യുപിയിൽ നിർണായക പ്രഖ്യാപനവുമായി പ്രിയങ്ക ഗാന്ധി;ഇറങ്ങുക 40 ശതമാനം വനിതകൾ..പ്രിയങ്ക മത്സരിക്കുമോ? മറുപടി
ലഖ്ന; രാജ്യം ഉറ്റുനോക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മുൻ നിർത്തിയാണ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് നേരിടുകയെന്നാണ് കഴിഞ്ഞ ദിവസം നേതാക്കൾ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഒരു കൂട്ടം പെൺ പട തന്നെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഒരുക്കങ്ങൾ വിശദീകരിച്ച് ലഖ്നൗവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പ്രിയങ്കയുടെ വാക്കുകളിലേക്ക്

സ്ത്രീകൾക്ക് സീറ്റ് നൽകുമെന്ന്
നിയമസഭ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന് പ്രിയങ്ക പറഞ്ഞു. ഈ ടിക്കറ്റുകൾ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നൽകുക, ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല. സ്ത്രീകൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയും, അവർ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ശക്തരായ സ്ഥാനാർത്ഥികളെ തന്നെ ഞങ്ങൾക്ക് ലഭിക്കും. അവരെ ഞങ്ങൾ പിന്തുണയ്ക്കും.രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ സ്ത്രീ ശക്തിക്ക് പ്രധാന പങ്കുണ്ട്, ആ പങ്കിന് രാഷ്ട്രീയ പങ്കാളിത്തം നൽകി ഞങ്ങൾ അവരെ ശാക്തീകരിക്കും, പ്രിയങ്ക പറഞ്ഞു.

വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ
സർക്കാർ കരുതുന്നത് 2,000 രൂപയും ഗ്യാസ് സിലിണ്ടറും എല്ലാം ശരിയാക്കും എന്നാണ്. സ്ത്രീകളോട് രാഷ്ട്രീയത്തിൽ ഇറങ്ങാനും തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കാനും ഞാൻ അഭ്യർത്ഥിക്കുകയാണ്, പ്രിയങ്ക ഗാന്ധി പറഞ്ഞു. 2019 ൽ ഞാൻ യുപിയിൽ വന്നപ്പോൾ അലഹബാദ് സർവ്വകലാശാലയിലെ വിദ്യാർത്ഥിനികളെ ഞാൻ കണ്ടിരുന്നു. അവർക്കും പുരുഷ വിദ്യാർത്ഥികൾക്കുമുള്ള വ്യത്യസ്ത നിയമങ്ങളെക്കുറിച്ച് അവർ എന്നോട് പറഞ്ഞു. അവർക്ക് വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ തിരുമാനം. ഉന്നാവോ ബലാത്സംഗ ഇരക്ക് വേണ്ടിയുള്ളതാണ്, ഹഥ്രാസിൽ നിതീ ലഭിക്കാത്ത പെൺകുട്ടിക്കും സോനബദ്രയിലെ ദളിത് വനിതകൾക്കും വേണ്ടിയാണ്, ലഖിംപൂർ ഖേരിയിൽ വെച്ച് കണ്ടപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം എന്ന് പറഞ്ഞ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ മകൾക്ക് വേണ്ടിയുള്ളതാണ്, വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന് അറുതി വരുത്താൻ സ്ത്രീകൾക്ക് മാത്രമേ സാധിക്കൂ,പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ മറുപടി
ഇപ്പോൾ നാൽപത് ശതമാനമാണ് സംവരണമെങ്കിലും അടുത്ത തവണ അത് 50 ശതമാനമാക്കും,പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് താൻ അത് സംബന്ധിച്ച് ഇതുവരെ തിരുമാനമെടുത്തില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. പ്രിയങ്കയെ മുൻ നിർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ പ്രതികരണം.

മുന്നേറ്റം ഉണ്ടാക്കാന് സാധിക്കൂവെന്ന്
കഴിഞ്ഞ ദിവസം യു പി കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായ പി എൽ പൂനിയയും പ്രിയങ്ക കോൺഗ്രസിനെ നയിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഹൈക്കമാന്റ് ഇക്കാര്യത്തിൽ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പ്രിയങ്കയെ ഉയർത്തിക്കാട്ടിയാൽ മാത്രമേ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കൂവെന്നാണ് സംസ്ഥാനത്തെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പറയുന്നത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉയർത്തുന്നുമ്ട്.

പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന്
ഭരണകക്ഷിയായ ബി ജെ പിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ പ്രിയങ്ക ഗാന്ധിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. ലഖിംപൂർ ഖേരി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കർഷകരുടെ കൊലയ്ക്ക് പി്ന്നാലെ ആദ്യ ഇടപെടൽ നടത്തിയ പ്രിയങ്കയെ യു പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സർക്കാരിന്റെ എതിർപ്പുകളെല്ലാം മറികടന്ന് അവർ ഇരയായവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതെല്ലാം വലിയ വാർത്തയായിരുന്നു.
Recommended Video

ബിജെപിക്കെതിരെ പ്രതിരോധം തീർക്കാൻ
ഹഥ്രാസ്, സോണബദ്ര, ഉനാവോ വിഷയങ്ങളിലും പ്രിയങ്കയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ വലിയ പ്രതിഷേധം തീർത്തിരുന്നു. പൗരത്വ നിയമങ്ങൾക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നട്ന്ന ഇടപെടലുകളും ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. മാത്രമല്ല പ്രിയങ്ക ഗാന്ധിയുടെ വരവ് സംസ്ഥാന കോൺഗ്രസിന് വലിയ ഊർജം ഉണ്ടാക്കിയിട്ടുണ്ടന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയെ അടിമുടി പൊളിച്ചെഴുതാൻ പ്രിയങ്ക ഗാന്ധിയ്ക്ക് സാധിച്ചിരുന്നു. പ്രാദേശിക തലത്തിൽ ശക്തരായ നേതാക്കളെ പാർട്ടി തലപ്പത്ത് കൊണ്ടുവന്ന് കൊണ്ടായിരുന്നു പ്രിയങ്കയുടെ ഇടപെടൽ.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന്
ജനങ്ങൾക്കിടയിലെ വൈകാരിക വിഷയങ്ങളെ ഉയർത്തിക്കാട്ടിയും അതിൽ ഇടപെട്ടുമാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ് പ്രവർത്തകരെ ശക്തിപ്പെടുത്താൻ ശ്രമിച്ചത്,നേതാക്കൾ പറയുന്നു.
ജാതി രാഷ് ട്രീയം നിര്‍ണായകമായ യുപിയില്‍ പ്രിയങ്കയിലൂടെ മുസ്ലീം വോട്ടുകൾ പാർട്ടിയിലേക്ക് ഒഴുകുമെന്നും ഒപ്പം ദളിത് വിഭാഗങ്ങളുടെ കൂടി പിന്തുണ ലഭിക്കുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യവും പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. ഇനി വിഷയത്തിൽ ഹൈക്കമാന്റ് നിലപാടാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്.

ലഭിച്ചത് വെറും ഏഴ് സീറ്റ്
പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കാൻ പ്രിയങ്ക ഗാന്ധിയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 32 വർഷത്തിനിടെ നടന്ന കഴിഞ്ഞ ഏഴ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ പോലും 50 സീറ്റുകളിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലെത്തിയിട്ട് പോലും 7 സീറ്റുകളിൽ മാത്രം വിജയിക്കാനേ സാധിച്ചിരുന്നുള്ളൂ.

ആരുമായി സഖ്യം ഇല്ലെന്ന് കോൺഗ്രസ്
അതേസമയം ഇത്തവണ സഖ്യമില്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചെറുകക്ഷികളുമായെങ്കിലും സഖ്യത്തിൽ എത്തിയില്ലേങ്കിൽ പാർട്ടിക്ക് പിടിച്ച് നിൽക്കാൻ സാധിക്കുമോയെന്നുള്ള ചോദ്യങ്ങൾ ഒരു വിഭാഗം നേതാക്കള് ഉയർത്തുന്നുണ്ട്. എന്തായാലും തിരഞ്ഞെടുപ്പിനോടടുത്ത് കോൺഗ്രസ് നിലപാട് മയപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.












Click it and Unblock the Notifications