഉയർന്നു വന്നിട്ടുണ്ട്. മുതിർന്ന നേതാവ് കൃപാശങ്കർ സിംഗ്, എംഎൽഎ ആരിഫ് നസീം ഖാൻ, മുൻ എംഎൽഎ ബാബ സിദ്ദിഖ്, ചലച്ചിത്ര താരങ്ങളായ രാജ് ബാബ്ബർ, നഗ്മ, മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ തുടങ്ങിയ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.
ശബരിമലയിൽ വീണ്ടും യുവതി പ്രവേശനമെന്ന് റിപ്പോർട്ട്; ദർശനം നടത്തിയത് തമിഴ്നാട് സ്വദേശിനി