രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുക ഒരാള്‍ക്ക് മാത്രം, ഗെയിം ചെയ്ഞ്ചർ പ്രിയങ്ക ഗാന്ധി, 2 വഴികൾ!
ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ കാലാവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനെതിരെ അശോക് ഗെഹ്ലോട്ട് ആക്രമണം ശക്തമാക്കിയിരിക്കുന്നു. ബിജെപിയില്‍ ചേരാന്‍ സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് ഗെഹ്ലോട്ട് ക്യാംപിലെ എംഎല്‍എ ഏറ്റവും ഒടുവില്‍ ആരോപിച്ചിരിക്കുന്നത്.
കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിനിടയിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുളള ബന്ധം കൈവിടാതെ സൂക്ഷിക്കുകയാണ് സച്ചിന്‍ പൈലറ്റ്. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുക ഒരാള്‍ക്ക് മാത്രമാണ്. മറ്റാരുമല്ല, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക്.
യുവനേതാക്കൾക്ക് പ്രാധാന്യം
കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തതിന് പിറകേ യുവനേതാക്കള്‍ക്ക് അവസരം നല്‍കുക എന്ന നിലപാടിന്റെ ഭാഗമായാണ് സച്ചിന്‍ പൈലറ്റിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും പോലുളള നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി വലിയ പ്രാധാന്യം നല്‍കിയത്. എന്നാല്‍ രാഹുല്‍ സ്ഥാനമൊഴിഞ്ഞ് സോണിയാ ഗാന്ധി പദവി ഏറ്റെടുത്തതോടെ കോണ്‍ഗ്രസിനുളളിലെ സീനിയര്‍ ഗ്യാംഗ് പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നു.
പൈലറ്റിൽ നിന്ന് നിശ്ചിത അകലം
രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ് സച്ചിന്‍ പൈലറ്റ് അടക്കമുളളവര്‍. സച്ചിന്‍ പൈലറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയ്ക്ക് സോണിയാ ഗാന്ധിക്ക് ഇടപെടുന്നതിന് പരിധിയുണ്ട്. അത് മറുവശത്ത് അശോക് ഗെഹ്ലോട്ടാണ് ഉളളതെന്നതാണ്. വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന് കരുതപ്പെടുന്ന രാഹുല്‍ ഗാന്ധിയും പൈലറ്റില്‍ നിന്ന് നിശ്ചിത അകലം പാലിക്കാന്‍ നിര്‍ബന്ധിതനാണ്.
പരിഹരിക്കാനാവുക പ്രിയങ്കയ്ക്ക്
രാജസ്ഥാനിലെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് മാത്രമേ സാധിക്കൂ എന്നതാണ് നിലവിലെ അവസ്ഥ. രാഹുല്‍ ഗാന്ധിയുടേയോ സോണിയാ ഗാന്ധിയുടേയോ ഇത്തരം പരിധികളോ പരിമിതികളോ ഇല്ലാത്ത ഗാന്ധി കുടുംബത്തിലെ നേതാവ് പ്രിയങ്ക ഗാന്ധിയാണ്. രാജസ്ഥാനിലെ പ്രശ്‌നത്തില്‍ ഇതിനകം തന്നെ പ്രിയങ്ക ഗാന്ധി ഇടപെട്ടു കഴിഞ്ഞിട്ടുളളതാണ്.
പ്രതിരോധം തീർക്കാം
രാജസ്ഥാന്‍ പ്രശ്‌നപരിഹാരം കാണാനായാല്‍ പ്രിയങ്ക ഗാന്ധിക്കും അത് വലിയ മൈലേജ് നല്‍കും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബ്രഹ്‌മാസ്ത്രമെന്നും ഗെയിം ചേഞ്ചര്‍ എന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രിയങ്ക ഗാന്ധിക്ക് കാര്യമായ ഒരു നേട്ടവും ഉത്തര്‍ പ്രദേശിലോ അതിന് പുറത്തോ കോണ്‍ഗ്രസിനുണ്ടാക്കി നല്‍കാന്‍ സാധിച്ചിട്ടില്ല എന്ന വിമര്‍ശനവും അതോടെ പ്രിയങ്കയ്ക്ക് പ്രതിരോധിക്കാനാവും.
ഗെഹ്ലോട്ടിനെ മെരുക്കണം
കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് അശോക് ഗെഹ്ലോട്ടും സംഘവും പൈലറ്റ് ക്യാംപിനെ കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്. ഗെഹ്ലോട്ടിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് സാധിക്കുന്നില്ല എന്നാണ് പൈലറ്റ് ക്യാംപ് ആരോപിക്കുന്നത്. ഗെഹ്ലോട്ടിനെ മെരുക്കുക എന്നതാണ് പൈലറ്റിനെ അനുനയിപ്പിക്കുന്നതിന് മുന്‍പ് നേതൃത്വത്തിന് ചെയ്യാനുളളത്.
Recommended Video
മുന്നിലുളള വഴികൾ
ആഗസ്റ്റ് 10ന് ഇടക്കാല അധ്യക്ഷ സ്ഥാനത്തുളള സോണിയാ ഗാന്ധിയുടെ കാലാവധി അവസാനിക്കുകയാണ്. സോണിയ തുടരില്ലെന്നും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഘടനാ തലത്തില്‍ വലിയ അഴിച്ച് പണിയും ഇക്കുറി പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ രണ്ട് വഴികൾ പ്രിയങ്കയ്ക്ക് മുന്നിലുണ്ട്. ഗെഹ്ലോട്ടിനെയോ സച്ചിന്‍ പൈലറ്റിനെയോ, രണ്ടിലൊരാളെ സംസ്ഥാന കോണ്‍ഗ്രസിൽ നിർത്തുക. അതല്ലെങ്കിൽ ഇവരിൽ ഒരാളെ എഐസിസിയിലേക്ക് നിര്‍ദേശിക്കുക
അത്ര എളുപ്പമല്ലാത്ത ഫോർമുല
മുഖ്യമന്ത്രി സ്ഥാനം തന്നെ വേണം എന്ന വാശിയിലാണ് സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രിക്കസേര പൈലറ്റിന് വിട്ട് കൊടുത്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാന്‍ ഗെഹ്ലോട്ട് തയ്യാറാകുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതത്ര എളുപ്പമായ പരിഹാര ഫോര്‍മുല അല്ല. സംസ്ഥാന കോണ്‍ഗ്രസിലേക്ക് സച്ചിന്‍ പൈലറ്റിന്റെ തിരിച്ച് വരവ് ഗെഹ്ലോട്ട് ഒട്ടുമേ ആഗ്രഹിക്കുന്നില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്.
അതിവേഗ പ്രശ്നപരിഹാരം വേണം
രാഷ്ട്രീയപരമായി ഇത് കോണ്‍ഗ്രസിന് ഒട്ടും സുഖകരമായ കാലമല്ല. മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീണു കഴിഞ്ഞു. രാജസ്ഥാന്‍ കൂടാതെ ഹിമാചല്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ വിഭാഗീയതയും കൊഴിഞ്ഞ് പോക്കും മറ്റും പാര്‍ട്ടിയെ തുറിച്ച് നോക്കുന്നു. ആഗസ്റ്റില്‍ രാഹുല്‍ ഗാന്ധി തിരിച്ച് വരുന്ന സാഹചര്യം ആണെങ്കില്‍ പാര്‍ട്ടിക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ദ്രുതഗതിയില്‍ ഉളള പരിഹാരമാര്‍ഗമാണ്.
നെഹ്രുവും ഇന്ദിരയും പോലെ
രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കുമ്പോള്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിന് പുറത്തും ശക്തമായ സാന്നിധ്യമായി വേണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്. പ്രിയങ്ക ഗാന്ധിക്ക് രാഹുല്‍ ഗാന്ധിയുടേ മേല്‍ വലിയ സ്വാധീനമുണ്ട്. മാത്രമല്ല രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളുമായി മികച്ച ബന്ധവും പ്രിയങ്ക സൂക്ഷിക്കുന്നു. നെഹ്രു പ്രധാനമന്ത്രിയും ഇന്ദിര കോണ്‍ഗ്രസ് അധ്യക്ഷയും പിന്നീട് ഇന്ദിര പ്രധാനമന്ത്രിയും രാജീവ് ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനും ആയിരുന്നത് പോലുളള പ്രവര്‍ത്തനമാണ് പ്രിയങ്ക-രാഹുല്‍ ദ്വയത്തില്‍ നിന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
കൂടുതൽ റോൾ ലഭിച്ചാൽ
പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ റോള്‍ ലഭിക്കുന്നത് രാഹുല്‍ ഗാന്ധിയെ ശക്തിപ്പെടുത്തും. എന്ന് മാത്രമല്ല പൈലറ്റിനെയോ സിന്ധ്യയേയോ പോലുളള കലാപങ്ങളുടെ സാധ്യതയും കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു മമത ബാനര്‍ജിയോ ജഗന്മോഹന്‍ റെഡ്ഡിയോ ആകാതെ സച്ചിന്‍ പൈലറ്റിനെ തിരികെ എത്തിക്കാനുളള വഴി കണ്ടെത്താന്‍ പ്രിയങ്കയ്ക്ക് സാധിച്ചാല്‍ ്അത് പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനുമാണ് മുതല്‍ക്കൂട്ടാവുക.