കോണ്‍ഗ്രസിന് പ്രിയങ്ക ചതുര്‍വേദിയുടെ വൈകാരികമായ കത്ത്.... രാഹുല്‍ ഗാന്ധിക്കുള്ള മറുപടി ഇങ്ങനെ!!
ദില്ലി: കോണ്‍ഗ്രസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടതിലൂടെ ഉണ്ടായിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികള്‍ കോണ്‍ഗ്രസിന് സമ്മാനിച്ചാണ് അവര്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വന്‍ വെല്ലുവിളിയാണ് ചതുര്‍വേദി സമ്മാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പുരോഗമന മുഖത്തിന് ഇതോടെ വിള്ളല്‍ വീണിരിക്കുകയാണ്.
പ്രിയങ്ക ചതുര്‍വേദി വൈകാരികമായ കത്ത് പാര്‍ട്ടി എഴുതിയ ശേഷമാണ് ശിവസേനയില്‍ ചേര്‍ന്നത്. എന്തുകൊണ്ട് പാര്‍ട്ടി വിട്ടു എന്നതിനേക്കാള്‍ പാര്‍ട്ടിയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും താന്‍ അവഗണിക്കപ്പെടുന്നതിന്റെയും വേദനകളാണ് അവര്‍ പങ്കുവെച്ചത്. ഇതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നത്. പാര്‍ട്ടിയിലെ രണ്ട് പ്രമുഖരെ അവര്‍ പ്രധാനമായും ഉന്നംവെച്ചിട്ടുണ്ട്.
പ്രിയങ്കയുടെ വൈകാരികമായ കത്ത്
അത്യന്തം ഹൃദയ വേദനയോടെയാണ് ഞാന്‍ ഈ രാജി കത്ത് എഴുതുന്നത്. 10 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിലും തുറന്നതും വികസനോത്മുഖവുമായ രാഷ്ട്രീയ സമീപനത്തിലും ആകൃഷ്ടയായാണ് ഞാന്‍ യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നത്. എന്നെ പാര്‍ട്ടി ഏല്‍പ്പിച്ച കര്‍ത്തവ്യം 100 ശതമാനം അര്‍പ്പണബോധത്തോടെ നിറവേറ്റിയെന്നാണ് വിശ്വാസം. പക്ഷേ കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്റെ സേവനം പാര്‍ട്ടിക്ക് മുല്യവത്തല്ലെന്ന് എനിക്ക് ബോധ്യമായിട്ടുണ്ട്. ഇനിയും പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ അതെന്റെ മാന്യതയ്ക്കും സ്വാഭിമാനത്തിനും ന്‍കേണ്ട വിലയാകും.
കോണ്‍ഗ്രസിന് വീഴ്ച്ച
സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം, അന്തസ് എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടുമെന്ന് പറയുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം കോണ്‍ഗ്രസ് പരിഗണിച്ചില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് എനിക്കെതിരെ മോശം പെരുമാറ്റമുണ്ടായപ്പോള്‍ പാര്‍ട്ടി എന്നെ തീര്‍ത്തും അവഗണിച്ചു. ഈ സംഭവമാണ് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ എന്നെ എത്തിച്ചത്. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്നും അവര്‍ കത്തില്‍ പറഞ്ഞു.
രാഹുലിന്റെ വാഗ്ദാനം
കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ രാഹുലിനുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് പ്രിയങ്കയുടെ രാജി. രാഹുലിന്റെ അടുത്തയാളായിട്ടാണ് പ്രിയങ്ക പാര്‍ട്ടിയില്‍ അറിയപ്പെടുന്നത്. ഗാന്ധി കുടുംബവുമായി അവര്‍ക്ക് നല്ല ബന്ധമുണ്ട്. എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തരുടെ അഭിപ്രായമാണ് രാഹുല്‍ സ്വീകരിച്ചത്. സ്ത്രീകള്‍ക്ക് എല്ലാ വിധ സുരക്ഷയും പ്രകടന പത്രികയില്‍ രാഹുല്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രിയങ്ക ചതുര്‍വേദിയുടെ രാജി ഈ വിശ്വാസത്തെ തെറ്റിച്ചിരിക്കുകയാണ്.
പ്രശ്‌നം ഇങ്ങനെ
2018 സെപ്റ്റംബര്‍ ഒന്നാം തീയ്യതി ഉത്തര്‍പ്രദേശിലെ മഥുരയില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താസമ്മേളനത്തിനിടെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയോട് മോശമായി പെരുമാറിയിരുന്നു. ഇത് അവരെ വല്ലാതെ ബാധിച്ചിരുന്നു. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയില്‍ പാര്‍ട്ടിയില്‍ നിന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കാര്യമായിട്ടുള്ള നടപടികളൊന്നും ഇല്ലാതെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. രാഹുല്‍ ഇക്കാര്യം ഇടപെട്ടില്ലെന്നും ചതുര്‍വേദി പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ വരെ ഞെട്ടിച്ചിരുന്നു.
സിന്ധ്യയ്ക്ക് തെറ്റി
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ തീരുമാനമാണ് ഈ നേതാക്കളെ തിരിച്ചെടുക്കുന്നതില്‍ പ്രധാനമായത്. ഹൈക്കമാന്‍ഡില്‍ പ്രിയങ്ക ചതുര്‍വേദിയേക്കാള്‍ സ്വാധീനം സിന്ധ്യക്കുള്ളതും ഇവര്‍ക്ക് ഗുണകരമായി. യുപിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എണ്ണം വളരെ കുറഞ്ഞതോടെയാണ് സസ്‌പെന്‍ഡ് ചെയ്തവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ സിന്ധ്യ തീരുമാനിച്ചത്. ഇവര്‍ക്ക് നിരവധി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന ഉറപ്പിലായിരുന്നു ഈ തീരുമാനം. നേതാക്കള്‍ സംഭവത്തില്‍ മാപ്പുപറഞ്ഞെന്നും സിന്ധ്യ പറഞ്ഞു.
ലക്ഷ്യമിട്ടത് രണ്ട് പേര്‍
പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയുടെ വനിതാ വിംഗ് അടക്കം ശക്തമായിട്ടും എന്തുകൊണ്ട് പ്രിയങ്ക ഗാന്ധി പ്രതികരിച്ചില്ലെന്ന് അവര്‍ ഉന്നയിക്കുന്നു. സ്ത്രീകളുടെ വിഷയത്തില്‍ ഗൗരവമേറിയ ഇടപെടലുകള്‍ നടത്തുന്ന പ്രിയങ്കയുടെ മൗനം എല്ലായിടത്തും ചര്‍ച്ചയാക്കാനാണ് പ്രിയങ്ക ചതുര്‍വേദിയുടെ തീരുമാനം. പ്രിയങ്കയുടെ പിന്തുണ കോണ്‍ഗ്രസിലെ പ്രശ്‌നത്തില്‍ ചതുര്‍വേദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. മറ്റൊന്ന് സിന്ധ്യയും രാഹുലുമാണ്. ഇവര്‍ രണ്ട് പേര്‍ക്കും നിലപാട് തെറ്റിയത് പ്രിയങ്ക ചതുര്‍വേദി ചര്‍ച്ചയാക്കും.
മഹാരാഷ്ട്രയില്‍ വീഴ്ച്ച ഉറപ്പ്
മഹാരാഷ്ട്രയില്‍ ശിവസേന പ്രിയങ്ക ചതുര്‍വേദിയുടെ വരവോടെ ശക്തിപ്പെടുമെന്ന് ഉറപ്പാണ്. മുംബൈയിലും മറാത്ത് വാഡയിലും അവര്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. സ്ത്രീപക്ഷ വോട്ടുകള്‍ ഏകീകരിക്കാനും അവര്‍ക്ക് സാധിക്കും. അതേസമയം രാഹുല്‍ ഗാന്ധി പ്രിയങ്ക ചതുര്‍വേദിയുമായി ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നു. അതിനുള്ള സാധ്യതയും ഉണ്ട്. നിലവില്‍ മഹാരാഷ്ട്രയിലുള്ള മുന്‍തൂക്കം കോണ്‍ഗ്രസ് പ്രിയങ്കയുടെ നഷ്ടത്തിലൂടെ ഇല്ലാതാക്കിയിരിക്കുകയാണ്.
I am absolutely overwhelmed and grateful with the love and support I have got across board from the nation in the past 3 days.
— Priyanka Chaturvedi (@priyankac19) April 19, 2019
I consider myself blessed with this immense outpouring of support. Thank you to all who have been a part of this journey. pic.twitter.com/WhUYYlwHLj
കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി രാജി വെച്ചു; പിന്നിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടൽ