ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യണം; നികുതി അടയ്ക്കണം, രേഖകള്‍ പരസ്യമാക്കാന്‍ പ്രിയങ്ക് ഖാര്‍ഗെ
ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നിയമപരമായ പദവി, സാമ്പത്തിക ഇടപാടുകൾ, നികുതി എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന് കത്തയച്ചു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും മുകളിലല്ല ഒരു സംഘടനയുമെന്നും ഒരു നൂറ്റാണ്ട് പിന്നിടുന്ന ആർഎസ്എസിന് ജനങ്ങളോട് ജനാധിപത്യപരമായ ഉത്തരവാദിത്തമുണ്ടാകണമെന്നും തുറന്ന കത്തിലൂടെ ഖാർഗെ വ്യക്തമാക്കുന്നു.
ആർഎസ്എസിന്റെ വിപുലമായ പ്രവർത്തന ശൃംഖലയും ജനസ്വാധീനവും കൃത്യമായി ചൂണ്ടിക്കാണിച്ചാണ് പ്രിയങ്ക് ഖാർഗെയുടെ കത്ത്. കർണാടകയിൽ മാത്രം ആർഎസ്എസിന് ആയിരക്കണക്കിന് സജീവ ശാഖകളും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വിവിധ തരത്തിലുള്ള പൊതുപരിപാടികളുമുണ്ടെന്ന് സംഘടനയുടെ തന്നെ റിപ്പോർട്ടുകൾ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ സാധാരണക്കാരായ വഴിയോര കച്ചവടക്കാരോ അല്ലെങ്കിൽ ചെറിയ ബിസിനസ്സ് സ്ഥാപനങ്ങളോ സന്നദ്ധ സംഘടനകളോ പോലും മുഴുവൻ നിയമങ്ങളും പാലിച്ച് സാമ്പത്തിക കണക്കുകൾ ബോധിപ്പിക്കുമ്പോൾ, ഇത്രയും പടർന്നുപന്തലിച്ച ഒരു സംഘടനയ്ക്ക് ഇത്തരം നിയന്ത്രണങ്ങളിൽ നിന്ന് എങ്ങനെയാണ് ഒഴിഞ്ഞുമാറാൻ സാധിക്കുന്നതെന്ന് ഖാർഗെ ചോദിക്കുന്നു.

ആർഎസ്എസിന്റെ ഉന്നത തീരുമാനങ്ങൾ കൈക്കൊള്ളുന്ന അഖില ഭാരതീയ പ്രതിനിധി സഭ ഏറ്റവും പുതിയതായി പുറത്തുവിട്ട വാർഷിക റിപ്പോർട്ട് അനുസരിച്ച് കർണാടകയിൽ മാത്രം സംഘടനയുടേതായി താഴെ പറയുന്ന തരത്തിലുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഔദ്യോഗികമായി നടക്കുന്നത്:
1. സംസ്ഥാനത്ത് ആർഎസ്എസ് നിലവിൽ 4,127 ദൈനംദിന ശാഖകളും, 1,389 പ്രതിവാര കൂട്ടായ്മകളും, 60 പ്രതിമാസ മണ്ഡലുകളും സജീവമായി നടത്തുന്നുണ്ട്.
2. കഴിഞ്ഞ വർഷങ്ങളിലായി 19.6 ലക്ഷത്തിലധികം ജനങ്ങൾ പങ്കെടുത്ത 2,194 സമാജോത്സവങ്ങളാണ് വിവിധ പ്രദേശങ്ങളിലായി സംഘടന സംഘടിപ്പിച്ചത്.
3. 2.2 ലക്ഷത്തിലധികം ആളുകൾ പൂർണ്ണമായ ഔദ്യോഗിക വേഷവിധാനങ്ങളോടെ പങ്കെടുത്ത 562 പഥസഞ്ചലനങ്ങളാണ് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയത്.
ഇത്രയും വലിയ രീതിയിൽ പൊതുജനങ്ങളെ ഒരുമിച്ചുകൂട്ടുകയും തെരുവുകളിൽ പഥസഞ്ചലനങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തെ വെറുമൊരു സ്വകാര്യ കൂട്ടായ്മയായി കാണാൻ കഴിയില്ലെന്ന് പ്രിയങ്ക് ഖാർഗെ പറയുന്നു. ഇത്തരം വിപുലമായ ജനസമ്പർക്ക പരിപാടികൾക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സും ഇതിനായി ലഭിക്കുന്ന അനുമതികളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ പൊതുസമൂഹത്തിൽ ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആർഎസ്എസ് മേധാവിയോട് പ്രിയങ്ക് ഖാർഗെ ഉന്നയിച്ച ചോദ്യങ്ങൾ
തന്റെ കത്തിലൂടെ താഴെ പറയുന്ന പ്രധാന കാര്യങ്ങളിലാണ് പ്രിയങ്ക് ഖാർഗെ ആർഎസ്എസ് മേധാവിയായ മോഹൻ ഭാഗവതിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്:
1. ആർഎസ്എസിന്റെ നിയമപരമായ പദവി വ്യക്തമാക്കുക. ഔദ്യോഗിക രജിസ്ട്രേഷൻ ഇല്ലാതെ തന്നെ ഇത്രയും വലിയൊരു സംഘടനയ്ക്ക് പ്രവർത്തിക്കാൻ ഇന്ത്യയിൽ നിലവിലുള്ള ഏത് നിയമമാണ് അനുവാദം നൽകുന്നതെന്ന് വിശദീകരിക്കണം.
2. സംഘടനയ്ക്ക് ലഭിക്കുന്ന ഫണ്ടിന്റെയും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സംഭാവനകളുടെയും വിവരങ്ങളും അതിന്റെ അക്കൗണ്ട് രേഖകളും കൃത്യമായി വെളിപ്പെടുത്താൻ തയ്യാറാകണം.
3. ആർഎസ്എസിന്റെ സംഘടനാ ഘടനയും അതിന്റെ ഔദ്യോഗിക ഭാരവാഹികൾ ആരൊക്കെയാണെന്നും വ്യക്തമാക്കുന്നതിനൊപ്പം സംഘടനയുടെ പേരിൽ രാജ്യത്തുള്ള ആസ്തിവിവരങ്ങളും അതിനായി വരുന്ന വാർഷിക ചെലവുകളും ബോധിപ്പക്കണം.
4. ഇത്തരം വിപുലമായ മാർച്ചുകളും പൊതുപരിപാടികളും നടത്തുമ്പോൾ ആവശ്യമായ മുൻകൂർ അനുമതികൾ വാങ്ങാറുണ്ടോ എന്നും സംഘടന കൃത്യമായി നികുതികൾ അടയ്ക്കുന്നുണ്ടോ എന്നും പരസ്യപ്പെടുത്തുക.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കൂടി വിരൽചൂണ്ടുന്നതാണ് പ്രിയങ്ക് ഖാർഗെയുടെ ഈ സുപ്രധാന കത്ത്. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ആർഎസ്എസ് ശതാബ്ദി പരിപാടിയിൽ പങ്കെടുക്കുകയും മോഹൻ ഭാഗവതുമായി വേദി പങ്കിടുകയും ചെയ്ത മൂന്ന് സർവകലാശാലാ വിസിമാർക്കെതിരെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ശക്തമായ ഭാഷയിൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർവകലാശാല വിസിമാർ അവരുടെ ചെയ്തികൾക്ക് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രി സതീശന്റെ ആവശ്യത്തെ താൻ പൂർണ്ണമായി പിന്തുണയ്ക്കുന്നതായും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.
ലക്ഷക്കണക്കിന് കൗമാരക്കാരായ വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കേണ്ട ഉന്നത പദവിയിലിരിക്കുന്നവർ, സമൂഹത്തിൽ ശാസ്ത്രീയ ചിന്താഗതികൾ വളർത്തുന്നതിന് പകരം ഒരു പ്രത്യേക പ്രത്യയശാസ്ത്ര പരിപാടികളിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. സാധാരണ ജനങ്ങളോട് രാജ്യത്തെ നിയമങ്ങളും അച്ചടക്കവും പാലിക്കാൻ ആവശ്യപ്പെടുന്ന സംഘടനകൾ സ്വന്തം കാര്യത്തിലും തികഞ്ഞ സുതാര്യതയും ജനാധിപത്യപരമായ മര്യാദകളും കാണിക്കേണ്ടതുണ്ടതെന്നും ഈ തുറന്ന കത്തിലൂടെ ഖാർഗെ ഒടുവിൽ കൂട്ടിച്ചേർത്തു.
















Click it and Unblock the Notifications