രാജസ്ഥാനിൽ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ്! കളി മാറുന്നു, പൈലറ്റിനെ തിരിച്ചെത്തിക്കും!
ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ രക്ഷിച്ചെടുക്കാനുളള നീക്കവുമായി കോണ്‍ഗ്രസ്. 102 എംഎല്‍എമാരുടെ പിന്തുണ നിലവില്‍ പാര്‍ട്ടിക്കുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 101 ആണ് കേവല ഭൂരിപക്ഷം എന്നിരിക്കെയാണിത്.
Recommended Video
ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ സര്‍ക്കാര്‍ നിലംപതിക്കും. തനിക്കൊപ്പമുളള എംഎല്‍എമാരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടാതെ സച്ചിന്‍ പൈലറ്റിനെ തിരികെ എത്തിക്കാന്‍ പ്രിയങ്ക ഗാന്ധിയെ രംഗത്ത് ഇറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ചർച്ചകളുമായി നേതാക്കൾ
ഞായറാഴ്ച മുതല്‍ ദില്ലിയില്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായോ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായോ കൂടിക്കാഴ്ച നടത്താന്‍ സച്ചിന്‍ പൈലറ്റിനായിട്ടില്ല. പകരം അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍, പി ചിദംബരം അടക്കമുളള നേതാക്കളാണ് സച്ചിന്‍ പൈലറ്റുമായി ഇതിനകം അനുനയ ചര്‍ച്ചകള്‍ നടത്തിയിരിക്കുന്നത്.
നടപടി വേണമെന്ന് ആവശ്യം
സച്ചിന്‍ പൈലറ്റിന് വേണ്ടി കോണ്‍ഗ്രസ് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്നാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പൈലറ്റിനെതിരെ നടപടി വേണം എന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരു കൂട്ടം ആവശ്യപ്പെട്ടിരിക്കുന്നത്. ഗെഹ്ലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
കൂടിക്കാഴ്ച നടത്തില്ല
എന്നാല്‍ പൈലറ്റിനെ കൂടുതല്‍ പ്രകോപിപ്പിക്കാതെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് പൈലറ്റ് വ്യക്തമാക്കിയിരിക്കുന്നത്. 102 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് ഗെഹ്ലോട്ട് പറയുന്നത് നുണയാണെന്നും 25 പേര്‍ തനിക്കൊപ്പം ഉണ്ടെന്നും പൈലറ്റ് അവകാശപ്പെടുന്നു.
തിരികെ എത്തിക്കാൻ നീക്കം
എംഎല്‍എമാരില്‍ പലരേയും സമ്മര്‍ദ്ദം ചെലുത്തിയാണ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുപ്പിച്ചിരിക്കുന്നത് എന്നും പൈലറ്റ് ആരോപിക്കുന്നു. ഗെഹ്ലോട്ട് സര്‍ക്കാരിന് ഭീഷണി ഇല്ലാതെ ഭരിക്കണം എങ്കില്‍ പൈലറ്റിനെ തിരികെ എത്തിക്കേണ്ടതുണ്ട്. കഴിഞ്ഞ 10 ദിവസമായി കോണ്‍ഗ്രസ് നേതാക്കള്‍ സച്ചിന്‍ പൈലറ്റുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
102 സുരക്ഷിതമല്ല
മാര്‍ച്ച് മുതല്‍ 3 തവണയാണ് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ നടന്നത് എന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ 102 എന്ന ഭൂരിപക്ഷം ഒട്ടും സുരക്ഷിതം അല്ലെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റിനോട് അടുത്ത ബന്ധം സൂക്ഷിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഹൈക്കമാന്‍ഡ് കളത്തിലിറക്കിയിരിക്കുന്നത്.
ഇടപെട്ട് പ്രിയങ്ക
സച്ചിന്‍ പൈലറ്റുമായി പ്രിയങ്ക ഗാന്ധി ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണം എന്നാണ് പൈലറ്റ് പ്രിയങ്ക ഗാന്ധിയോട് വ്യക്തമാക്കിയത്. കുറേക്കാലമായി താന്‍ കാത്തിരിക്കുകയാണ് എന്നും രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതിന് തനിക്കുളളത് കിട്ടിയേ മതിയാകൂ എന്ന ഉറച്ച നിലപാടാണ് സച്ചിന്‍ പൈലറ്റ് ഫോണ്‍ സംഭാഷണത്തില്‍ സ്വീകരിച്ചത് എന്നും സൂചനയുണ്ട്.
ചില വെട്ടുവീഴ്ചകള്‍ ചെയ്യാം
മാത്രമല്ല സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി ബന്ധപ്പെട്ട് തനിക്ക് പോലീസ് നോട്ടീസ് അയച്ചത് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്കയെ പൈലറ്റ് അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കുക എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. മറിച്ച് പൈലറ്റ് ആവശ്യപ്പെടുന്ന മറ്റ് ചില വെട്ടുവീഴ്ചകള്‍ ചെയ്യാമെന്നും നേതൃത്വം വ്യക്തമാക്കുന്നു.
ആ കൂടിക്കാഴ്ച നടന്നിട്ടില്ല
സച്ചിന്‍ പൈലറ്റിന്റെ ആവശ്യങ്ങള്‍ പ്രിയങ്ക ഗാന്ധി ക്ഷമയോടെ കേട്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ തന്നെ നേരില്‍ കാണാനും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ആ കൂടിക്കാഴ്ച നടന്നിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചിട്ടും താന്‍ പാര്‍ട്ടിക്കുളളില്‍ അപമാനിക്കപ്പെടുകയാണ് എന്നാണ് സച്ചിന്‍ പൈലറ്റ് പരാതിപ്പെടുന്നത്.
ബിജെപിയുമായി ചർച്ചയെന്ന്
അതേസമയം ഗാന്ധി കുടുംബത്തിലെ നേതാക്കള്‍ സച്ചിന്‍ പൈലറ്റിനെ ബന്ധപ്പെടുന്നുണ്ട് എന്നുളള വാര്‍ത്തകള്‍ ചില കോണ്‍ഗ്രസ് വൃത്തങ്ങള്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഗാന്ധി കുടുംബത്തിലെ നേതാക്കളുമായി പൈലറ്റ് ബന്ധപ്പെടുന്നില്ലെന്നും മറിച്ച് ബിജെപി നേതാക്കളുമായി ഇപ്പോഴും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നത്.
വീണ്ടും റിസോർട്ട് രാഷ്ട്രീയം
ചില മധ്യസ്ഥര്‍ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയുമാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 5 എംഎല്‍എമാര്‍ മാത്രമാണ് പൈലറ്റിനൊപ്പം ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ എംഎല്‍എമാരെ ചാക്കിലാക്കാനുളള നീക്കം നടന്നേക്കും എന്നതിനാല്‍ നിയമസഭാ കക്ഷി യോഗത്തിന് ശേഷം നേരത്തെ തന്നെ 4 ബസ്സുകളിലായി ഗെഹ്ലോട്ട് എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് കടത്തിയിരിക്കുകയാണ്.