പ്രിയങ്കയ്ക്ക് പിന്നാലെ നെഹ്രു കുടുംബത്തിലെ ഒരു ഇളമുറക്കാരി രാഷ്ട്രീയത്തിലേക്ക്! അവന്തിക നെഹ്രു
ലഖ്നൗ: ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകളായ ഇന്ദിരാ ഗാന്ധി തൊട്ടിങ്ങോട്ട് കോണ്‍ഗ്രസിന്റെ തലപ്പത്തിരുന്നിട്ടുളളത് നെഹ്രു കുടുംബാംഗങ്ങളാണ്. ഏറെ പ്രതീക്ഷിക്കപ്പട്ടെ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും വൈകിയെങ്കിലും നടന്നു. ഇനി കോണ്‍ഗ്രസിന്റെ ഭാവി രാഹുലിന്റെയും പ്രിയങ്കയുടേയും കൈകളിലാണ്.
പ്രിയങ്ക ഗാന്ധിയുടെ മക്കളായ റയ്ഹാനും മിറായയും നേരത്തെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് എത്തിയിരുന്നു. സോഷ്യല്‍ മീഡിയ ഇവരെ വിശേഷിപ്പിച്ചത് കോണ്‍ഗ്രസിന്റെ അടുത്ത തലമുറ പ്രിയങ്കയും രാഹുലുമായിട്ടാണ്. കുടുംബത്തിലുളളവരെ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നത് നെഹ്റു കുടുംബം തുടരുകയാണ് എന്നതിന്റെ സൂചനയാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം റായ്ബറേലിയില്‍ ഒരു പുതുമുഖത്തെ കൂടി രംഗത്ത് ഇറക്കിയത്.
നെഹ്രു കുടുംബത്തിൽ നിന്ന്
സോണിയാ ഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഠിയും ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് എത്തി. രണ്ട് മണ്ഡലങ്ങളിലും അമ്മയ്ക്കും സഹോദരനും വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നത് പ്രിയങ്ക ഗാന്ധിയാണ്. പ്രചാരണത്തിനിടെ ഗാന്ധി കുടുംബത്തിലെ യുവതലമുറയിലെ ഒരു അംഗത്തെ കൂടി കളത്തില്‍ ഇറക്കിയിരിക്കുകയാണ് പ്രിയങ്ക.
അവന്തിക നെഹ്രു
റായ്ബറേലിയില്‍ നടന്ന ഈ അരങ്ങേറ്റം പക്ഷേ അധികം ആരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് കുടുംബാംഗം അവന്തിക നെഹ്രുവിനെയാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. അവന്തികയെ അവതരിപ്പിച്ചതിലൂടെ മൂന്ന് പതിറ്റായി രണ്ട് കുടുംബങ്ങള്‍ക്കിടയിലെ ശത്രുത അവസാനിപ്പിക്കുക കൂടിയാണ് പ്രിയങ്ക ചെയ്തിരിക്കുന്നത്.
റായ്ബറേലിയിൽ അവതരിപ്പിച്ചു
രാജീവ് ഗാന്ധിയുടെ കസിനായ അരുണ്‍ നെഹ്രുവിന്റെ മകളാണ് അവന്തിക നെഹ്രു. കോണ്‍ഗ്രസിനോട് ഉടക്കി പാര്‍ട്ടി വിട്ട നേതാവ് കൂടിയാണ് അരുണ്‍ നെഹ്രു. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ സറേനിയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രിയങ്ക അവന്തികയെ പരിചയപ്പെടുത്തിയത് തന്റെ സഹോദരിയാണ് എന്നാണ്.
അവന്തിക സഹോദരി
''അവന്തിക നെഹ്റു എന്റെ സഹോദരിയും അന്തരിച്ച മുന്‍ എംപി അരുണ്‍ നെഹ്രുവിന്റെ മകളുമാണ്'' എന്നാണ് പ്രിയങ്ക പറഞ്ഞത്. ആള്‍ക്കൂട്ടം വലിയ കയ്യടികളോട് കൂടിയാണ് അവന്തികയെ സ്വീകരിച്ചത്. 1980ലാണ് കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവ് ആയിരുന്ന അരുണ്‍ നെഹ്രുവിനെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറക്കുന്നത്.
ഇന്ദിര വഴി അരുൺ നെഹ്രു
അന്ന് ഇന്ദിരാ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു. റായ്ബറേലിയില്‍ നിന്നും ആന്ധ്ര പ്രദേശിലെ മേഡക്കില്‍ നിന്നും. പിന്നീട് അരുണ്‍ നെഹ്രുവിന് വേണ്ടി മേഡക് മണ്ഡലം ഇന്ദിര വിട്ട് കൊടുത്ത് റായ്ബറേലിയില്‍ മാത്രമായി മത്സരിക്കുകയായിരുന്നു.
രാജീവ് സർക്കാരിൽ മന്ത്രി
ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം രാജീവ് ഗാന്ധി നയിച്ച സര്‍ക്കാരില്‍ അരുണ്‍ നെഹ്രു മന്ത്രിയായി. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത ബൊഫോഴ്സ് കുംഭകോണ വിവാദത്തിന് ശേഷം രാജീവ് ഗാന്ധിയുമായി അരുണ്‍ നെഹ്രു അകന്നു. മാത്രമല്ല പാര്‍ട്ടി വിടുകയും ചെയ്തു.
ബിജെപി ടിക്കറ്റിൽ കോൺഗ്രസിനെതിരെ
1989ല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടു. അരുണ്‍ നെഹ്രു വിപി സിംഗിനൊപ്പം ചേര്‍ന്നു. എന്ന് മാത്രമല്ല 1999ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിശ്വസ്തനായ സതിഷ് ശര്‍മ്മയ്ക്ക് എതിരെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തു. അന്ന് ശര്‍മ്മയ്ക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ പ്രിയങ്ക അരുണ്‍ നെഹ്രുവിനെതിരെ ആഞ്ഞടിച്ചിരുന്നു.
പ്രസിദ്ധമായ പ്രസംഗം
അന്നത്തെ പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- ''എനിക്ക് നിങ്ങളോട് ചില പ്രശ്നങ്ങളുണ്ട്. എന്റെ അച്ഛന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ശേഷം വഞ്ചന കാണിച്ച, സ്വന്തം സഹോദരനെ പിന്നില്‍ നിന്ന് കുത്തിയ ഒരാളെ എങ്ങനെയാണ് ഇവിടേക്ക് വരാന്‍ നിങ്ങള്‍ അനുവദിച്ചത്. അയാള്‍ക്ക് എങ്ങനെ ധൈര്യം തോന്നി ഇവിടേക്ക് വരാന്‍'' എന്നായിരുന്നു പ്രിയങ്കയുടെ പ്രസംഗം.
അരുണിനെ തോൽപ്പിച്ച പ്രസംഗം
ആ പ്രസംഗം അരുണ്‍ നെഹ്രുവിന്റെ രാഷ്ട്രീയ ഭാവി തന്നെ തകര്‍ത്ത് കളഞ്ഞു എന്ന് പറയാം. അരുണ്‍ നെഹ്രു ആ തിരഞ്ഞെടുപ്പില്‍ ശര്‍മ്മയോട് തോല്‍വി രുചിച്ചു. പിന്നീടാണ് ശര്‍മ്മ സോണിയാ ഗാന്ധിക്ക് വേണ്ടി മണ്ഡലം വിട്ട് കൊടുക്കുന്നത്. ഭാവിയില്‍ ഇരു കുടുംബങ്ങളും ശത്രുത മറന്ന് ഒന്നിക്കുകയുമുണ്ടായി.
ശത്രുതയ്ക്ക് അവസാനം
2013ല്‍ അരുണ്‍ നെഹ്രു അസുഖബാധിതനായി ഗുഡ്ഗാവിലെ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഗാന്ധി കുടുംബം സന്ദര്‍ശിക്കാനെത്തിയിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ ചിതയ്ക്ക് തീ കൊളുത്തിയത് പ്രിയങ്ക ഗാന്ധിയുടെ മകനായ റെയ്ഹാന് ആയിരുന്നു. ഈ അരുണ്‍ നെഹ്രുവിന്റെ മകളെയാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് അച്ഛന് മത്സരിച്ച അതേ മണ്ഡലത്തില്‍ വെച്ച് അവതരിപ്പിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിക്ക് തിരിച്ചടി നൽകി അംബാനി, യുപിഎ സർക്കാർ 1 ലക്ഷം കോടിയുടെ കരാറുകൾ നൽകി!
വെട്ടിലായി ശ്രീധരൻ പിളള, കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്,വികസനം അട്ടിമറിച്ചു, പൊതുശത്രുവെന്ന് ഐസക്