പ്രിയങ്ക ഗാന്ധി പഞ്ചാബിലേക്കും; കോണ്‍ഗ്രസിലെ പുതിയ ട്രബിള്‍ ഷൂട്ടര്‍, ചര്‍ച്ചകള്‍ ഉടന്‍
ദില്ലി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് രാജസ്ഥാനില്‍ വിശ്വാസ വോട്ട് നേടിയിരിക്കുകയാണ് അശോക് ഗെലോട്ട് സര്‍ക്കാര്‍. 18 എംഎല്‍എമാരുമായി ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന് പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെയായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായത്. ആഴ്ചകള്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു സച്ചിന് പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്. വിശ്വാസ വോട്ടെടുപ്പോടെ പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലെത്താതെ അവസാനിപ്പിച്ചതിന്റെ ആശ്വാസമാണ് കോണ്‍ഗ്രസ്. എന്നാല്‍ രാജസ്ഥാനിലേതിന് സമാനമായ പ്രശ്നം പഞ്ചാബിലും ഉയര്‍ന്ന് വന്നിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം.
അമരീന്ദര്‍ സിങിനെതിരെ
കമല്‍നാഥ്- ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെലോട്ട്-സച്ചിന് പൈലറ്റ് മാതൃകയില്‍ പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ രംഗത്ത് വന്നിരുന്നത് പ്രതാപ് സിങ് ബാജ്വ എംപിയാണ്, വ്യാജമദ്യ ദുരന്തത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക് പോര് മുറുകിയത്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പട്യാലയിലെ മഹാരാജാവല്ലെന്നും പഞ്ചാബിന്റെ മുഖ്യമന്ത്രിയാണെന്നുമായിരുന്നു പ്രതാപ് സിങ് ബാജ്വയുടെ പ്രതികരണം
സ്വന്തം പാര്‍ട്ടി എം.പി
വ്യാജമദ്യ ദുരന്തത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സാഹിബിന് മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വന്തം പാര്‍ട്ടി എം.പി തന്നെ ചോദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാജ്വയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
സുരക്ഷ
സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇതുചൂണ്ടിക്കാട്ടി ബാജ്വ ചണ്ഡിഗഢ് ഡി.ജി.പിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി പഞ്ചാബിലെ രാഷ്ട്രീയ-പോലീസ്-മയക്കുമരുന്ന് അവിശുദ്ധബന്ധത്തെക്കുറിച്ച് ഞാന്‍ ചോദ്യം ചെയ്യുകയാണ്. ഇത്തരം പൊതുജന താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ തന്റെ സുരക്ഷ പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണ്ണമായി തള്ളി
എന്നാല്‍ ഇത്തരം ആരോപണങ്ങളെയെല്ലാം പൂര്‍ണ്ണമായി തള്ളുകയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചെയ്തത്. വ്യക്തിഗത സുരക്ഷയെ ബാജ്വ അഭിമാനപ്രശ്നമായാണ് കാണുന്നതെന്നും തന്നോടോ പാര്‍ട്ടി നേതൃത്വത്തെോടോ ആണ് ഇതുസംബന്ധിച്ചുളള പ്രശ്നങ്ങള്‍ ഉന്നയിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് മറുപടിയായിട്ടായിരുന്നു താങ്കള്‍ മുഖ്യമന്ത്രിയാണെന്നും പട്യാലയിലെ മഹാരാജാവല്ലെന്നുമുള്ള ബാജ്വയുടെ പ്രതികരണം.
ദേശീയ നേതൃത്വം
പാര്‍ട്ടി പഞ്ചാബ് ഘടകത്തില്‍ നടക്കുന്ന ഊ പോര് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വീക്ഷിക്കുന്നുണ്ട്. രാജസ്ഥാനിലെ അനുനയ നീക്കങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ച പ്രിയങ്ക ഗാന്ധിയെ പഞ്ചാബിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയേക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സോണിയ ഗാന്ധിയുമായി
രണ്ട് രാജ്യസഭാ എംപിമാരും പിപിസിസി പ്രസിഡന്റ് സുനിൽ ജഖറും പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും അതിന് ഫലമുണ്ടായില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നു. ജഖർ ബജ്വയെയും ഡുള്ളോയെയും പുറത്താക്കാൻ നീക്കം നടത്തിയപ്പോള്‍ ഖ്യമന്ത്രിയെയും പിപിസിസി പ്രസിഡന്റിനെയും മാറ്റിസ്ഥാപിക്കാനായിരുന്നു രണ്ട് എംപിമാരുടെ ശ്രമം.
രാജസ്ഥാനിലെ പ്രതിസന്ധി
രാജസ്ഥാനിലെ പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും ഇടപെടൽ തേടുമെന്ന് ബജ്വയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിനായി ഓരോ പാർട്ടി എംഎൽഎയെയും ദില്ലിയിലേക്ക് വിളിക്കണമെന്നും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ സ്വതന്ത്ര സർവേ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രിയങ്ക ഗാന്ധിയടക്കമുള്ളവര്‍
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചാണ് ബാജ്വയുടെ നീക്കങ്ങള്‍. ഇതിനെ അമരീന്ദര്‍ സിങ് വിഭാഗവും സമര്‍ത്ഥമായി പ്രതിരോധിക്കുന്നു. വലിയ വിള്ളലുകളിലേക്ക് പോവാതെ ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രിയങ്ക ഗാന്ധിയടക്കമുള്ളവര്‍ പഞ്ചാബിലെത്തിയോ അല്ലെങ്കില്‍ നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചോ ചര്‍ച്ച നടത്തും.
ഗള്‍ഫ് മേഖലയില്‍ യുഎഇ കുതിക്കുമോ; ഇസ്രായേല്‍-യുഎഇ കരാറിന്റെ സാമ്പത്തിക നേട്ടങ്ങള്‍ ഇങ്ങനെ