അസമിലെ ചായത്തോട്ടത്തില്‍ തേയില നുള്ളി പ്രിയങ്ക, അധികാരം പിടിച്ചാല്‍ ദിവസവേതനം 365 രൂപ!!
ഗുവാഹത്തി: അസമില്‍ തരംഗമായി പ്രിയങ്ക ഗാന്ധിയുടെ ദിദ്വിന സന്ദര്‍ശനം. ചായത്തോട്ടത്തിലെ തേയില നുള്ളുന്ന സ്ത്രീകളോടൊപ്പം ചെലവിട്ട പ്രിയങ്ക അവരുടെ മനസ്സ് കവര്‍ന്നു. തൊഴിലാളികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത വേഷത്തില്‍ തേയില നുള്ളുകയും ചെയ്തു. ബിശ്വനാഥിലെ സഥാരു ടീ എസ്റ്റേറ്റിലായിരുന്നു പ്രിയങ്ക സമയം ചെലവിട്ടത്. തേയില നുള്ളി പ്രിയങ്കയും തൊഴിലാളികളും കൂടയിലാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അസമിലെ പരമ്പരാഗതമായ വസ്ത്രമായ മേഖേല ചദ്ദാര്‍ സാരി ധരിച്ച് ഒപ്പം കൂടയുമേന്തിയായിരുന്നു അവരുടെ വരവ്.
എന്തൊക്കെയാണ് തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളും ആശങ്കകളുമെന്ന് പ്രിയങ്ക ചോദിച്ചറിഞ്ഞു. തൊഴിലാളികളില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ജീവിതം വളരെ സത്യസന്ധത നിറഞ്ഞതും, അതോടൊപ്പം ലളിതവുമാണ്. അവരുടെ ജീവിതമാര്‍ഗം രാജ്യത്തിന് ആവശ്യമാണ്. ഇന്ന് ഞാന്‍ അവരോട് സംസാരിച്ചു. എത്രത്തോളം ബുദ്ധിമുട്ടേറിയതാണ് അവരുടെ ജീവിതമെന്ന് വ്യക്തമായി. അവരില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും ഞാന്‍ ഒരിക്കലും മറക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഇത് മാത്രമല്ല വമ്പനൊരു വാഗ്ദാനം ഇവര്‍ക്കായി പ്രിയങ്ക നല്‍കിയിട്ടുണ്ട്. നിത്യവേതനം 365 രൂപയായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉയര്‍ത്തുമെന്നും പ്രിയങ്ക പറഞ്ഞു. ഫെബ്രുവരി നാലിന് ശിവസാഗറില്‍ നടന്ന റാലിയില്‍ ഈ വാഗ്ദാനം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇത് വെറും തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ലെന്ന് പ്രിയങ്ക പറഞ്ഞു. എന്താണോ പറഞ്ഞത് അത് നടപ്പാക്കാനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. കാരണം ഇത് നടപ്പാക്കിയാലേ അവരുടെ സ്ഥിതി മെച്ചപ്പെടൂ.
പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വില വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ തോട്ടം തൊഴിലാളികള്‍ നിസ്സഹായാവസ്ഥയിലാണെന്നും പ്രിയങ്ക പറഞ്ഞു. തൊഴിലാളികള്‍ മാത്രമല്ല, ഓരോ സാധാരണക്കാരനും ഈ വിലവര്‍ധന കാരണം ബുദ്ധിമുട്ടുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന സര്‍ക്കാര്‍ വരേണ്ട സമയമാണ് ഇത്. അവരുടെ എല്ലാ പ്രശ്‌നങ്ങളും കോണ്‍ഗ്രസ് വന്നാല്‍ പരിഹരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അസം സര്‍ക്കാര്‍ ദിവസവേതനം 167 രൂപയില്‍ നിന്ന് 217 രൂപയാക്കിയിരുന്നു.
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
ബിജെപി സര്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പറഞ്ഞത്. കുറച്ച് പണം ബാങ്കില്‍ വന്നു. ഗ്യാസ് സിലിണ്ടറും കിട്ടി. എന്നാല്‍ ആ സിലിണ്ടര്‍ ഇന്ന് കാലിയാണ്. പണവും കിട്ടുന്നില്ല. തോട്ടം മേഖലയിലെ വനിതാ തൊഴിലാളികള്‍ തന്നോട് ഇക്കാര്യം പറഞ്ഞുവെന്ന് പ്രിയങ്ക വ്യക്തമാക്കി. അതേസമയം പ്രിയങ്ക അസമിലെ പ്രമുഖ ഗോത്ര നൃത്തമായ ജുമുര്‍ നൃത്തം കളിക്കുകയും ചെയ്തു പ്രിയങ്ക.
ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം