യോഗിയോട് നേരിട്ട് മുട്ടി പ്രിയങ്ക, പ്രിയങ്കയെ തുരത്താൻ വൈദ്യുതിയും കുടിവെള്ളവും മുടക്കി യോഗി സർക്കാർ
Recommended Video
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അപ്പാടെ കൈവിട്ടെങ്കിലും ഉത്തര്‍ പ്രദേശിലെ പോരാട്ടം പ്രിയങ്ക ഗാന്ധി തുടങ്ങിയിട്ടേ ഉളളൂ എന്ന് വേണം കരുതാന്‍. സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയ്ക്ക് യുപി സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പ്രിയങ്ക തിരികെ പോകണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാതെ മടങ്ങിപ്പോകില്ല എന്ന ഉറച്ച തീരുമാനത്തില്‍ തുടരുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രതിഷേധം 22 മണിക്കൂർ പിന്നിട്ടിരിക്കുന്നു. വെള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രിയങ്ക മിര്‍സാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ധര്‍ണയിരുന്നു. വൈദ്യുതി വിച്ഛേദിച്ചും കുടിവെള്ളം മുടക്കിയും യോഗി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളൊക്കെ പാഴായിരിക്കുകയാണ്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രിയങ്കയെ തടഞ്ഞ് പോലീസ്
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലാണ് ഉത്തര്‍ പ്രദേശിലെ സോനഭദ്രയില്‍ ഗോണ്ട് എന്ന ആദിവാസി വിഭാഗത്തിലെ പത്ത് പേരെ ഗുജ്ജര്‍ വിഭാഗക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. സംഭവസ്ഥലമായ സോനഭദ്രയിലെ ഉംഭയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. എന്നാല്‍ 144 നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല എന്നാണ് യോഗി ആദിത്യനാഥിന്റെ പോലീസ് നിലപാട് എടുത്തത്. സന്ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് പ്രിയങ്കയും പ്രഖ്യാപിച്ചു.
ഗസ്റ്റ് ഹൗസിലും പ്രതിഷേധം
സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ്രിയങ്ക ഗാന്ധി നേരത്തെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് പ്രിയങ്ക സോനഭദ്രയിലേക്ക് യാത്ര തിരിച്ചത്. വഴിയില്‍ യാത്ര തടഞ്ഞ പോലീസ് പ്രിയങ്ക ഗാന്ധിയേയും സംഘത്തേയും കസ്റ്റഡിയിലെടുത്തി. തങ്ങളെ അറസ്റ്റ് ചെയ്ത് മിര്‍സാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ഗസ്റ്റ് ഹൗസിലും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധം തുടര്‍ന്നു.
വെള്ളവും വെളിച്ചവും മുടക്കി
രാത്രി മുഴുക്കെ പ്രിയങ്ക ഗാന്ധി ഗസ്റ്റ് ഹൗസിന് മുന്നില്‍ ധര്‍ണയിരുന്നു. അതിനിടെ പ്രിയങ്കയെ തുരത്തുന്നതിന് വേണ്ടി ഗസ്റ്റ് ഹൗസിലേക്കുളള വൈദ്യുതി ബന്ധം യോഗി സര്‍ക്കാര്‍ വിച്ഛേദിച്ചു. മാത്രമല്ല കുടിവെള്ള വിതരണവും നിര്‍ത്തിച്ചു. ഇതോടെ പ്രിയങ്ക സമരം അവസാനിപ്പിച്ച് തിരികെ മടങ്ങും എന്ന് കരുതിയവര്‍ക്ക് തെറ്റി. മൊബൈല്‍ വെളിച്ചത്തിലും മെഴുകുതിരി വെട്ടത്തിലും പ്രിയങ്ക ഗാന്ധി ധര്‍ണ തുടരുക തന്നെ ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാത്രി മുഴുക്കെ കുത്തിയിരുന്ന് മോദിക്കും യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം മുഴക്കി.
ഇരുട്ടിലും സമരം തന്നെ
ജില്ലാ അധികാരികള്‍ മനപ്പൂര്‍വ്വമാണ് വൈദ്യുതി അടക്കമുളള സൗകര്യങ്ങള്‍ ഇല്ലാതാക്കിയത് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വൈദ്യുതിയും വെള്ളവും ഇല്ലാതാക്കിയാല്‍ തങ്ങള്‍ മടങ്ങിപ്പോകും എന്നാണ് അവര്‍ കരുതിയത്. അവര്‍ തങ്ങളെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിച്ചാലും അതൊന്നും പ്രതിഷേധത്തെ ബാധിക്കില്ലെന്നും തങ്ങള്‍ പ്രിയങ്കയ്‌ക്കൊപ്പം മെഴുകുതിരി വെളിച്ചതില്‍ രാത്രി മുഴുവന്‍ തുടരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശിവകുമാര്‍ സിംഗ് പ്രതികരിച്ചത്.
മടങ്ങിപ്പോകില്ലെന്ന് പ്രിയങ്ക
ഇത്ര വലിയ സംഭവം നടന്നിട്ടും പ്രതിപക്ഷത്തെ നേതാവിന് സ്ഥലത്തേക്ക് പോകാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാബ് ചന്ദ് പാണ്ഡ്യ ചോദിക്കുന്നു. ജില്ലാ മജിസ്‌ട്രേറ്റും പോലീസ് മേധാവിയും അടക്കമുളളവര്‍ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്ക ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി. പുലര്‍ച്ചെ ഒരു മണിയോടെ എഡിജി ഭൂഷണ്‍, വാരണാസി പോലീസ് കമ്മീഷണര്‍ അഗര്‍വാള്‍ എന്നിവര്‍ അടക്കമുളളവരുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി. എന്നാല്‍ മടങ്ങിപ്പോകണം എന്ന ആവശ്യം പ്രിയങ്ക നിരസിച്ചു.
പ്രതിഷേധമുയർത്തി കോൺഗ്രസ്
നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശം ആയത് കൊണ്ട് തന്നെ താന്‍ സംഘം ചേര്‍ന്ന് പോകില്ലെന്നും രണ്ട് പേര്‍ക്കൊപ്പം പോകാന്‍ തയ്യാറാണ് എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. എന്നാല്‍ ഇതിനും അനുമതി ലഭിച്ചില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണരുത് എന്ന് പറയുന്നവര്‍ അതിനുളള കാരണം എന്താണെന്ന് പറയുന്നില്ലെന്ന് പ്രിയങ്ക പറയുന്നു. ആ കുടുംബങ്ങളുടെ കണ്ണീരൊപ്പുന്നത് അപരാധമാണോ എന്നും പ്രിയങ്ക ചോദിക്കുന്നു. പ്രിയങ്ക ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.