കോൺഗ്രസിന്റെ സുവർണ കാലം തിരികെ കൊണ്ട് വരാൻ പ്രിയങ്ക, കച്ച മുറുക്കുന്നത് പ്രിയങ്ക ബ്രിഗേഡ്!
ലഖ്നൗ: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഈ മാസം 22ന് ദില്ലിയില്‍ ചേരാനിരിക്കുകയാണ്. പുതിയ പാര്‍ട്ടി അധ്യക്ഷനെ ഈ യോഗത്തില്‍ പ്രഖ്യാപിക്കാനാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ വേണം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്.
എന്നാല്‍ അടപടലം തകര്‍ന്നിരിക്കുന്ന കോണ്‍ഗ്രസിനെ ഒരുമിച്ച് നിര്‍ത്താന്‍ ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അത് പ്രിയങ്ക ഗാന്ധിയാകണം എന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ച് കൊണ്ടുളള പ്രിയങ്കയുടെ പ്രകടനം.
ഒന്നും അവസാനിപ്പിച്ചിട്ടില്ല
കോണ്‍ഗ്രസ് അധ്യക്ഷ പദവിയൊഴിഞ്ഞ രാഹുല്‍ ഗാന്ധി വെറും എംപി മാത്രമായി ഒതുങ്ങിക്കൂടിയിരിക്കുകയാണ്. സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി കാര്യമായ ഇടപെടലുകളൊന്നും തന്നെ നടത്തുന്നില്ല. അതേസമയം പ്രിയങ്ക ഗാന്ധി പഴയ തോല്‍വി മറന്ന് കൂടുതല്‍ കരുത്തോടെ രംഗത്തിറങ്ങിക്കഴിഞ്ഞു. സോന്‍ഭദ്രയിലെ പ്രിയങ്കയുടെ നാടകീയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ പിന്‍തലമുറക്കാരി ഒരു തോല്‍വിയോടെ ഒന്നും അവസാനിപ്പിച്ചിട്ടില്ല, മറിച്ച് തുടങ്ങിയിട്ടേ ഉളളൂ എന്നാണ്.
യോഗിക്ക് പിഴച്ചു
സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞിടത്ത് യോഗി സര്‍ക്കാരിന് കാര്യമായി തന്നെ പിഴച്ചു. പോലീസിനെ കണ്ട് മടങ്ങിപ്പോകാന്‍ തയ്യാറായിരുന്നില്ല പ്രിയങ്ക. എന്ന് മാത്രമല്ല അറസ്റ്റ് വരിക്കാനും തയ്യാറായിരുന്നു. ഒരു രാത്രിയടക്കം 24 മണിക്കൂറിലധികമാണ് പ്രിയങ്ക ഗാന്ധി ധര്‍ണയിരുന്നത്. ഒടുവില്‍ പ്രിയങ്ക ഗാന്ധിക്ക് മുന്നില്‍ ബിജെപി സര്‍ക്കാരിന് മുട്ട് മടക്കേണ്ടതായും വന്നു. ഇത് യുപിയിലും കോണ്‍ഗ്രസിലും രാജ്യത്തും പ്രിയങ്കയ്ക്ക് ഉണ്ടാക്കിയിരിക്കുന്ന മൈലേജ് ചെറുതൊന്നുമല്ല.
രാജ്യവ്യാപക പ്രതിഷേധം
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനാകെ വരും ദിവസങ്ങളില്‍ ഈ പ്രിയങ്ക ഗാന്ധി വന്‍ ഊര്‍ജം പകരും എന്നതില്‍ സംശയമില്ല. രാജ്യവ്യാപകമായി പ്രിയങ്കയുടെ അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വന്നു. രാഹുല്‍ ഗാന്ധിക്ക് പിന്‍ഗാമിയെ തേടി ഓടിക്കൊണ്ടിരുന്ന നേതാക്കളെല്ലാം പ്രിയങ്കയ്ക്ക് പിന്നില്‍ അണി നിരന്നു. എല്ലാ സംസ്ഥാനങ്ങളിലും പ്രിയങ്കയുടെ അറസ്റ്റിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഐസിസി സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉത്തരവ് നല്കി.
വൻ അഴിച്ച് പണികൾ
പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജി വെച്ചതോടെ ഉത്തര്‍ പ്രദേശിന്റെ ചുമതല മുഴുവന്‍ പ്രിയങ്കയുടെ ചുമലില്‍ ആയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച് പണികള്‍ക്കാണ് പ്രിയങ്ക ഗാന്ധി തുടക്കമിട്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ച് വിടുകയുണ്ടായി. പാര്‍ട്ടിക്ക് ഉത്തര്‍ പ്രദേശില്‍ നഷ്ടപ്പെട്ട ജനകീയ അടിത്തറ വീണ്ടെടുക്കാനാണ് പ്രിയങ്കയുടെ ശ്രമങ്ങള്‍. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുളള പ്രവര്‍ത്തനം കൊണ്ട് കാര്യമുളളൂ എന്ന തിരിച്ചറിവ് പ്രിയങ്കയ്ക്കുണ്ട്.
Recommended Video
പ്രിയങ്ക ബ്രിഗേഡ് ശക്തം
സോന്‍ഭദ്ര സംഭവം അതിലേക്കുളള ചവിട്ട് പടി മാത്രമാണ്. അതിനിടെ പ്രിയങ്കയെ പുതിയ പാര്‍ട്ടി പ്രസിഡണ്ടാക്കണം എന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിനുളളില്‍ രാഹുല്‍ ഗാന്ധി വളര്‍ത്തിക്കൊണ്ട് വന്ന ടീം രാഹുലിന് സമാനമായി അടുത്തിടെ പാര്‍ട്ടിയില്‍ ശക്തി പ്രാപിക്കുകയാണ് ടീം പ്രിയങ്കയും. മുന്‍ മന്ത്രി കൂടിയായ പ്രകാശ് ജയ്സ്വാള്‍ അടക്കമുളളവരാണ് പ്രിയങ്ക ബ്രിഗേഡിലെ പ്രധാനികള്‍. ഇന്ദിരാ ഗാന്ധിയുമായി ഏറെ താരതമ്യത്തിന് വിധേയയാകുന്ന പ്രിയങ്കയ്ക്ക് കോണ്‍ഗ്രസിലെ സുവര്‍ണകാലം തിരികെ കൊണ്ട് വരാന്‍ സാധിക്കും എന്നാണ് ഭൂരിപക്ഷത്തിന്റെയും പ്രതീക്ഷ.