കത്വ സംഭവം: പ്രതിഷേധ മാർച്ചിന് രാഹുൽ ഗാന്ധി, അർധരാത്രിയിൽ ഇന്ത്യാ ഗേറ്റിലേയ്ക്ക് മാർച്ച്
ദില്ലി: കത്വ- ഉന്നാവോ പീഡനക്കേസുകളുടെ പശ്ചാത്തലത്തിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നൂറ് കണക്കിന് കണക്കിന് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ഇതിന് പുറമേ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, ഗുലാം നബി ആസാദ്, അംബികാ സോണി, അശോക് ഘെലോട്ട് എന്നിവരും മാർച്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
വ്യാഴാഴ്ച അർദ്ധരാത്രിയിൽ ദില്ലിയിൽ മെഴുകുതിരി കത്തിച്ച് പ്രധിഷേധിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ട്വിറ്ററിലാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളോട് മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തിൽ പങ്കാളികളാവാനും രാഹുൽ ആഹ്വാനം ചെയ്തിരുന്നു. ദില്ലയിൽ ജന്ദർമന്തറിലും സംഭവത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. യുപിയിൽ ബിജെപി എംഎൽഎ പെൺകുട്ടിയെ യുപി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജമ്മു കശ്മീരിലെ കത്വവയിൽ എട്ടുവയസ്സുകാരി കൂടി പീഡിനത്തിനിരയായി കൊലചെയ്യപ്പെടുന്നത്.
Recommended Video
ഇതോടെയാണ് രാഹുൽ ഗാന്ധി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. രണ്ട് സംഭവങ്ങളിലും പ്രതിഷേധിച്ച് വ്യാഴാഴ്ച അർധരാത്രി നടക്കുന്ന മാർച്ചിൽ മെഴുതിരി കത്തിച്ച് തങ്ങൾക്കൊപ്പം ചേരണമെന്നാണ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തത്. അക്രമത്തിനും നീതി നിഷേധത്തിനുമെതിരെയാണ് സമാധാന മാർച്ച് ദില്ലിയിലെ ഇന്ത്യാ ഗേറ്റിലാണ് സംഘടിപ്പിച്ചത്.
എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം സങ്കൽപ്പിക്കാനാവാത്ത ക്രൂരതയാണെന്നും രാഹുൽ ഗാന്ധി പറയുന്നു. ഇത്തരമൊരു ക്രൂരത ചെയ്ത കുറ്റവാളികളെ എങ്ങനെയാണ് സംരക്ഷിക്കാനാവുന്നതെന്നും രാഹുൽ ഗാന്ധി ചോദിക്കുന്നു. കശ്മീരി പെൺകുട്ടിയ്ക്ക് സംഭവിച്ചത് മനുഷ്യവംശത്തിന് നേർക്കുള്ള ആക്രമണമാണെന്നും നിഷ്കളങ്കയായ ഒരു കുഞ്ഞിന് നേരെ ചിന്തിക്കാനാവാത്ത ഇത്തരമൊരു ക്രൂരത ചെയ്തവർ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഉന്നാവോ വിവാദത്തിന് പിന്നാലെ ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ജമ്മു കശ്മീർ സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ദേശീയ തലത്തിൽ ഉയർന്നുവരുന്നത്. ഉന്നാവോ, കത്വ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തിയ കോൺഗ്രസ് നേതാവ് കപിൽ സിബൽ മോദി മൌനം വെടിയണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് സംഭവത്തോടെ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.