പ്രിയങ്കയ്ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം, കത്തയച്ചവര്‍ ഒറ്റക്കെട്ട്, എതിര്‍ത്താല്‍ പുറത്താക്കും!
ലഖ്നൗ: കോണ്‍ഗ്രസില്‍ കത്ത് യുദ്ധം അവസാനിക്കുന്നില്ല. ഉത്തര്‍പ്രദേശ് ഘടകത്തില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സീനിയര്‍ നേതാക്കള്‍ ഒറ്റക്കെട്ടായിരിക്കുകയാണ്. പ്രിയങ്കയും ടീമും ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കുന്നു എന്നാണ് പരാതി. സോണിയാ ഗാന്ധി പരാതി നല്കിയാലും പരിഗണിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. രാഹുല്‍ ഗാന്ധി കൂടി അറിഞ്ഞാണ് യുപി കോണ്‍ഗ്രസിലെ നീക്കങ്ങള്‍ നടക്കുന്നതെന്ന് ഇവര്‍ പരാതിപ്പെടുന്നു.
തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയയിലേക്ക്
പ്രിയങ്കയ്ക്കെതിരെ വലിയൊരു വനിഭാഗം സീനിയര്‍ നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം പറയാന്‍ അവസരമില്ലാത്തത് കൊണ്ട് ഇവര്‍ സോഷ്യല്‍ മീഡിയയിലാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പ്രിയങ്കയുടെ ടീം ഒന്നൊന്നായി കോണ്‍ഗ്രസിനെ താഴേക്ക് വീഴ്ത്തുകയാണ്. അടുത്ത ദിവസം തന്നെ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി ഉണ്ടാവുമെന്നും ഇവര്‍ പറയുന്നു. സാധാരണ പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോവുകയാണ്.
രാഹുലിന്റെ അതേ മോഡല്‍
മുമ്പുണ്ടായിരുന്നവരെ ഒന്നും വിശ്വാസത്തിലെടുക്കാന്‍ പ്രിയങ്ക തയ്യാറല്ലെന്ന് പ്രമുഖ നേതാക്കള്‍ പറയുന്നു. പകരം യുപിയെ കുറിച്ച് യാതൊന്നും അറിയാത്ത, ജനപിന്തുണയില്ലാത്ത നേതാക്കളെയാണ് പ്രിയങ്ക സമിതികളില്‍ നിയമിച്ചിരിക്കുന്നത്. അജയ് കുമാര്‍ ലല്ലു ഒഴിച്ച് ബാക്കിയുള്ളവരൊക്കെ അടിത്തട്ടിലെ രാഷ്ട്രീയം അറിയാത്തവരാണ്. ജില്ലാ സമിതികളില്‍ പല വിഷയങ്ങളും പ്രിയങ്ക അറിയാന്‍ താല്പര്യപ്പെടുന്നില്ല. അതാണ് ഇവര്‍ രാജിവെക്കാന്‍ തീരുമാനിക്കാന്‍ കാരണം.
എതിര്‍ക്കുന്നവരെ പുറത്താക്കുന്നു
പ്രിയങ്കയുടെ നയങ്ങളില്‍ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ ആ നിമിഷം പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെടുത്തി പുറത്താക്കുന്നതാണ് രീതിയെന്ന് സീനിയേഴ്സ് പറയുന്നു. ഏത് പാര്‍ട്ടിയിലും ഇത്ര ദുരന്ത സമാന സാഹചര്യമുണ്ടായാല്‍, അവര്‍ക്കത് മനസ്സിലാവും. അതിനനുസരിച്ച് എല്ലാവരും മാറും. എന്നാല്‍ യുപിയിലെ കോണ്‍ഗ്രസ് നേതൃത്വവും ഹൈക്കമാന്‍ഡും മാറാന്‍ തയ്യാറില്ല. നേതാക്കള്‍ പാര്‍ട്ടി വിടുന്നത് സാധാരണമാണ്. എന്നാല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാന്‍ തുടങ്ങിയാലോ? ഇത് ആത്മപരിശോധന നടത്തേണ്ട സമയമാണെന്നും പുറത്താക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി സന്തോഷ് സിംഗ് പറഞ്ഞു.
മാര്‍ക്സിസ്റ്റ് സ്വാധീനം
യുപി കോണ്‍ഗ്രസില്‍ മാര്‍ക്സിസ്റ്റ് സ്വാധീനം വളരെ കൂടുതലാണെന്ന് സീനിയേഴ്സ് പറയുന്നു. അതിന് കാരണം സന്ദീപ് സിംഗാണ്. ജെഎന്‍യുവില്‍ നിന്ന് വന്ന സന്ദീപിന്റെ സ്വാധീനം ജാതി രാഷ്ട്രീയം കളിക്കുന്ന യുപിയില്‍ വിലപ്പോവില്ല. രാഹുല്‍ ഗാന്ധിക്ക് സീതാറാം യെച്ചൂരിയോടുള്ള അടുപ്പവും അദ്ദേഹത്തെ രാഷ്ട്രീയ ഗുരുവായി കണ്ടുള്ള സമീപനവും കൂടുതല്‍ ഇടതുപക്ഷ നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ അവസരം ലഭിക്കാന്‍ കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവുമായി യോജിച്ച് പോകുന്നതല്ല ഇത്.
14 മാസം മാത്രം
യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 14 മാസം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നേയില്ല. ഇവിടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശയിലാണ്. ചില വ്യക്തികള്‍ ചേര്‍ന്ന് പാര്‍ട്ടിയെ ദുരന്തത്തിലേക്ക് നയിക്കുകയാണ്. ദില്ലിയിലുള്ളവര്‍ അത് കണ്ട് നില്‍ക്കുകയാണെന്നും പുറത്താക്കപ്പെട്ട മറ്റൊരു നേതാവ് കൊണാര്‍ക്ക് ദീക്ഷിത് പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പ് വലിയ സൂചനയാണ് നല്‍കിയതെന്നും, പ്രിയങ്കയ്ക്ക് ജനപ്രീതിയുണ്ട് എന്നത് തെറ്റിദ്ധാരണയാണെന്നും ഇവര്‍ പറയുന്നു.
സോണിയ അവസരം തന്നില്ല
കോണ്‍ഗ്രസ് നേതൃത്വം വലിയൊരു പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ട്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇവര്‍ കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സോണിയ കൂടിക്കാഴ്ച്ചയ്ക്ക് പോലും അവസരം നല്‍കിയിട്ടില്ല. രാഹുല്‍ പാര്‍ട്ടിയെ അവഗണിച്ച പോലെയാണ്. രാഹുലിന് പ്രവര്‍ത്തിക്കാതെ സീറ്റ് വേണമെന്ന പോലെയാണ് പെരുമാറുന്നത്. തോല്‍ക്കുന്നതിന് കാരണം സീനിയര്‍ നേതാക്കളാണെന്ന് പറഞ്ഞ് ഒഴിയാന്‍ മാത്രമാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.
നിയമവിരുദ്ധമായ പുറത്താക്കല്‍
പ്രിയങ്കയുടെ മാറ്റങ്ങള്‍ നേരത്തെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. 2019 നവംബറില്‍ പത്ത് സീനിയര്‍ നേതാക്കളെ പ്രിയങ്ക പുറത്താക്കി. ഇത് കോണ്‍ഗ്രസ് ഭരണഘടനയ്ക്ക് വിരുദ്ധമായിരുന്നു. ഇക്കാര്യം പറഞ്ഞെങ്കിലും, ആരും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് മുന്‍ എംഎല്‍സി ഹാജി സിറാജ് മെഹന്തി പറഞ്ഞു. മെഹന്തിയെ നേരത്തെ പാര്‍ട്ടി പുറത്താക്കിയതാണ്. അതേസമയം ഇവര്‍ സോണിയ ഗാന്ധിയെ കാണാന്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ശ്രമിച്ച് വരികയാണ്. എന്നാല്‍ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ഇത് മുടക്കുകയാണ്.
Recommended Video