പ്രിയങ്കയ്ക്ക് പടനയിക്കാന്‍ താവളം രാഹുലിനരികില്‍; പ്രതീക്ഷകള്‍ യുപിയുടെ അതിര്‍ത്തികള്‍ക്കപ്പുറം
Recommended Video
ദില്ലി: കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായി പ്രിയങ്ക ഗാന്ധി ഉടന്‍ സ്ഥാനം ഏറ്റെടുക്കും. വിദേശത്തായിരുന്നു പ്രിയങ്ക ഗാന്ധി തിരിച്ചെത്തിയതോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
സ്വാകര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലായിരുന്നു പ്രിയങ്ക ഇന്നലെയാണ് മടങ്ങിയെത്തിയത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ജനറല്‍ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടേയും യോഗം രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലുയള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി എത്രയും പെട്ടെന്ന് തന്നെ ചുമതലയേല്‍ക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം.
ഓഫീസ്
എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് തൊട്ടടുത്തായി തന്നെയായാണ് പ്രിയങ്കയ്ക്കായി ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തിട്ടുള്ള ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും.
അതിർത്തികള്‍ക്കുമപ്പുറം
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് നല്‍കിയിട്ടുള്ളതെങ്കിലും പാർട്ടിപ്രതീക്ഷകൾ ഉത്തർപ്രദേശിന്‍റെ അതിർത്തികള്‍ക്കുമപ്പുറമാണ്. മറ്റു സംസ്ഥാനങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പടുന്നത്. പ്രിയങ്കയുടെ ചുമതല ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നതാണെന്ന് രാഹുല്‍ഗന്ധിയും വ്യക്തമാക്കുന്നു.
മറ്റു ജോലികളും എല്‍പ്പിക്കും
ഉത്തര്‍പ്രദേശില്‍ ഞാന്‍ പ്രിയങ്കയ്ക്കൊരു ജോലി നല്‍കി, അതൊരു ചെറിയ ജോലിയല്ല. ആ ജോലിയുടെ വിജയനമനുസരിച്ച് മറ്റു ജോലികളും എല്‍പ്പിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നീസംസ്ഥാനങ്ങള്‍ പാര്‍ട്ടി ശക്തിപ്പെടുകയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
കുംഭമേളക്ക് ശേഷം
അതേസമയം, കുംഭമേളക്ക് ശേഷമാകും ഉത്തര്‍പ്രദേശിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക സജീവമാകുക. പ്രിയങ്കയെ യുപിയില്‍ മത്സരിപ്പിക്കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. സോണിയാ ഗാന്ധി മത്സരരംഗത്തില്ലെങ്കില്‍ റായബറേലിയില്‍ പ്രിയങ്കയെ കോണ്‍ഗ്രസ് പരിഗണിക്കും.
കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്
നേരത്തെ യുപിയില്‍ രാഹുലിന്‍റെ പതിമൂന്ന് റാലികള്‍ സംഘടിപ്പിക്കാനായിരുന്നു നീക്കമെങ്കിലും പുതിയ സാഹചര്യത്തില്‍ പ്രിയങ്കയെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ റാലി നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുല്‍ പ്രചരണത്തിന് എത്താന്‍ കഴിയത്ത സ്ഥലങ്ങളില്‍ പ്രിയങ്ക പ്രചരണ ചുമതല ഏറ്റെടുക്കും.
42 സീറ്റുകള്‍
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല വഹിക്കുന്നതിലൂടെ മോദിയേയും യോഗി ആദിത്യനാഥിനെയും പിടിച്ചുകെട്ടുകയെന്ന വലിയ ചുമതലയാണ് പ്രിയങ്കയില്‍ വന്നുചേരുന്നത്. 42 സീറ്റുകളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഉള്ളത്. 2009 ല്‍ കോണ്‍ഗ്രസായിരുന്നു മേഖലയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
2014 ല്‍
11 സീറ്റുകളാണ് ആ വര്‍ഷം കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ 2014 ല്‍ രാഹുല്‍ ഗാന്ധിയുടെ തട്ടകമായ അമേഠിയില്‍ മാത്രം ഒതുങ്ങി. അമേഠിയുടെ അയല്‍ മണ്ഡലമാണെങ്കിലും സോണിയ ഗാന്ധിയുടെ റായബറേലി പടിഞ്ഞാറന്‍ യുപിയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രിയങ്ക മുന്നിട്ടിറങ്ങും
കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മാത്രം പ്രിയങ്കയുടെ പ്രവര്‍ത്തനം ഒതുങ്ങി നില്‍ക്കില്ല. ഉത്തര്‍പ്രദേശിലാകെ പാര്‍ട്ടിക്ക് ഉണര്‍വേകാന്‍ പ്രിയങ്ക മുന്നിട്ടിറങ്ങും. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുന്നതിന് തടയിടണമെങ്കില്‍ ഉത്തര്‍പ്രദേശില്‍ അവരെ പിടിച്ചു കെട്ടണം.
ബിജെപിയെ പിടിച്ചു കെട്ടാന്‍
സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളില്‍ 71 സീറ്റുകളായിരുന്നു ബിജെപി കഴിഞ്ഞ തവണ സ്വന്തമാക്കിയത്. രാഹുലിനൊപ്പം പ്രിയങ്ക കൂടി കളത്തില്‍ ഇറങ്ങുന്നതോടെ യുപിയില്‍ ബിജെപിയെ പിടിച്ചു കെട്ടാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്.