നീരവ് മോദിയ്ക്കൊപ്പമില്ല: പ്രിയങ്ക ചോപ്ര ബ്രാൻഡ് അംബാസഡർ സ്ഥാനവും കരാറും ഉപേക്ഷിച്ചു!!
ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ നീരവ് മോദിയെ കയ്യൊഴിഞ്ഞ് നടി പ്രിയങ്ക ചോപ്ര. സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയുടെ നീരവ് മോദി ജൂവൽസിന്റെ ബ്രാൻഡ് അംബാസർ സ്ഥാനമാണ് പ്രിയങ്ക ചോപ്ര ഉപേക്ഷിച്ചിട്ടുള്ളത്. മോദിക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും ബ്രാൻഡ് അംബാസഡര്‍ വ്യക്തമാക്കിയിട്ടുണ്ട്. മോദിയുമായുള്ള കരാറും പ്രിയങ്ക ഇതോടെ റദ്ദാക്കിയിട്ടുണ്ട്. 48കാരനായ നീരവ് മോദിക്കെതിരെ 11,300 കോടി രൂപയുടെ തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെയാണ് പ്രിയങ്കയുടെ നീക്കം. കേസന്വേഷണത്തെ അഭിമുഖീകരിക്കാൻ മോദി ഇന്ത്യയിലേയ്ക്ക് മടങ്ങിവരുമോ ചോദ്യത്തിന് അഭിഭാഷകൻ കൃത്യമായ മറുപടി നൽകിയിരുന്നില്ല.
സിബിഐ ഉൾപ്പെടെ ആറോളം കേന്ദ്ര ഏജൻസികളാണ് 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിച്ചുവരുന്നത്. കേസില്‍ അന്വേഷണം നടത്തിയ ഇന്ത്യന്‍ ഏജന്‍സികൾ മോദിയുടെ കമ്പനികളിൽ ല നിന്നായി 5,600 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തുവെന്നാണ് കേന്ദ്ര ഏജൻസികൾ അവകാശപ്പെടുന്നത്. 12ഓളം പേരും കേസിൽ അറസ്റ്റിലായിരുന്നു.
ബ്രാൻഡ് അംബാസഡർ പദവി ഉപേക്ഷിച്ചു
നീരവ് മോദിയ്ക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നതോടെയാണ് നീരവ് മോദി ബ്രാൻഡുമായുള്ള കരാർ പ്രിയങ്ക അവസാനിപ്പിച്ചത്. പ്രിയങ്കയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പ്രിയങ്കയുടെ വക്താവിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രിയങ്കയ്ക്ക് പുറമേ സിദ്ധാർത്ഥ് മൽഹോത്രയാണ് ബ്രാന്‍ഡ് അംബാസഡർ സ്ഥാനത്തുള്ളത്.
നിയമോപദേശത്തിന് ശേഷം
2017 ജനുവരിയിലാണ് പ്രിയങ്ക നീരവ് മോദി ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡർ സ്ഥാനം ഏറ്റെടുക്കുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളിലായി ബൊട്ടീക്ക് ശൃംഖലയുള്ള നീരവ് മോദി ബ്രാന്‍ഡ് അഞ്ച് ലക്ഷത്തിനും 50 കോടിയ്ക്കും ഇടയിലുള്ള തുകയ്ക്കാണ് ആഭരണങ്ങൾ വിറ്റഴിക്കുന്നത്. തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ തന്നെ ബ്രാന്‍ഡുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പ്രിയങ്ക സൂചനകള്‍ നൽകിയിരുന്നു. അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് കരാർ അവസാനിപ്പിക്കാനുള്ള തീരുമാനമെന്നാണും പ്രിയങ്കയുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രിയങ്ക നിയമനടപടിയ്ക്ക്
നീരവ് മോദി ഉൾപ്പെട്ട 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രിയങ്ക ചോപ്രയ്ക്കെതിരെ അന്വേഷണം നടത്തണമെന്ന് നേരത്തെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. നീരവ് മോദി തനിക്ക് പ്രതിഫലമായി വൻ തുക നൽകാനുണ്ടെന്ന് വ്യക്തമാക്കിയ പ്രിയങ്ക നിയമനടപടി സ്വീകരിക്കുമെന്നും തട്ടിപ്പ് പുറത്തുവന്നതോടെ അറിയിച്ചിരുന്നു. ബോളിവുഡ് താരം ലിസ ഹെയ്ഡന്റെ പിൻഗാമിയായി 2017 ജനുവരിയിലാണ് പ്രിയങ്ക നീരവ് മോദി ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് തട്ടിപ്പ്
11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിക്കെതിരെ കേസെടുത്ത സിബിഐ അന്വേഷണം നടത്തിവരികയാണ്. മുംബൈയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാഡി ഹൗസ് ബ്രാഞ്ച് കേന്ദ്രീകരിച്ചാണ് വ്യാജ കത്തുകൾ ഉപയോഗിച്ച് തട്ടിപ്പ് നടന്നിട്ടുള്ളത്. സിബിഐ നടത്തിവരുന്ന അന്വേഷണത്തിനിടെ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന സൂചനകളാണ് ലഭിച്ചിട്ടുള്ളത്. വ്യാപാരികള്‍ക്ക് ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞ് പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐ സമീപിക്കുന്ന സമയത്തിനുള്ളിൽ തന്നെ നീരവ് മോദി, ഭാര്യ ആമി, ബന്ധു മെഹുൽ ചോക്സി എന്നിവർ ഇന്ത്യ വിട്ടിരുന്നു.
ഉദ്യോഗസ്ഥരുടെ ഒത്താശ
11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ 2018 ജനുവരി 31നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഷെട്ടിയും സിംഗിൾ വിൻഡോ ഓപ്പറേറ്റർ മനോജ് ഖരാട്ട് എന്നിവര്‍ ഫോറെക്സ് വകുപ്പിൽ നിയമിച്ചപ്പോഴാണ് 280 കോടിയ്ക്ക് തുല്യമായ എട്ട് ലെലറ്റർ ഓഫ് അണ്ടർസ്റ്റാന്‍ഡിംഗ് അനുവദിച്ചിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. 2017 ഫെബ്രുവരി 9, 10,14 തിയ്യതികളിലായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ ചട്ടങ്ങൾ പാലിക്കാതെയാണ് നീരവ് മോദിയുടെ കമ്പനികൾക്ക് അനുകൂലമായി ഹോങ്കോങ്ങിലെ അലഹാബാദ് ബാങ്ക്, ഹോങ്കോങ്ങിലെ ആക്സിസ് ബാങ്ക് എന്നീ ബാങ്കുകൾക്ക് തട്ടിപ്പിന് കൂട്ടുനിന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.