പ്രിയങ്ക വരുമ്പോള്‍ വാരണാസിയില്‍ മോദി ഭയക്കണം; കണക്കുകള്‍ പറയുന്നത്, ബിജെപി വിയര്‍ക്കും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ മത്സരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വൈകാതെ തന്നെ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയുടെ യുപി ഘടകം നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. കോണ്‍ഗ്രസു ബിഎസ്പി-സഖ്യവും വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുകയാമണെങ്കില്‍ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ പ്രിയങ്കയെ പിന്തുണച്ചേക്കും. അങ്ങനെയെങ്കില്‍ മോദി ഏറെ ഭയക്കേണ്ടിയിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും
പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യഗിക തീരുമാനം ഒന്നും എടുത്തിട്ടില്ല. നിലവില്‍ പ്രിയങ്ക സന്നദ്ധത അറിയിച്ച സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്.

പ്രചരണത്തിന് തടയിടാന്‍
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ഒളിച്ചോടുന്നു എന്ന പ്രചരണം ബിജെപി ശക്തമാക്കിയിരുന്നു. വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ ഈ പ്രചരണത്തിന് തടയിടാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്ക്കൂട്ടുന്നുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് വിജയിച്ച വാരണാസിയില്‍ മത്സരിക്കുന്നതോടെ ആദ്യ രാഷ്ട്രീയ പോരാട്ടത്തില്‍ പ്രിയങ്ക പരാജയപ്പെടണോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

പ്രിയങ്ക വരുന്നതോടെ
എന്നാല്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ മോദിക്ക് കാര്യങ്ങള്‍ അത്ര സുഗമാമാകില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന നഗരമായ വാരണാസിയില്‍ ആകെ 15 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്.

2014 ല്‍
ആകെ 5 നിയമസഭാ മണ്ഡലങ്ങളുള്ള വാരാണാസിയില്‍ 2014 ല്‍ 581022 വോട്ടുകളായിരുന്നു മോദി നേടിയത്. 209238 വോട്ടുകള്‍ നേടിയ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാംസ്ഥാനത്ത് എത്തിയത്. എസ്പി, ബിഎസ്പി കക്ഷികളും കഴിഞ്ഞ തവണ വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു.

2009 ല്‍ മുരളീ മനോഹര്‍ ജോഷി
2009 ല്‍ ബിജെപിക്ക് വേണ്ടി മുരളീ മനോഹര്‍ ജോഷിയായിരുന്നു വാരണാസിയില്‍ മത്സരിച്ച് വിജയിച്ചത്. ആകെ 203122 വോട്ടുകള്‍ മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. 17000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു മുരളീ മനോഹര്‍ ജോഷിക്ക് ലഭിച്ചത്.

2004 ല്‍ കോണ്‍ഗ്രസ്
മോദി ഇന്ന് സുരക്ഷിത മണ്ഡലമെന്ന് കരുതുന്ന മണ്ഡലത്തില്‍ 2004 ല്‍ കോണ്‍ഗ്രസിലെ ഡോ. രാജേഷ് കുമാര്‍ മിശ്രയായിരുന്നു വിജയിച്ചത്. 1957 മുതലുള്ള വാരണാസിയുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാം ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ അവകാശപ്പെടാന്‍ കഴിയില്ല.

വാരണാസിയുടെ ചരിത്രം
കോണ്‍ഗ്രസും ബിജെപിയും ആറ് തവണ വീതം വിജയിച്ച മണ്ഡലത്തില്‍ ഓരോ തവണ വീതം ജനതാദളും ബിജു ജനതാദളും സിപിഎമ്മും വിജയിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു മണ്ഡലത്തിലേക്കാണ് പോരാട്ടം ശക്തമാക്കാന്‍ കടന്നുവരാന്‍ തയ്യാറാണെന്ന് പ്രിയങ്ക സന്നദ്ധത അറിയിച്ചത്.

കഴിഞ്ഞ തവണ
കഴിഞ്ഞ തവണ ഒബിസി വിഭാഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ നരേന്ദ്രമോദിക്ക് ലഭിച്ചിരുന്നു. എസ്പിയും ബിഎസ്പിയും ആംആദ്മിയും മത്സരിച്ചപ്പോള്‍ ശക്തമായ ചതുഷ്കോണ മത്സരത്തിനായിരുന്നു 2014 ല്‍ വാരണാസി സാക്ഷ്യം വഹിച്ചത്.

എസ്പിയും ബിഎസ്പിയും
ഇത്തവണ പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ എസ്പിയും ബിഎസ്പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ല. അങ്ങനെയെങ്കില്‍ ഇത്തവണ വാരണാസിയില്‍ വിജയിച്ച് കയറണമെങ്കില്‍ മോദിക്ക് ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.
കഴിഞ്ഞ തവണ മോദിയെ പിന്തുണച്ച ഒബിസി വിഭാഗങ്ങള്‍ ഇത്തവണ ഒരു പാര്‍ട്ടിക്കും വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മത്സരം ശക്തമാകും
പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ മത്സരം ശക്തമാകും. അതോടെ മോദിക്ക് മണ്ഡലത്തില്‍ കൂടുതല്‍ സമയം വാരണാസിയില്‍ ചെലവഴിക്കേണ്ടിവരും. രാഹുല്‍ രാജ്യത്തുടനീളം പ്രചരണം നടത്തുമ്പോള്‍ മോദിയെ വാരണാസിയില്‍ തളച്ചിടാന്‍ കഴിയുന്നത് നേട്ടമാകുമെന്നും കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നു.












Click it and Unblock the Notifications