കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ അഞ്ചിടത്ത് പ്രിയങ്കയുടെ ഗെയിം, സച്ചിനും അമരീന്ദറും പിടിമുറുക്കും, യുപിയില്‍ കളി വേറെ!!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന് തന്ത്രമൊരുക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പ്രിയങ്ക നിര്‍ദേശിച്ചത് പോലുള്ള മാറ്റങ്ങളാണ് ഒരുങ്ങുന്നത്. ഉത്തര്‍പ്രദേശില്‍ ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പുതിയ പ്രവര്‍ത്തന രീതിയിലേക്കാണ് പ്രിയങ്ക പോകുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം ഈ നേട്ടങ്ങള്‍ കാണാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. രണ്ട് നേതാക്കള്‍ സൂപ്പര്‍ പവറായി കോണ്‍ഗ്രസില്‍ മാറുമെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നുണ്ട്.

അഞ്ചിടത്ത് പിടിമുറുക്കുന്നു

അഞ്ചിടത്ത് പിടിമുറുക്കുന്നു

രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക കോണ്‍ഗ്രസില്‍ കരുത്തയായി എന്ന് മാത്രം പറഞ്ഞാല്‍ പോര, പാര്‍ട്ടിയെ അടക്കി ഭരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. തെലങ്കാന, യുപി, പഞ്ചാബ്, രാജസ്ഥാന്‍, കേരളം എന്നിവിടങ്ങളില്‍ പ്രിയങ്കയുടെ നിര്‍ദേശങ്ങളാണ് നടപ്പായി വരുന്നത്. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ ഗെലോട്ടിനെ കേരളത്തിലേക്ക് കൊണ്ടുവന്നതിലൂടെയും ഛത്തീസ്ഗഡിലെ പ്രശ്‌നങ്ങള്‍ ഭൂപേഷ് ബാഗലിനെ ദേശീയ നേതൃത്വത്തിലേക്ക് താല്‍ക്കാലികമായി കൊണ്ടുവന്നതിലൂടെയും പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇത് രണ്ടും പ്രിയങ്കയാണ് നടപ്പാക്കിയത്.

തെലങ്കാനയില്‍ സ്ത്രീകള്‍

തെലങ്കാനയില്‍ സ്ത്രീകള്‍

തെലങ്കാനയിലെ നേതൃത്വത്തിലേക്ക് കംപ്ലീറ്റ് വനിതകളെ കൊണ്ടുവരാനാണ് നീക്കം. പ്രിയങ്കയുടെ ഈ നീക്കം രാഹുലും അംഗീകരിച്ചിരിക്കുകയാണ്. ഗീതാ റെഡ്ഡി, ഡി അനസൂയ, കൊണ്ട സുരേഖ, നരെല്ല ശാരദ, ഇന്ദിര ശോഭന്‍, ഉസ്മ ഷക്കീര്‍, മുന്‍ അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡിയുടെ ഭാര്യ പത്മാവതി റെഡ്ഡി എന്നിവരെയാണ് സുപ്രധാന പദവികളിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്. തെലങ്കാനയിലെ ശക്തരായ റെഡ്ഡിവിഭാഗത്തെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം കൂടിയാണിത്.

യുപിയിലെ ആദ്യം നീക്കം

യുപിയിലെ ആദ്യം നീക്കം

യുപിയിലെ ആദ്യ നീക്കം കോണ്‍ഗ്രസ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണ പരിപാടിക്ക് തുടക്കമിടുകയാണ്. പ്രിയങ്ക തന്നെയാണ് ഇതും നോക്കി നടത്തുന്നത്. ജനുവരി 25 വരെ എട്ടായിരത്തോളം ഗ്രാമപഞ്ചായത്തുകളില്‍ ക്യാമ്പ് ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തേരോട്ടമാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. ബൂത്ത് തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. 823 ബ്ലോക്കുകളില്‍ സംഘടനാ സംവിധാനം പ്രിയങ്ക ശക്തമാക്കി കഴിഞ്ഞു. പ്രമുഖരെ തന്നെ ജില്ലകളില്‍ നിയമിച്ചിട്ടുണ്ട്. 60000 ഗ്രാമസഭകളിലും പാര്‍ട്ടി സാന്നിധ്യം ഉറപ്പാക്കാനാണ് നിര്‍ദേശം.

ന്യായ് പദ്ധതി ഒരുങ്ങുന്നു

ന്യായ് പദ്ധതി ഒരുങ്ങുന്നു

കോണ്‍ഗ്രസ് ജയിക്കുന്ന പഞ്ചായത്തുകളില്‍ ന്യായ് പദ്ധതികള്‍ നടപ്പാക്കാനാണ് പ്രിയങ്കയുടെ പ്ലാന്‍. നൂറ് നേതാക്കള്‍ വരെ ജില്ലയില്‍ ഭരണം പിടിക്കാനായി ക്യാമ്പ് ചെയ്യും. പ്രിയങ്ക നേരിട്ട് എല്ലാ പ്രവര്‍ത്തനവും നിരീക്ഷിക്കും. ഏത് ജില്ലയിലും എപ്പോള്‍ വേണമെങ്കിലും പ്രിയങ്കയുടെ സന്ദര്‍ശനമുണ്ടാകും. ജുബൈര്‍ ഖാന്‍, ധീരജ് ഗുജ്ജര്‍, ബാജിറാവു ഖഡെ, സച്ചിന്‍ നായിക്ക്, രോഹിത് ചൗധരി എന്നീ എഐസിസി സെക്രട്ടറിമാര്‍ക്കാണ് ജില്ലകളുടെ ചുമതല. പല ജില്ലാ സമിതികളിലും പുതിയ അധ്യക്ഷന്‍മാര്‍ അടക്കം എത്തും. പൊളിച്ചെഴുത്താണ് പ്രിയങ്ക തയ്യാറാക്കുന്നത്.

പഞ്ചാബ് വിട്ടുകളയരുത്

പഞ്ചാബ് വിട്ടുകളയരുത്

പഞ്ചാബിലും പ്രിയങ്ക പിടിമുറുക്കിയെന്ന് ഓരോ നിര്‍ദേശങ്ങളില്‍ നിന്നും വ്യക്തമാണ്. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരോട് കര്‍ഷക സമരത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് ഇവര്‍ പ്രിയങ്കയെ കണ്ടിരുന്നു. ഇവര്‍ ജന്ദര്‍മന്തറില്‍ പ്രക്ഷോഭത്തിനൊപ്പമാണ്. കര്‍ഷക നിയമം പിന്‍വലിക്കുന്നത് വരെ സമരത്തിനൊപ്പം തുടരണമെന്നും പ്രിയങ്ക ഇവരോട് നിര്‍ദേശിച്ചു. കര്‍ഷകര്‍ക്കൊപ്പം അവസാനം വരെ കോണ്‍ഗ്രസുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.

ഗെലോട്ട് മാറുന്നു

ഗെലോട്ട് മാറുന്നു

അശോക് ഗെലോട്ടിനെ പതിയെ ദേശീയ തലത്തിലേക്ക് മാറ്റുന്നു എന്ന് വ്യക്തമാണ്. കേരളത്തിന്റെ ചുമതലകളിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ട ആവശ്യമേ ഇല്ലായിരുന്നു. ഇത് സച്ചിന്‍ പൈലറ്റ് കരുത്താനാവുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഗെലോട്ടിന് മാറിയതിന് പിന്നാലെ പുതിയ നിയമനങ്ങളും വന്നു. ഏഴ് വൈസ് പ്രസിഡന്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറിമാര്‍, 24 സെക്രട്ടറിമാര്‍ എന്നിവരെയാണ് നിയമിച്ചത്. സച്ചിനുമായി അടുപ്പമുള്ളവര്‍ക്ക് നല്ല പ്രാധാന്യം തന്നെ ലഭിച്ചിട്ടുണ്ട്. പ്രിയങ്കയാണ് ഇതിന് പിന്നില്‍. ഗെലോട്ടിനെ ഇതിനായി ദേശീയ തലത്തിലേക്ക് മാറ്റിയതാണ്.

രണ്ട് പേര്‍ കരുത്തരാകും

രണ്ട് പേര്‍ കരുത്തരാകും

സച്ചിന്‍ പൈലറ്റും അമരീന്ദര്‍ സിംഗും പാര്‍ട്ടിയില്‍ കരുത്തരാവുമെന്ന് വ്യക്തമായിരിക്കുകയാണ്. പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. ഒരു ടേം കൂടി അമരീന്ദറിന് ലഭിക്കും. നവജ്യോത് സിദ്ദുവിനെ വെട്ടാനുള്ള തന്ത്രം കൂടിയാണിത്. രാഹുല്‍ ഗാന്ധി വരില്ലെന്ന് ഉറപ്പായ നേതാക്കള്‍ പതിയെ പ്രിയങ്ക പക്ഷത്തേക്ക് മാറിയിരിക്കുകയാണ്. സച്ചിന് അര്‍ഹതയുള്ള അംഗീകാരം നേടിക്കൊടുത്തത് പ്രിയങ്കയാണ്. ഇവര്‍ പ്രിയങ്കയുടെ ടീമിനെ ദേശീയ തലത്തില്‍ നയിക്കും. ഭൂപേഷ് ബാഗലും ഒപ്പമുണ്ടാകും.

English summary
priyanka gandhi growing stronger in congress, may soon become full decision maker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X