പ്രിയങ്കയെ പോലെ പ്രിയദർശിനിയും; ഗുണയിൽ അസാധാരണ സാഹചര്യം, കോൺഗ്രസിന് പുതിയ നേതാവ്
ഭോപ്പാൽ: പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി സിന്ധ്യയും രാഷ്ട്രീയത്തിലേക്ക് വരണമെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിന്ധ്യാ രാജകുടുംബത്തിന്റെ മരുമകളായ പ്രിയദർശിനി രാഷ്ട്രീയത്തിന്റെ ഗ്ലാമറുകളിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു. സിന്ധ്യാ രാജ കുടുംബത്തിന്റെ ശക്തി കേന്ദ്രമായ ഗുണ സീറ്റിൽ നിന്നും പ്രിയദർശിനിയെ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് ഇക്കുറി ഗുണയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായത്. മുൻ തിരഞ്ഞെടുപ്പുകൾക്ക് വിപരീതമായി ശക്തമായ വെല്ലുവിളിയാണ് ഗുണയിൽ ഇക്കുറി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുമ്പിലുള്ളത്. ഗുണയുടെ എംപിയായി ജ്യോതിരാദിത്യ സിന്ധ്യ തിരഞ്ഞെടുക്കപ്പെട്ടാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും പ്രിയദർശിനിക്കായിരിക്കും.
പാലായിൽ പിസി ജോർജിന്റെ പാലം വലിച്ച് ബിജെപി, സ്ഥാനാർത്ഥിയായി ഷോൺ ജോർജ് വേണ്ട
2002 മുതൽ
2002 മുതൽ ജ്യോതിരാദിത്യ സിന്ധ്യയയാണ് ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തുന്നത്. അഞ്ചാം വട്ടവും ഗുണയിൽ ജനവിധി തേടാനിറങ്ങുമ്പോൾ കോൺഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. 2014ൽ സംസ്ഥാനത്ത് കോൺഗ്രസ് വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്ന് ഗുണ ആയിരുന്നു. മറ്റൊന്ന് കമൽനാഥിന്റെ ചിന്ദ്വാരയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കമൽനാഥ് മധ്യപ്രേദശ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. മകൻ നകുൽ നാഥാണ് ചിന്ദ്വാരയിൽ ഇത്തവണ മത്സരിക്കുന്നത്.
2019ൽ
2019ൽ എത്തുമ്പോൾ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി സിന്ധ്യയെ നിയമിക്കുകയായിരുന്നു. 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്തുക എന്ന ദൗത്യമാണ് പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയേയും രാഹുൽ ഗാന്ധി ഏൽപ്പിച്ചത്.
സിന്ധ്യാ കുടുംബത്തിന്റെ സീറ്റ്
സിന്ധ്യാ രാജ കുടുംബത്തിന്റെ ശക്തി കേന്ദ്രമാണ് ഗുണ സീറ്റ്. നേരത്തെ രാജമാത വിജയ രാജെ സിന്ധ്യയും ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുമാണ് ഈ സീറ്റിൽ നിന്നും വിജയിച്ചിട്ടുള്ളത്. 2002 മുതൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം നിന്ന മണ്ഡലത്തിൽ പക്ഷെ ഇക്കുറി അസാധാരണ സാഹചര്യമാണ് സിന്ധ്യയ്ക്ക് നേരിടേണ്ടി വന്നത്.
സിന്ധ്യയ്ക്കായി ഭാര്യ
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 39 സീറ്റുകളുടെ ചുമതലയാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കുള്ളത്. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായതോടെ സ്വന്തം മണ്ഡലത്തിൽ കാര്യമായ പ്രചാരണം നടത്താൻ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിന്ധ്യയ്ക്ക് വേണ്ടി പ്രിദർശിനി പ്രചാരണം ഏറ്റെടുത്തത്.
വെല്ലുവിളി
ഇക്കുറി ആദ്യമായി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നിരവധി വെല്ലുവിളികളാണ് മണ്ഡലത്തിൽ നേരിടേണ്ടി വന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ അഭാവം മുതലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഗുണയിൽ നടന്ന പ്രചാരണ റാലിയിൽ ജനപങ്കാളിത്തം തീരെ കുറഞ്ഞത് നേതൃത്വത്തെ പോലും ഞെട്ടിച്ചു. മണ്ഡലത്തിലെ പിന്തുണയിൽ ജ്യോതിരാദിത്യ സിന്ധ്യ ആശങ്ക അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. 2014 ൽ ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭൂരിപക്ഷത്തിനും ഇടിവുണ്ടായിട്ടുണ്ട്. 2009ൽ 3.5 ലക്ഷമുണ്ടായിരുന്ന ഭൂരിപക്ഷം 2014ൽ 1.20 ലക്ഷമായാണ് കുറഞ്ഞത്.
ഭാഗ്യ പരീക്ഷണത്തിന് ബിജെപിയും
ഗുണയിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് ഇത്തവണ ബിജെപിയും. ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായി ആയിരുന്ന കെപി യാദവാണ് ഇക്കുറി ഗുണയിലെ ബിജെപി സ്ഥാനാർത്ഥി. ഉപതിരഞ്ഞടെുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് യാദവ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തുന്നത്. കെപി യാദവിന്റെ പ്രദേശിക പിന്തുണയിൽ ബിജെപിക്ക് പ്രതീക്ഷയുണ്ട്. അതേ സമയം ഗുണയിലെ എസ്പി-ബിഎസ്പി സഖ്യ സ്ഥാനാർത്ഥി ലോകേന്ദ്ര സിംഗ് രജ്പുത്ത് കോൺഗ്രസിൽ ചേർന്നിരുന്നു.
നേതൃത്വത്തെ ഞെട്ടിച്ച് പ്രിയദർശിനി
ജ്യോതിരാദിത്യ സിന്ധ്യയുടെ അഭാവത്തിൽ പ്രിയങ്ക പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് മണ്ഡലത്തിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിപ്രിയദർശിനി ഇറങ്ങിയിരുന്നു. മണ്ഡലത്തിൽ സിന്ധ്യ നടത്തിയ വികസന പ്രവർത്തനങ്ങളും പുതി വാഗ്ദാനങ്ങളുമായാണ് പ്രിയദർശിനി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
വോട്ടർമാർക്കിടയിലേക്ക്
ഫെബ്രുവരി മുതൽ എല്ലാ വാരാന്ത്യത്തിലും ശരാശരി 10 മുതൽ 12 ഗ്രാമങ്ങളിൽ വരെ പ്രിയങ്ക സന്ദർശനം നടത്താറുണ്ട്. ഗുണയുടെ എല്ലാ ഭാഗങ്ങളിലും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വേണ്ടി എത്തിച്ചേരാൻ പ്രിയദർശിനിക്കായി. വലിയ സ്വീകരണമാണ് വോട്ടർമാർ പ്രിയദർശിനിക്ക് നൽകുന്നത്, സാധാരണക്കാരും പാർട്ടി പ്രവർത്തകരുമായും പ്രിയദർശിനിയുടെ അടുപ്പം കാണുമ്പോൾ പാർട്ടിക്കൊരു പുതിയ നേതാവിനെ ലഭിച്ചുവെന്നാണ് കരുതുന്നതെന്ന് കോൺഗ്രസ് വക്താവ് പങ്കജ് ചതുർവേദി പ്രതികരിച്ചു. പ്രിയദർശിനിയുടെ വരവ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ വിജയം ഉറപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ