രാഹുൽ ഗാന്ധി നൽകിയ വാക്ക് പാലിക്കാൻ വജ്രായുധം പുറത്തെടുത്ത് പ്രിയങ്കാ ഗാന്ധി; യുപിയിൽ തുടക്കം
ലഖ്നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്, ബിഎസ്പിയും- എസ്പിയും കൈകൊടുത്ത മഹാസഖ്യത്തിന്റെ ഭാഗമാകാനുള്ള നീക്കങ്ങൾക്ക് തുടക്കത്തിലെ തിരിച്ചടി നേരിടേണ്ടി വന്നു. പ്രിയങ്കാ ഗാന്ധിയെ ഇറക്കി ഉത്തർപ്രദേശിൽ മികച്ച വിജയം നേടാമെന്ന പദ്ധതിയും ഫലം കണ്ടില്ല. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ തോൽവി വീഴ്ചയുടെ ആഘാതം വർദ്ധിപ്പിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശ് കോൺഗ്രസിനോട് മുഖം തിരിച്ചെങ്കിലും തോറ്റ് മടങ്ങാൻ പ്രിയങ്ക തയാറല്ല. ലോക്സഭാ തിരഞ്ഞെടുപ്പിനും മുമ്പ് തന്നെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികൾ പ്രിയങ്കാ ഗാന്ധി ആവിഷ്കരിച്ച് തുടങ്ങിയിരുന്നു. പ്രിയങ്കാ ഗാന്ധിയിലൂടെ ഉത്തർപ്രദേശിലെ പാർട്ടിയുടെ പഴയ പ്രതാപ കാലത്തേയ്ക്കുള്ള മടങ്ങിപ്പോക്കാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.

കനത്ത തിരിച്ചടി
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 73 സീറ്റുകൾ നേടിയപ്പോൾ ആകെയുള്ള 80 സീറ്റുകളിൽ 2 എണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്. സോണിയാ ഗാന്ധിയുടെ റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ അമേഠിയും . ഇക്കുറി 2004 മുതൽ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്ത അമേഠി അദ്ദേഹത്തെ കൈവിട്ടു. അമ്പതിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി അമേഠിയിൽ വിജയിക്കുന്നത്. ഒരു ലോക്സഭാ സീറ്റ് മാത്രമുള്ള ഉത്തർപ്രദേശിൽ നിന്നും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായി കോൺഗ്രസിനെ മാറ്റാനാണ് പ്രിയങ്കയുടെ നേതൃത്വത്തിൽ ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നത്.

ലക്ഷ്യം 2020
എഐസിസി ജനറൽ സെക്രട്ടറിമാരായി പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയേയും നിയമിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നും കേവലം രണ്ട് മാസത്തേയ്ക്കല്ല ഇവരെ ഉത്തർപ്രദേശിലേക്ക് അയക്കുന്നതെന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഉത്തർപ്രദേശിലെത്തിയ രാഹുൽ ഗാന്ധി 2022ൽ യുപിയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ചിരുന്നു.

പദ്ധതികൾ
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രവർത്തനങ്ങൾ. അടിത്തട്ട് മുതലുള്ള പാർട്ടിയുടെ പ്രവർത്തനങ്ങളെകുറിച്ച് നേതാക്കളോടും സാധാരണ പ്രവർത്തകരോടും പ്രിയങ്ക അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. സ്ത്രീകൾ, കൃഷിക്കാർ, വ്യവസായികൾ, തുടങ്ങി വിവിധ തട്ടിലുളളവരുമായി പ്രിയങ്കാ ഗാന്ധി അഭിപ്രായങ്ങൾ തേടി വരികയാണ്. സ്ത്രീകളെയും യുവാക്കളെയും കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം.

പ്രത്യേക ടീം
വിവിധ ജില്ലകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാനായി എഐസിസി അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും ഓരോ മണ്ഡലത്തിൽ വീതം ചെലവഴിച്ച് കൂടുതൽ പ്രവർത്തകരുമായി നേരിട്ട് ഇടപെടാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഓരോ മണ്ഡലങ്ങളിലും പ്രിയങ്കാ ഗാന്ധി നേരിട്ടെത്തുന്നുണ്ട്. പാർട്ടി പരിപാടികളിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പ്രിയങ്ക നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ്
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ഡിസിസി അധ്യക്ഷന്മാരോടും ബൂത്ത് തലത്തിലുള്ള വിവരങ്ങൾ പാർട്ടി ആസ്ഥാനത്തേയ്ക്ക് അയക്കാൻ നിർദ്ദേശം നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും നയങ്ങളും തീരുമാനിക്കാനാണ് വിവരശേഖരണം നടത്തിയത്. സംസ്ഥാനത്തെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള ആദ്യ നീക്കമായാണ് ബൂത്ത് തലത്തിലുള്ള വിവരങ്ങൾ ശേഖരിച്ചതിനെ വിലയിരുത്തുന്നത്. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ഉത്തർപ്രദേശിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും 2022ൽ ഉത്തർപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപികരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ കോൺഗ്രസ് കമ്മിറ്റികൾ പ്രിയങ്കാ ഗാന്ധി പിരിച്ചു വിട്ടിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ശക്തമാക്കുകയാണ് പ്രിയങ്കയുടെ പ്രഥമ ലക്ഷ്യം.












Click it and Unblock the Notifications