വാരണാസിയിൽ അല്ല മധ്യപ്രദേശിലാണ് പോരാട്ടം; പ്രിയങ്കയും മോദിയും നേർക്കുനേർ
ദില്ലി: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം കോൺഗ്രസ് അജയ് റായിയെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരു മണ്ഡലത്തിലേക്ക് മാത്രം ഒതുങ്ങിപ്പോകുമെന്ന അണികളുടെയും നേതാക്കളുടെയും ആശങ്കയെ തുടർന്നാണ് പിന്മാറ്റമെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്.
വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാത്തതിൽ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് ബിജെപി പ്രിയങ്കയ്ക്കെതിരെ ഉയർത്തിയത്. വാരണാസിയിൽ മത്സരിച്ചില്ലെങ്കിലും മധ്യപ്രദേശിൽ മോദിക്കെതിരെ നേർക്കു നേർ പോരാട്ടത്തിന് പ്രിയങ്കയെ ഇറക്കുകയാണ് കോൺഗ്രസ്.

മധ്യപ്രദേശിൽ
കോൺഗ്രസിന്റെ താര പ്രചാരകയാണ് പ്രിയങ്കാ ഗാന്ധി. കിഴക്കൻ ഉത്തർപ്രദേശിനൊപ്പം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിന് പ്രിയങ്ക എത്തിയിരുന്നു. നിർണായക പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടെത്തുന്നുണ്ട്. മധ്യപ്രദേശിലെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയെത്തുമ്പോൾ പ്രിയങ്കയേയും ഇറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ മാൽവ-നിമാർ മേഖലയിൽ മോദിയെത്തുമ്പോൾ നേരിടാൻ പ്രിയങ്കയും ഉണ്ടാകും.

പൊതു സമ്മേളനങ്ങളിൽ
മാൽവ-നിമാർ പ്രദേശത്ത് പ്രധാനമന്ത്രി പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളിൽ അതേ ദിവസമോ അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിലോ പ്രിയങ്കയും എത്തുന്നുണ്ട്. ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജന്റെ മണ്ഡലമായിരുന്ന ഇൻഡോറിലാണ് പ്രധാനമന്ത്രി ആദ്യഎത്തുന്നത്. ഖാന്ദ്വയിലും പ്രധാനമന്ത്രി പ്രചാരണത്തിന് എത്തുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി പങ്കജ് സാഗ്വിയുടെ പ്രചാരണത്തിനായി പ്രിയങ്കയും ഇൻഡോറിൽ എത്തുന്നുണ്ട്.

മെയ് 13ന്
മെയ് 13 ആം തീയതി പ്രിയങ്കയും നരേന്ദ്ര മോദിയും ആദിവാസി ഭൂരിപക്ഷ മേഖലയായ ജാബ്വാ- രത്ലം പ്രദേശത്ത് എത്തുന്നുണ്ട്. പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് രത്ലം. 2014ൽ പക്ഷെ ബിജെപി സ്ഥാനാർത്ഥിയാണ് ഇവിടെ ജയിച്ചത്. വിമത സ്ഥാനാർത്ഥി വോട്ട് മറിച്ചതോടെയായിരുന്നു കോൺഗ്രസിന്റെ തോൽവി. എന്നാൽ പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു.

7 സീറ്റുകൾ
രത്ലം മണ്ഡലത്തെ കൂടാതെ മാൽവാ- നിമാർ മേഖലയിലെ 7 ഇടത്തം ബിജെപിക്ക് വ്യക്തമായ സ്വാധീനമുണ്ട്. തിങ്കളാഴ്ച ഇൻഡോറിൽ എത്തുന്ന പ്രിയങ്കാ ഗാന്ധി ഹെലികോപ്റ്റർമാർഗം ഉജ്ജ്വയിനിലെ മഹാകാള ക്ഷേത്രത്തിലെത്തും. തുടർന്ന് മേഖലയിലെ വിവിധ പ്രചാരണ വേദികളിൽ പ്രിയങ്കയെത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രിയങ്കയ്ക്കെതിരെ
രാഹുൽ ഗാന്ധിക്കും പിതാവ് രാജീവ് ഗാന്ധിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കാറുണ്ടെങ്കിലും പ്രിയങ്കാ ഗാന്ധിയെ അധികം കടന്നാക്രമിക്കാറില്ല. രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചതിനെതിരെ മോദിക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്. എങ്കിലും രാഹുൽ ഗാന്ധിയും കോൺഗ്രസും ആയുധമാക്കുന്ന ചൗക്കിദാർ ചോർ ഹേ എന്ന മുദ്രാവാക്യം പ്രിയങ്ക പ്രചാരണത്തിൽ ഉപയോഗിക്കാറില്ലെന്നത് ശ്രദ്ധേയമാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങളെയും കാർഷിക പ്രശ്നങ്ങളെയും ഉയർത്തിക്കാട്ടിയാണ് പ്രിയങ്ക വിമർശനം ഉന്നയിക്കാറുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications