ഓല-ഊബർ തിയറിയിൽ നിർമല സീതാരാമനെ ട്രോളി പ്രിയങ്ക ഗാന്ധി, ട്വീറ്റ് ചെയ്തത് ക്രിക്കറ്റ് വീഡിയോ
ദില്ലി: പ്രതീക്ഷിച്ചതിലും ഏറെ ദുര്‍ബലമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എന്നാണ് അന്താരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമന് അടക്കമുളളവരുടെ വിചിത്ര പ്രസ്താവനകള്‍ വലിയ ട്രോളുകള്‍ക്ക് കാരണമായിരിക്കുകയാണ്. പുതിയ തലമുറ ഓണ്‍ലൈന്‍ ടാക്സികളായ ഒലയും ഊബറും കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ടാണ് വാഹനവിപണം മാന്ദ്യത്തിലായത് എന്നാണ് നിര്‍മ്മല സീതാരാമന് പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ ധനമന്ത്രി വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു. അതിന് പിന്നാലെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും ട്രോളുകള്‍ക്ക് ഇരയായി. ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്റ്റീനെ കണക്ക് സഹായിച്ചില്ലെന്നാണ് പീയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇരുനേതാക്കളേയും പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ട്വിറ്ററില്‍ ഒരു ക്രിക്കറ്റ് മത്സരത്തിലെ ഉഗ്രന്‍ ക്യാച്ചിന്റെ വീഡിയോ പങ്ക് വെച്ച് കൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ ട്രോള്‍. ട്വീറ്റ് ഇങ്ങനെ: 'മികച്ച ഒരു ക്യാച്ച് സ്വന്തമാക്കണം എങ്കില്‍ അതിന് ബോളില്‍ ശ്രദ്ധ പതിപ്പിക്കുകയും കളിയെക്കുറിച്ച് നല്ല അറിവും ഉണ്ടായിരിക്കണം. അതില്ലെങ്കില്‍ നിങ്ങള്‍ ഗുരുത്വാകര്‍ഷണത്തേയും കണക്കിനേയും ഒലയേയും ഊബറിനേയും കുറ്റം പറഞ്ഞ് കൊണ്ടിരിക്കും. സാമ്പത്തിക മേഖലയുടെ താല്പര്യാര്ത്ഥം പ്രസിദ്ധീകരിക്കുന്നത്'.
നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് എതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. ധനമന്ത്രിയുടെ കഴിവില്ലായ്മയും പക്വത ഇല്ലായ്മയും പരിചയക്കുറവുമാണ് ഈ പ്രസ്താവനയിലൂടെ തെളിയുന്നത് എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. മണ്ടന്‍ സിദ്ധാന്തങ്ങളല്ല ഇന്ത്യയ്ക്ക് ആവശ്യമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള പദ്ധതിയാണ് എന്നുമാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
सही कैच पकड़ने के लिए अंत तक गेंद पर नजर और खेल की सच्ची भावना होनी जरुरी है। वरना आप सारा दोष #gravity, गणित, ओला-उबर और इधर-उधर की बातों पर मढ़ते रहेंगे।
— Priyanka Gandhi Vadra (@priyankagandhi) September 13, 2019
भारतीय अर्थव्यवस्था के लिए जनहित में जारी। pic.twitter.com/3zqBnoIZYp