യോഗിയെ കുരുക്കി പ്രിയങ്ക! ഉത്തർ പ്രദേശിൽ 15 ദിവസത്തിനകം കൊല്ലപ്പെട്ടത് നൂറോളം പേർ! ദുരൂഹം
ലഖ്‌നൗ: കൊവിഡ് ലോക്ക്ഡൗണിനിടെ ഉത്തര്‍ പ്രദേശില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിന് പിന്നാലെയാണ് ഉത്തര്‍ പ്രദേശിലും സന്യാസിമാര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്. മാത്രമല്ല ഗുരുതരമായ ആരോപണവും പ്രിയങ്ക ഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടു
തിങ്കളാഴ്ച രാത്രിയാണ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടത്. ക്ഷേത്രപരിസരത്താണ് കൊലപാതകം നടന്നത്. കഞ്ചാവിന് അടിമയായ യുവാവാണ് സന്യാസിമാരെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. രാജു എന്ന് പേരുളള പ്രതിയെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
നൂറോളം ആളുകൾ കൊല്ലപ്പെട്ടു
അതിനിടെ ഉത്തര്‍ പ്രദേശില്‍ ഏപ്രിലില്‍ നടന്ന ദുരൂഹമായ മരണങ്ങളെ കുറിച്ച് സംശയം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ട്വീറ്റ് ഇങ്ങനെ: '' ഏപ്രില്‍ മാസത്തിലെ ആദ്യത്തെ 15 ദിവസത്തിനകം നൂറോളം ആളുകളാണ് ഉത്തര്‍ പ്രദേശില്‍ കൊല്ലപ്പെട്ടിരിക്കുന്നത്''.
ദുരൂഹ സാഹചര്യത്തില്‍
''മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പച്ചൗരി കുടുംബത്തിലെ 5 പേരുടെ മൃതദേഹങ്ങള്‍ ഇത്താഹ് എന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ല. ഇന്ന് ബുലന്ദ്ഷഹറിലെ ഒരു അമ്പലത്തില്‍ കിടന്നുറങ്ങിയിരുന്ന രണ്ട് സന്യാസിമാര്‍ അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു''.
സത്യം പുറത്ത് വരണം
''ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ആഴത്തില്‍ തന്നെ അന്വേഷിക്കപ്പെടണം. ഈ സമയം ആരും ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നല്ലതല്ല. കുറ്റമറ്റതും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തി സത്യം ജനങ്ങളുടെ മുന്നില്‍ കൊണ്ട് വരണം. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണത്'' എന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
പ്രതികാരമായി കൊല
സന്യാസിമാര്‍ മോഷണക്കുറ്റം ആരോപിച്ചതിന്റെ പ്രതികാരമായാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. കഞ്ചാവ് ഉപയോഗിച്ചതിന് ശേഷമാണ് ഇയാള്‍ അമ്പലത്തില്‍ കയറി കൊല നടത്തിയത്. ഈ സന്യാസിമാര്‍ അമ്പലത്തിലായിരുന്നു താമസം. വാള്‍ ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇത് ദൈവത്തിന്റെ നിശ്ചയം ആണെന്നും പ്രതി പോലീസിനോട് പറഞ്ഞു.
വര്‍ഗീയ നിറം പകരാന്‍
മഹാരാഷ്ട്രയില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടതിന് വര്‍ഗീയ നിറം പകരാന്‍ വ്യാപകമായി ശ്രമം നടന്നിരുന്നു. മുസ്ലീംകളാണ് കൊല നടത്തിയത് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ പോലീസ് പിടികൂടിയ പ്രതികളില്‍ ഒരാള്‍ പോലും മുസ്ലീം ആയിരുന്നില്ല. ഉത്തര്‍പ്രദേശിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു.