പ്രിയങ്ക പടതുടങ്ങി, ബിജെപിക്ക് ശക്തമായ മുന്നറിയിപ്പ്; ഭര്‍ത്താവിനെ ഉദ്യോഗസ്ഥര്‍ക്ക് വിട്ടുകൊടുത്ത്
Recommended Video
ദില്ലി: കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റത് ബിജെപിക്ക് ശക്തമായ താക്കീത് നല്‍കികൊണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചത് പ്രിയങ്കയായിരുന്നു. ഇരുവരും ഇഡി ഓഫീസിലെത്തിയ ശേഷമാണ് പ്രിയങ്ക കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് തിരിച്ചത്.
താന്‍ എന്റെ ഭര്‍ത്താവിനൊപ്പമാണെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. റോബര്‍ട്ട് വദ്രക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എടുത്തിട്ടുള്ളത്. ഗാന്ധി കുടുംബത്തിനെതിരെ ബിജെപി ഉയര്‍ത്തുന്ന പ്രധാന ആരോപണവും ഈ കേസുമായി ബന്ധപ്പെട്ടാണ്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ ചെവി കൊള്ളാതെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. അവരുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്....
ഭര്‍ത്താവിനൊപ്പമെത്തി...
ബുധനാഴ്ചയാണ് പ്രിയങ്കാ ഗാന്ധി പാര്‍ട്ടി ചുമതല ഏറ്റെടുത്തത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് തൊട്ടടുത്താണ് പ്രിയങ്കയുടെയും ഓഫീസ്. ആദ്യ ദിനം ഓഫീസിലേക്ക് പോകുമ്പോഴാണ് പ്രിയങ്കാ ഗാന്ധി ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇഡി ഓഫീസിലെത്തിച്ചത്.
ബിജെപിക്കുള്ള മുന്നറിയിപ്പ്
ജാംനഗര്‍ ഹൗസിലെ ഇഡി ഓഫീസില്‍ പ്രിയങ്കയും വദ്രയും ഒരുമിച്ചെത്തി. വദ്ര അവിടെ ഇറങ്ങി ചോദ്യം ചെയ്യലിന് വേണ്ടി ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോയി. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് ആസ്ഥാനത്തേക്കും തിരിച്ചു. പ്രത്യേക സുരക്ഷാ വിഭാഗവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രീയ കാര്യങ്ങളില്‍ സജീവം
ഓഫീസിലെത്തിയ ഉടനെ രാഷ്ട്രീയ കാര്യങ്ങളില്‍ പ്രിയങ്ക സജീവമായി. പ്രിയങ്കയെ കാത്ത് ഒട്ടേറെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ദില്ലിയിലെയും യുപിയിലെയും മഹാരാഷ്ട്രയിലെയും പ്രവര്‍ത്തകരും നേതാക്കളുമാണ് കാത്തിരുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിവരങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ഭീതി സൃഷ്ടിച്ച് നേട്ടമുണ്ടാക്കുന്നു
കള്ളപ്പണ കേസില്‍ കഴിഞ്ഞാഴ്ച വദ്രയുടെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഭീതി സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കുറ്റപ്പെടുത്തി.
ഓഫീസ് വിശേഷങ്ങള്‍
പ്രിയങ്കയുടെ ഓഫീസ് വിശേഷങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓഫീസില്‍ രണ്ട് ഗണേഷ വിഗ്രഹങ്ങളുള്ളതാണ് വ്യത്യസ്തമായ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഉത്തര്‍ പ്രദേശിന്റെ ഭൂപടവും ഓഫീസിലുണ്ട്. രണ്ട് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒന്നില്‍ രണ്ട് യുവാക്കളുമായി പ്രിയങ്ക സംസാരിക്കുന്നതാണ്. മറ്റൊന്ന് രണ്ട് സ്ത്രീകളുമായി സംസാരിക്കുന്നതും.
പ്രിയങ്കയുടെ ഉത്തരവാദിത്തം
മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തി. വളരെ ഗൗരവമുള്ള ഉത്തരവാദിത്തമാണ് തനിക്ക് പാര്‍ട്ടി നല്‍കിയതെന്ന് പ്രിയങ്ക പറഞ്ഞു. നരേന്ദ്ര മോദിയുടെ വാരണാസി മണ്ഡലം ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ അംഗങ്ങള്‍
പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെത്തുന്ന പ്രദേശമാണ് കിഴക്കന്‍ ഉത്തര്‍ പ്രദേശ്. ഉത്തര്‍ പ്രദേശില്‍ മൊത്തം 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. ഇതില്‍ പകുതിയിലധികവും കിഴക്കന്‍ യുപിയിലാണ്. പുറത്ത് എന്ത് രാഷ്ട്രീയമാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്ന് ഭര്‍ത്താവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രിയങ്ക മറുപടി നല്‍കി.
ജ്യോതിരാദിത്യ സിന്ധ്യയുടെ പൂജ
പ്രിയങ്കയ്‌ക്കൊപ്പം ചുമതല ഏല്‍പ്പിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. ഇദ്ദേഹവും ചുമതലയേറ്റു. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയാണ് സിന്ധ്യയ്ക്ക് നല്‍കിയിരിക്കുന്നത്. ഓഫീസിലെത്തി പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് സിന്ധ്യ ചുമതലയേറ്റത്. പിന്നീട് അദ്ദേഹം യുപിയിലെ കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കുകയും ചെയ്തു.
രണ്ടു ദൗത്യങ്ങള്‍
രണ്ടു ദൗത്യങ്ങളാണ് പ്രിയങ്കാ ഗാന്ധിക്ക് ഉത്തര്‍ പ്രദേശില്‍ നല്‍കിയിരിക്കുന്നതെന്ന ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. ഒന്ന് വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. രണ്ടാമത്തേത് 2022ല്‍ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും. രണ്ടിലും കോണ്‍ഗ്രസിന്റെ പ്രതിഛായ മെച്ചപ്പെടുത്തണം.
കോണ്‍ഗ്രസ് പിന്നാക്കം പോയത്
യുപി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഏറെ പിന്നാക്കമാണ്. ഇതില്‍ മാറ്റം വരുത്തണം. 1989ന് ശേഷം കോണ്‍ഗ്രസിന് ശക്തമായ വേരോട്ടം യുപിയില്‍ ഉണ്ടായിട്ടില്ല. എസ്പി, ബിഎസ്പി, ബിജെപി എന്നീ കക്ഷികളാണ് പിന്നീട് യുപിയില്‍ തിളങ്ങിയത്. കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്തണമെന്ന വലിയ ദൗത്യമാണ് പ്രിയങ്കയ്ക്ക് നല്‍കിയ രണ്ടാമത്തേത് എന്ന് ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
2014ല്‍ സംഭവിച്ചത്
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ തിളങ്ങിയത് ബിജെപിയാണ്. 80 മണ്ഡലങ്ങളില്‍ 71 സീറ്റുകള്‍ ബിജെപി പിടിച്ചു. രണ്ടെണ്ണം സഖ്യകക്ഷിയായ അപ്‌ന ദളും. കോണ്‍ഗ്രസിന് ആകെ രണ്ടു സീറ്റില്‍ മാത്രമേ ജയിക്കാനായുള്ളൂ. സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ അമേത്തിയിലും.
തിരിച്ചടിക്ക് ഇടയാക്കിയത്
കുറഞ്ഞ സമയമാണ് പ്രിയങ്കാ ഗാന്ധിക്ക് മുന്നിലുള്ളതെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. സിന്ധ്യയ്ക്ക് പടിഞ്ഞാറന്‍ യുപിയുടെ ചുമതലയാണ് രാഹുല്‍ നല്‍കിയത്. 1989ല്‍ എന്‍ഡി തിവാരിയുടെ നേതൃത്വത്തിലാണ് ഉത്തര്‍ പ്രദേശില്‍ അവസാനമായി കോണ്‍ഗ്രസ് ഭരണം നടത്തിയത്. പിന്നീടാണ് അയോധ്യ പ്രശ്‌നവും സംവരണ വിവാദവും ശക്തിപ്പെട്ടത്. ഇതില്‍ വ്യക്തമായ നിലപാടെടുക്കാന്‍ പ്രയാസപ്പെട്ട കോണ്‍ഗ്രസ് അധികാരത്തില്‍ തളരുകയായിരുന്നു.
നേട്ടം കൊയ്തവര്‍
1990കളില്‍ രൂപപ്പെട്ട സംഭവ വികാസങ്ങളാണ് എസ്പി, ബിഎസ്പി തുടങ്ങിയ കക്ഷികള്‍ക്ക് ഗുണം ചെയ്തത്. അയോധ്യ പ്രശ്‌നത്തിന്റെ മറവില്‍ ബിജെപിയും ശക്തിപ്പെട്ടു. മുന്നാക്ക വോട്ടുകള്‍ ബിജെപി കൈവശപ്പെടുത്തി. ദളിത്, മുസ്ലിം വോട്ടുകള്‍ എസ്പിയും ബിഎസ്പിയും സ്വന്തമാക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ ചിതറുകയായിരുന്നു.