'യുദ്ധം' ജയിക്കാന്‍ പ്രിയങ്ക; യുപിയില്‍ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ വജ്രായുധം
Recommended Video
വര്‍ഷങ്ങളായി നിനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു പ്രിയങ്കാ ഗാന്ധി സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും അമ്മ സോണിയയുടെ മണ്ഡലമായ അമേഠിയിലും പൊതുപ്രവര്‍ത്തനത്തില്‍ നടത്താറുണ്ടെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതിരുന്ന പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരക മാത്രമായി ഒതുങ്ങി കഴിയുകയായിരുന്നു.
റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കും
ഇതിനോടകം തന്നെ നിരവധി തവണ പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഏറ്റവും അനുയോജ്യമായ സമയത്തായിരുന്നു കോണ്‍ഗ്രസ് ആ തീരുമാനം എടുത്തത്.
നഷ്ടപ്പെട്ട പ്രതാപം
ഉത്തര്‍പ്രദേശിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ വീര്യം പകരാനും പാര്‍ട്ടിയുടെ തുറപ്പു ചീട്ടായ പ്രിയങ്കയെ രാഷ്ട്രീയ ഗോദയിലേക്ക് ഇറക്കുമ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ ഏറെയാണ്. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനൊപ്പം തന്നെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയും പാര്‍ട്ടി പ്രിയങ്കയ്ക്ക് നല്‍കി.
മോദിയേയും യോഗിയേയും
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല വഹിക്കുന്നതിലൂടെ മോദിയേയും യോഗി ആദിത്യനാഥിനെയും പിടിച്ചുകെട്ടുകയെന്ന വലിയ ചുമതലയാണ് പ്രിയങ്കയില്‍ വന്നുചേരുന്നത്. അതില്‍ അവര്‍ എത്രത്തോളം വിജയം നേടും എന്നതിനെ ആശ്രയിച്ചിരിക്കും 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മൊത്തത്തിലുള്ള പ്രകടനം.
അമേഠിയും റായ്ബറേലിയും
42 സീറ്റുകളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഉള്ളത്. 2009 ല്‍ കോണ്‍ഗ്രസായിരുന്നു മേഖലയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 11 സീറ്റുകളാണ് ആ വര്‍ഷം കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ 2014 ല്‍ രാഹുല്‍ ഗാന്ധിയുടെ തട്ടകമായ അമേഠിയില്‍ മാത്രം ഒതുങ്ങി. അമേഠിയുടെ അയല്‍ മണ്ഡലമാണെങ്കിലും സോണിയ ഗാന്ധിയുടെ റായബറേലി പടിഞ്ഞാറന്‍ യുപിയിലാണ് സ്ഥിതി ചെയ്യുന്നത്.
നെഹ്രുവിന്‍റെ കാലംമുതല്‍
നെഹ്രുവിന്‍റെ കാലംമുതല്‍ കോണ്‍ഗ്രസിന് ഏറെ വൈകാരികമായ ബന്ധം നില്‍ക്കുന്ന മേഖലയില്‍ പ്രിയങ്കയുടെ കടന്നു വരവ് പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഫിറോസ് ഗാന്ധിയുടെ തട്ടകമായിരുന്നു ഒരു കാലത്ത് അലഹബാദ്. നെഹ്രു മൂന്ന് തവണ മത്സരിച്ച വിജയിച്ച ഫൂല്‍പൂര്‍ മണ്ഡലവും സ്ഥിതിചെയുന്നത് കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ്.
പ്രിയങ്ക മുന്നിട്ടിറങ്ങും
കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മാത്രം പ്രിയങ്കയുടെ പ്രവര്‍ത്തനം ഒതുങ്ങി നില്‍ക്കില്ല. ഉത്തര്‍പ്രദേശിലാകെ പാര്‍ട്ടിക്ക് ഉണര്‍വേകാന്‍ പ്രിയങ്ക മുന്നിട്ടിറങ്ങും. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുന്നതിന് തടയിടണമെങ്കില്‍ ഉത്തര്‍പ്രദേശില്‍ അവരെ പിടിച്ചു കെട്ടണം.
ബിജെപി
സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളില്‍ 71 സീറ്റുകളായിരുന്നു ബിജെപി കഴിഞ്ഞ തവണ സ്വന്തമാക്കിയത്. രാഹുലിനൊപ്പം പ്രിയങ്ക കൂടി കളത്തില്‍ ഇറങ്ങുന്നതോടെ യുപിയില്‍ ബിജെപി പിടിച്ചു കെട്ടാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്.
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പര്യമെടുത്താണ് പ്രിയങ്കയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. യുപിയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും കൈകോര്‍ത്തതിന് പിന്നാലെ സംസ്ഥാനത്തിനായി പ്രത്യേക രാഷ്ട്രീയ തന്ത്രം രൂപീകരിക്കണമെന്ന് മുതിര്‍ന്ന നേതാക്കാളോട് രാഹുല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം സാധ്യമാവുന്നത്.
മറികടക്കാം
എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാവാതെ പോയത് തിരിച്ചടിയാണെങ്കിലും പ്രിയങ്കയുടെ കടന്നുവരവിനാല്‍ ഒരു പരിധിവരെ ഇതിനെ മറികടക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. നെഹ്രു കുടുംബത്തില്‍ നിന്ന് സമപ്രായക്കാരായ രണ്ടുപേര്‍ ഒരുമിച്ചു പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് ഇതാദ്യമായാണ്.
പാര്‍ലമെന്‍റില്‍
ഇനി പ്രിയങ്കയെ പാര്‍ലമെന്‍റില്‍ എത്തിക്കുക എന്നതാകും രാഹുലിന്‍റെ പ്രധാന ലക്ഷ്യം. റായ്ബറേലിയില്‍ നിന്ന് സോണിയാ ഗാന്ധി മത്സരത്തില്‍ നിന്ന് മാറി നിന്നാല്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നില്ല.
കരുത്ത് ചെറുതല്ല
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തേക്കാവുന്ന തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് പ്രിയങ്കയുടെ കടന്നുവരവ് നല്‍കുന്ന കരുത്ത് ചെറുതല്ല. രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്താത്ത മേഖലകള്‍ കേന്ദ്രീകരിച്ചാവും ദേശീയ തലത്തില്‍ പ്രിയങ്കയുടെ പ്രചരണം. ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസിന് വലിയ തോതില്‍ ഗുണം ചെയ്തേക്കും.
ബിജെപി കുറ്റപ്പെടുത്തുമ്പോഴും
പ്രിയങ്ക ഗാന്ധിയുടെ കടന്നു വരവിനെ കുടുംബവാഴ്ച്ചയെന്ന് ബിജെപി കുറ്റപ്പെടുത്തുമ്പോഴും വലിയ വിഭാഗം ജനങ്ങള്‍ അവരുടെ കടന്നു വരവിനെ നിറഞ്ഞ കയ്യടികളോടെയാണ് സ്വഗതം ചെയ്തത്. പദവിയും ചുമതലയും പ്രിയങ്കയില്‍ വന്ന് ചേര്‍ന്നു കഴിഞ്ഞു. ഇനി മികവ് തെളിയിക്കേണ്ട് പ്രിയങ്കയാണ്. അതിനുള്ള ഏറ്റവും പറ്റിയ അവസരമാണ് ലോക്സഭാ തിരഞ്ഞെടുപ്പ്.
പഠിത്തം
മോഡേൺ സ്കൂളിൽ നിന്നും കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിൽ നിന്നും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ പ്രിയങ്ക ദില്ലി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും ബുദ്ധമത പഠനങ്ങളില്‍ എംഎ ഡിഗ്രിയും പൂര്‍ത്തിയാക്കി. ബിസിനസുകാരനായ റോബര്‍ട്ട് വദ്രയാണ് ഭര്‍ത്താവ്
ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം