സോന്‍ഭദ്രയില്‍ പ്രിയങ്ക തിരികൊളുത്തി; ബിജെപിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂരില്‍ പ്രിയങ്ക ഗാന്ധിയെ തടഞ്ഞു വെച്ച ഉത്തര്‍പ്രദേശ് പോലീസിന്‍റെ നടപടിക്കെത്തിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി നടത്തുന്ന ധര്‍ണ്ണ 24 മണിക്കൂറിനോട് അടുക്കുകയാണ്. സോന്‍ഭദ്രയില്‍ ഭൂമിതര്‍ക്കത്തെ തുടുര്‍ന്നാണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തത്.
കേരളത്തിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന്, സെൻകുമാറിനെ പൊളിച്ചടുക്കി തോമസ് ഐസക്!
പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പ്രിയങ്ക ഗാന്ധിയെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു പോലീസിന്‍റെ വാദം. വാരണാസിയില്‍ നിന്നും സോന്‍ഭദ്ര ഗ്രാമത്തിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ മുക്താര്‍പൂരില്‍ വെച്ചായിരുന്നു പോലീസ് തടഞ്ഞത്. തനിക്ക് മുന്നോട്ട് പോകണമെന്നും തന്നോടൊപ്പം നാലുപേരുണ്ടാവുമെന്നും പ്രിയങ്ക വ്യക്തമാക്കിയെങ്കിലും ജില്ലാ ഭരണകൂടം ഇവരെ തടയുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡരികില്‍ ഇരുന്ന് പ്രിയങ്ക ഗാന്ധി പ്രതിഷേധിച്ചു.
ഗസ്റ്റ് ഹൗസിലേക്ക്
പിന്നീട് പ്രിയങ്കയേയും പ്രവര്‍ത്തകരേയും മിര്‍സാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ആവശ്യം അംഗീകരിക്കുംവരെ മിര്‍സാപ്പൂരില്‍ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക ഗസ്റ്റഹൗസിലും ധര്‍ണ്ണ നടത്തി. ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ പ്രിയങ്കയെ പിന്തിരിപ്പിക്കാന്‍ സകലമാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ പരീക്ഷിക്കുകയും ചെയ്തു. ജില്ലാ ഭരണകൂടം ഗൗസ്റ്റ് ഹൗസിലെ വൈദ്യുതി വിച്ഛേദിച്ചത് പ്രിയങ്കയെ ഇവിടെ നിന്നും തുരത്താനാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്ക ഗാന്ധി ഇന്നും ആവര്‍ത്തിച്ചു.
ആദ്യ അവസരം
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റത്തിന് ശേഷം ബിജെപിക്കെതിരെ പ്രത്യക്ഷ സമരം നയിക്കാനുള്ള ആദ്യ അവസരമായി പ്രിയങ്ക ഗാന്ധിക്കെതിരായ പോലീസ് നടപടിയെ മാറ്റുകയാണ് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മിര്‍സാപൂരിലേക്ക് പുറപ്പെട്ടു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, നടന്‍ രാജ് ബബ്ബര്‍ തുടങ്ങിയവര്‍ ഇന്ന് തന്നെ മിര്‍സാപൂരിലെത്തും. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ്, ദല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഷര്‍മിഷ്ഠ മുഖര്‍ജി എന്നിവരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
രാഹുൽ ഗാന്ധി
പ്രിയങ്ക ഗാന്ധിക്ക് എതിരായ നടപടി ദേശീയ തലത്തില്‍ തന്നെ ബിജെപിക്കെതിരായ പ്രതിഷേധമായി മാറ്റാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇത് അസ്വസ്ഥതപ്പെടുത്തുവെന്നുമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ അരക്ഷിതാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിന്റെ ഏകപക്ഷീയമായ പ്രയോഗമാണിതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാറിന്‍റെ പരാജയം മറച്ചുവെക്കാനാണ് ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ തടഞ്ഞെതെന്നാണ് കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്.
പ്രകടനങ്ങളും യോഗങ്ങളും
പ്രിയങ്ക ഗാന്ധിക്ക് എതിരായ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തന്‍റെ സര്‍ക്കാറിന്‍റെ പരാജയങ്ങള്‍ മറയ്ക്കാനാണ് യോഗി ആദിത്യനാഥിന് ദൃതി. കൊല്ലപ്പെട്ടവരുടെ ദുഃഖിതരായ കുടുംബാംഗങ്ങലെ ആശ്വസിപ്പിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും പകരം യോഗി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നും വേണുഗോപാല്‍ ആരോപിച്ചു.
മറച്ചുവെക്കാന്‍ കഴിയുമോ
പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലൂടെ സോന്‍ഭദ്രയിലെ ആദിവാസി കുടുംബത്തിലെ 10 പേരുടെ കൊലപാതകം മറച്ചുവെക്കാന്‍ കഴിയുമോയെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേ വാല ചോദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധം സംഘടപ്പിക്കുമെന്ന് അദ്ദേഹവും കൂട്ടിച്ചേര്‍ത്തു. നേരത്തെ, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശുപ്രത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രിയങ്ക കുടുംബാംഗങ്ങളെ കാണന്‍ സോന്‍ഭദ്രയിലേക്ക് പുറപ്പെട്ടത്.
കൊല്ലപ്പെട്ടത് 10 പേര്‍
ബുധനാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഗ്രാമത്തലവനായ ഇ കെ ദത്ത് എന്നയാള്‍ രണ്ട് വര്‍ഷം മുമ്പ് സോന്‍ഭാദ്രയില്‍ 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. വാക്ക് തര്‍ക്കങ്ങള്‍ പിന്നീട് സംഘര്‍ഷത്തില്‍ കാലാശിക്കുകയായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ച ഗ്രാമീണര്‍ക്ക് നേരെ ഇകെ ദത്തിന്‍റെ അനുയായികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.