ഉത്തർപ്രദേശിൽ ജംഗിൾ രാജ്: കാൺപൂർ സംഭവത്തിൽ ബിജെപിയെ തുറന്നുകാണിക്കണമെന്ന് പ്രിയങ്കാ ഗാന്ധി!!
ലഖ്നൊ: ഉത്തർപ്രദേശിലെ ക്രമസമാധാന നിലയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്ത് അരങ്ങേറുന്നത് ജംഗിൾ രാജാണെന്നാണ് കോൺഗ്രസ് നേതാക്കളുമായുള്ള വീഡിയോ കോൺഫറൻസിനിടെ പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തിയത്. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലു, ആരാധന മിത്ര, രാജീവ് ശുക്ല, ജിതിൻ പ്രസാദ്, ബ്രിജിലാൽ ഖബാരി, പ്രദീപ് ജയിൻ, ഇമ്രാൻ മസൂദ് എന്നിവരും പ്രിയങ്കാ ഗാന്ധി വിളിച്ച് ചേർത്ത കോൺഫറൻസിൽ പങ്കെടുത്തു.

ക്രിമിനലുകളുടെ ആത്മവീര്യം വർധിച്ചു
ഉത്തർപ്രദേശ് ജംഗിൾ രാജായി മാറിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ പോലും ഇവിടെ സുരക്ഷിതരല്ല. ക്രിമിനലുകളും ഭരണ കക്ഷി നേതാക്കളും, ഉദ്യോഗസ്ഥരും തമ്മിലുള്ള സഖ്യം മൂലം സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ക്രിമിനലുകളുടെ ആത്മവീര്യം വർധിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

സുരക്ഷ പോലീസിന് പോലുമില്ല
ഉത്തർപ്രദേശിൽ ഒരു സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ എട്ട് പോലീസുകാർ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് വിമർശനം പുറത്തുവരുന്നത്. ആറ് പോലീസുകാരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഒരു പ്രാദേശിക കുറ്റവാളിയായ വികാസ് ദൂബെയാണ് ഇവർക്കെതിരെ വെടിയുതിർത്തത്. കാൺപൂരിലെ ചൌബെപൂർ പോലീസ് സർക്കിളിന് കീഴിലുള്ള വിക്രു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണം
സംസ്ഥാനത്ത് ക്രിമിനലുകൾ രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണം ആസ്വദിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ബിജെപിയെ ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാണിക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുന്നു. ഇതിനായി കോൺഗ്രസ് നേതാക്കൾ സംസ്ഥാന സർക്കാരിനെതിരെ ക്യാമ്പെയിൻ സംഘടിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉന്നയിക്കുന്ന പ്രധാന വിഷയമായി സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്.

പൊതുജനങ്ങൾക്ക് എന്ത് സുരക്ഷ?
ഉത്തർപ്രദേശിലെ പൊതു ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിലെ കൊള്ളയുടെ മറ്റൊരു തെളിവ്. പോലീസുകാർ പോലും സുരക്ഷിതരല്ല. പിന്നെങ്ങനെ പൊതുജനങ്ങൾ സുരക്ഷിതരായിരിക്കും എന്നാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ചോദ്യം.

വീട് പൊളിച്ചുനീക്കി
ഉത്തർപ്രദേശിലെ കാൺപൂരിൽ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെട്ടുത്തിയ കേസിലെ പ്രധാന പ്രതിയായ വികാസ് ദൂബെയുടെ വീട് ജില്ലാ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുനീക്കി. നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളുടെ സൂത്രധാരനായ ഇയാൾക്കെതിരെ 60 ക്രിമിനൽ കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഉത്തർപ്രദേശ് പോലീസിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വീട് പൊളിച്ചത്. കഴിഞ്ഞ 36 മണിക്കൂറായി വികാസ് ഡൂബെ ഒളിവിലാണ്. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൊവിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് സംഭവം. കെട്ടിടത്തിനൊപ്പം കാറുകളും പോലീസിന്റെ സാന്നിധ്യത്തിൽ തകർത്തിട്ടുണ്ട്.

വലയൊരുക്കി പോലീസ്
ദുബെ നിലവിലുള്ളത് എവിടെയാണെന്ന് കണ്ടെത്തുന്നതിനായി 25 പോലീസ് സംഘങ്ങളാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. 500 ഓളം മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നുണ്ട്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചുണ്ട്. പ്രതികാര നടപടികൾ ഒഴിവാക്കുന്നതിനായി വിവരം നൽകുന്നവരെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications