കഴുത്തിൽ കുരിശ് മാലയിട്ട ബ്രാഹ്മണ സ്ത്രീ! പ്രിയങ്ക ഗാന്ധിക്കെതിരെ ഫോട്ടോഷോപ്പ് പ്രചാരണം
ദില്ലി: ബിജെപി ശക്തിദുര്‍ഗമായ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് സജീവ രാഷ്ട്രീയത്തില്‍ തുടക്കക്കാരി മാത്രമായ പ്രിയങ്ക ഗാന്ധിയുടെ ചുമലില്‍ രാഹുല്‍ ഗാന്ധി വെച്ച് നല്‍കിയിരിക്കുന്നത്. ഇതുവരെയുളള പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ വലിയ ഉണര്‍വ് തന്നെ നല്‍കിയിരിക്കുന്നു.
സമീപകാലത്തെ കോണ്‍ഗ്രസിന്റെ തന്ത്രമായ മൃദുഹിന്ദുത്വം തന്നെ പ്രിയങ്കയും പരീക്ഷിക്കുന്നുണ്ട്. സംഘപരിവാര്‍ അതുകൊണ്ട് തന്നെ യുപിയില്‍ ആശങ്കയിലുമാണ്. അതിനിടെ സോഷ്യല്‍ മീഡിയ വഴി പ്രിയങ്ക ഗാന്ധി ഹിന്ദുവല്ലെന്ന തരത്തിൽ കരിവാരിത്തേക്കാനുളള ശ്രമങ്ങള്‍ കൊണ്ട് പിടിച്ച് നടക്കുന്നുണ്ട്.

യുപി പിടിക്കാൻ പ്രിയങ്ക
കിഴക്കന്‍ യുപിയുടെ ചുമതലയുളള പ്രിയങ്ക ഗാന്ധി പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഗംഗാ യാത്രയും അയോധ്യ റാലിയുമെല്ലാം വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. തര്‍ക്കഭൂമിയായ രാമജന്മഭൂമിയിലേക്ക് പ്രിയങ്ക പോയതുമില്ല. അതേസമയം ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക അയോധ്യ റാലി നടത്തിയത്.

ഹിന്ദു വോട്ട് ബാങ്ക്
ബിജെപിയെ പോലെ തന്നെ കോണ്‍ഗ്രസും ലക്ഷ്യം വെയ്ക്കുന്നത് ഉത്തര്‍പ്രദേശിലെ ഹിന്ദുവോട്ട് ബാങ്കാണ് എന്നത് വ്യക്തം. പ്രിയങ്കയും രാഹുലുമൊന്നും ഹിന്ദുക്കളല്ല എന്ന് പല ബിജെപി നേതാക്കളും ആരോപിക്കാറുണ്ട്. ക്രിസ്ത്യാനിയാണ് എന്നാണ് ഇവരെക്കുറിച്ച് പറയാറുളളത്.

ദത്താത്രേയ ഗോത്രത്തില്‍
അതിനുളള കോണ്‍ഗ്രസിന്റെ മറുപടി ഇവര്‍ ബ്രാഹ്മണര്‍ ആണ് എന്നാണ്. കശ്മീരി ബ്രാഹ്മണര്‍ ആയ ഗാന്ധി കുടുംബം ദത്താത്രേയ ഗോത്രത്തില്‍പ്പെട്ടതാണ് എന്നും അവകാശവാദമുണ്ട്. എന്തായാലും ക്ഷേത്രങ്ങള്‍ കയറി ഇറങ്ങുന്ന പ്രിയങ്ക ഗാന്ധി ഹിന്ദുവല്ല എന്ന് സ്ഥാപിക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് എതിരാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയ്ക്ക് എതിരെ പ്രചാരണം
പ്രിയങ്ക ഗാന്ധി ഹിന്ദുവാണെന്ന് നടിക്കുകയാണ് എന്നും എന്നാല്‍ കുരിശ് കഴുത്തിലിട്ട് നടക്കുകയാണ് എന്നുമാണ് പ്രചാരണം. ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രത്തിനൊപ്പമാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പ്രിയങ്ക ഗാന്ധിക്ക് എതിരെ വലിയ പ്രചാരണം അഴിച്ച് വിട്ടിരിക്കുന്നത്.

കഴുത്തിൽ കുരിശ് മാലയെന്ന്
ഈ ഫോട്ടോയില്‍ കറുപ്പും വെളളയും നിറത്തിലുളള സാരിയണിഞ്ഞ പ്രിയങ്ക ഗാന്ധിയെ ജനക്കൂട്ടത്തിന് സമീപത്ത് കാണാം. പ്രിയങ്കയുടെ കഴുത്തില്‍ ഒരു കുരിശ് മാലയും ഉണ്ട്. ഗംഗയുടെ മകളെന്നും ബ്രാഹ്മണന്‍ എന്നും പറയുന്നയാള്‍ താലിക്ക് പകരം കുരിശ് അണിഞ്ഞിരിക്കുന്നു എന്ന കുറിപ്പും ചിത്രത്തിന് ഒപ്പമുണ്ട്.

വ്യാപക പ്രചാരണം
ആയിരക്കണക്കിന് ഷെയറുകളാണ് ഈ ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. വി സപ്പോര്‍ട്ട് നരേന്ദ്ര മോദി എന്ന ബിജെപി അനുകൂല ഫേസ്ബുക്ക് പേജുകളിലടക്കം ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ആള്‍ട്ട് ന്യൂസ് ഈ പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ എന്താണന്നെ് പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്.

സത്യാവസ്ഥ ഇങ്ങനെ
2017 ഫെബ്രുവരിയില്‍ എടുത്തതാണ് ഈ ചിത്രം. ഫെബ്രുവരി 17ന് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി റായ്ബറേലിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയില്‍ പ്രിയങ്ക എത്തിയപ്പോള്‍ എടുത്തതാണ് ഈ ചിത്രം. നിരവധി മാധ്യമങ്ങള്‍ ഇതിനകം ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

മാലയിൽ സാധാരണ ലോക്കറ്റ്
ഈ ചിത്രം പരിശോധിച്ചാല്‍ വ്യക്തമാണ് പ്രിയങ്ക ഗാന്ധിയുടെ കഴുത്തിലുളളത് കുരിശല്ല. മറിച്ച് മാലയിലെ സാധാരണ ലോക്കറ്റ് മാത്രമാണ്. ഈ ലോക്കറ്റിന്റെ ഭാഗത്ത് കുരിശ് എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രിയങ്ക ഗാന്ധിക്ക് എതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വ്യാജ പ്രചാരണം അഴിച്ച് വിട്ടുകൊണ്ടിരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications