രാഹുലിന് പിന്നാലെ പ്രിയങ്കയും, ഉടൻ രാജി വെച്ച് പുറത്തേക്കെന്ന് സൂചന! കടിച്ച് തൂങ്ങി മുതിർന്നവർ!
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് അകത്തുളളവരും പുറത്തുളളവരും അതൊരു രാജി നാടകമായി മാത്രമേ അന്ന് കണ്ടുളളൂ. പ്രവര്‍ത്തക സമിതി സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ രാജി പിന്‍വലിക്കുമെന്നും കരുതിയവര്‍ക്കെല്ലാം ഒരു പോലെ തെറ്റി.
രാജി തീരുമാനത്തിലുറച്ച് പുറത്ത് പോകുന്നതിലൂടെ രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കകത്ത് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. അധികാരത്തില്‍ വര്‍ഷങ്ങളായി കടിച്ച് തൂങ്ങി ഇരിക്കുന്നവര്‍ തോല്‍വിയുടെ ഉത്തരവാദിത്തം പങ്കു വെച്ച് രാജി വെക്കണം എന്നാണ് രാഹുല്‍ കണക്ക് കൂട്ടുന്നത്. നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടി തലപ്പത്തെ മുതിര്‍ന്ന നേതാക്കള്‍ അനങ്ങാപ്പാറകളായി തുടരുന്നു. അതേസമയം ടീം രാഹുലിലെ യുവനേതാക്കള്‍ രാജിയുമായി മുന്നോട്ട് വരികയും ചെയ്യുന്നു. ആ നിരയിലേക്ക് ഏറ്റവും ഒടുവിലെത്തുന്നത് പ്രിയങ്ക ഗാന്ധിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കടിച്ച് തൂങ്ങി നേതാക്കൾ
സോണിയാ ഗാന്ധിക്കും എത്രയോ കാലം മുന്‍പേ രാഷ്ട്രീയത്തിലുളള 94കാരന് മോത്തിലാല്‍ വോറയെ പോലെ കാലാകാലങ്ങളായി കസേര വിട്ടൊഴിയാത്ത നേതാക്കളുടെ കൂട്ടമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷിച്ചത് ഇത്തരം നേതാക്കള്‍ തന്റെ വഴി പിന്തുടരുമെന്നും അതോടെ യുവനേതാക്കളെ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ പുതുക്കി പണിയാം എന്നുമായിരുന്നു.എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും രാജിക്ക് സന്നദ്ധരല്ല എന്നത് രാഹുലിന്റെ കണക്ക് കൂട്ടലുകളൊക്കെ തെറ്റിക്കുന്നു.
യുവാക്കൾ രാഹുലിന്റെ വഴിയേ
മുതിര്‍ന്ന നേതാക്കള്‍ മടിച്ച് നില്ക്കുമ്പോള് ടീം രാഹുലിലെ പ്രമുഖര്‍ രാജി വെച്ചൊഴിയുകയാണ്. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞു. മുംബൈ പിസിസി അധ്യക്ഷന്‍ മിലിന്ദ് ദിയോറയും കഴിഞ്ഞ ദിവസം രാജി സമര്‍പ്പിക്കുകയുണ്ടായി. ഇത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
പ്രിയങ്ക രാജി വെച്ചേക്കും
കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജിയുടെ വഴിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രിയങ്ക കൂടി രാജി വെക്കുകയാണ് എങ്കില്‍ പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പിടിച്ച് നില്ക്കാന് ബുദ്ധിമുട്ടേറും. പ്രിയങ്ക ഗാന്ധി ഉടനെ രാജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുപിയിലെ ദയനീയ തോൽവി
ഉത്തര്‍ പ്രദേശിന്റെ ചുമതല പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയേയുമാണ് രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അതി ദയനീയമായ പ്രകടനമാണ് യുപിയില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ചത്. നേരത്തെ റായ്ബറേലിയും അമേഠിയും കോണ്‍ഗ്രസിന്റെ കയ്യിലുണ്ടായിരുന്നു. ഇത്തവണ അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. സിന്ധ്യ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെച്ചതിന് പിന്നാലെയാണ് പ്രിയങ്കയും രാജിക്ക് തയ്യാറാകുന്നത് എന്നാണ് സൂചന.
ഒഴിവാക്കപ്പെടുമെന്ന് ഭയം
അതേസമയം യുവനേതാക്കളുടെ വഴിയില്‍ ആവേശത്തിന്റെ പുറത്ത് രാജി വെക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്കയുണ്ട്. സംഘടന പുനസംഘടിപ്പിക്കുമ്പോള്‍ അര്‍ഹിക്കുന്ന പ്രധാന്യം കിട്ടില്ലെന്നും എന്നന്നേക്കുമായി ഒഴിവാക്കപ്പെടുമെന്നും മുതിര്‍ന്ന നേതാക്കള്‍ ഭയക്കുന്നു. രാഹുല്‍ ഗാന്ധി രാജി വെച്ചതോടെ പാര്‍ട്ടിക്ക് യുവനേതൃത്വം വേണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സിന്ധ്യയും സച്ചിന് പൈലറ്റും അടക്കമുളളവരുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നു.
പദ്ധതികളെ തകിടം മറിക്കുന്നു
ഈ സാഹചര്യത്തില്‍ കസേര നഷ്ടപ്പെടാതെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായി പദവികളുടെ പിടി വിടാതെ മുറുകെ പിടിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. ഇപ്പോള്‍ കടിച്ച് തൂങ്ങിയില്ലെങ്കില്‍ ഇനിയൊരു മടങ്ങി വരവ് ഉണ്ടാകില്ലെന്ന് പലര്‍ക്കും ബോധ്യമായിട്ടുണ്ട്. ഇതാകട്ടെ രാഹുല്‍ ഗാന്ധിയുടെ പദ്ധതികളെ തകിടം മറിക്കുന്നതാണ്. പുതിയ അധ്യക്ഷന്‍ വന്ന് പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാക്കാനായില്ലെങ്കില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ നേതൃസ്ഥാനത്തേക്ക് ആളെ എത്തിക്കാനുളള സമ്മര്‍ദ്ദം ഈ ഓള്‍ഡ് ഗ്യാംഗ് പാര്‍ട്ടിക്കുളളില്‍ ശക്തമാക്കിയേക്കും.