വിമതരെ പൊളിച്ചതിന് പിന്നിൽ അബ്ദുളള കുടുംബവും? സച്ചിന്റെ കയ്യിൽ 55യുപി സീറ്റ്! പിടി മുറുക്കി പ്രിയങ്ക
ദില്ലി: വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനേയും എംഎല്‍എമാരേയും തിരിച്ചെടുത്തതില്‍ അശോക് ഗെഹ്ലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ അസംതൃപ്തരാണ്. വിമതര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും മന്ത്രിസ്ഥാനങ്ങളടക്കം തിരികെ കൊടുത്തേക്കുമെന്നും സൂചനകളുണ്ട്.
വിമത നീക്കം പൊളിക്കാൻ അബ്ദുളള കുടുംബവും ഇടപെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗെഹ്ലോട്ടിനും പൈലറ്റനും ഇടയിലെ പാലമായത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തന്നെ വേണം എന്നതില്‍ മറ്റാരെക്കാളും പ്രിയങ്ക ഗാന്ധിക്ക് നിര്‍ബന്ധമുണ്ട്. അതിന് കാരണങ്ങളുമുണ്ട്.
പരോക്ഷമായ ഭീഷണി
മധ്യപ്രദേശിലേതിന് സമാനമായി രാജസ്ഥാന്‍ സര്‍ക്കാരിനേയും അട്ടിമറിയുടെ വക്കത്ത് വരെയാണ് സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ചേര്‍ന്ന് എത്തിച്ചത്. 40 എംഎല്‍എമാര്‍ തനിക്കൊപ്പം ചേരും എന്നാണ് പൈലറ്റ് അവകാശപ്പെട്ടിരുന്നത്. നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടേക്കും എന്നുളള പരോക്ഷമായ ഭീഷണി പൈലറ്റ് ക്യാംപില്‍ നിന്നും ഉയര്‍ന്നു.
സംഭവ ബഹുലമായ ഒരു മാസം
ഒത്തുതീര്‍പ്പിന് വഴങ്ങാതെ വന്ന ഘട്ടത്തില്‍ വിമതര്‍ക്കെതിരെ ഗെഹ്ലോട്ട് സര്‍ക്കാര്‍ നടപടികളിലേക്ക് നീങ്ങി. എംഎല്‍എമാര്‍ക്കെതിരെ അട്ടിമറി നീക്കം ആരോപിച്ച് കേസ് വന്നു. അയോഗ്യതാ നീക്കവും ഒരു വശത്ത് നടന്നു. ഇത്രയും സംഭവ ബഹുലമായ ഒരു മാസത്തിന് ശേഷമാണ് ഒരു പരിക്കും ഇല്ലാതെ വിമതര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് എത്തിയിരിക്കുന്നത്.
ചുക്കാന്‍ പിടിച്ചത് പ്രിയങ്ക ഗാന്ധി
സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന അധ്യക്ഷ സ്ഥാനവും അടക്കം തിരിച്ച് നല്‍കിയേക്കും. എംഎല്‍എമാര്‍ക്ക് എതിരെയുളള കേസ് സര്‍ക്കാര്‍ പിന്‍വലിച്ച് കഴിഞ്ഞു. മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ടവരേയും തിരിച്ചെടുത്തേക്കും. രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ അല്ല, പ്രിയങ്ക ഗാന്ധിയാണ് ഇത്തരത്തിലൊരു ഒത്തുതീര്‍പ്പിന് ചുക്കാന്‍ പിടിച്ചത്.
മറ്റൊരു യുവനേതാവ് കൂടി
പ്രിയങ്ക ഗാന്ധിയോടുളള നന്ദി സച്ചിന്‍ പൈലറ്റിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തവുമാണ്. ജ്യോതിരാദിത്യ സിന്ധ്യയെ പോലെ മറ്റൊരു യുവനേതാവ് കൂടി പാര്‍ട്ടിക്ക് നഷ്ടപ്പെടരുത് എന്നുളള നിര്‍ബന്ധം രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ അസാന്നിധ്യം വരാനിരിക്കുന്ന മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ എത്തരത്തില്‍ ബാധിക്കുമെന്നത് കാണാനിരിക്കുന്നതേ ഉളളൂ.
സച്ചിന്‍ പൈലറ്റിനെ കൈവിടില്ല
സിന്ധ്യയ്‌ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ മേഖല സിന്ധ്യയുടെ കോട്ടയാണ്. സമാനമായ അവസ്ഥ സച്ചിന്‍ പൈലറ്റ് കാരണം ഉണ്ടാകരുത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്. പ്രിയങ്ക ഗാന്ധിക്ക് സച്ചിന്‍ പൈലറ്റിനെ കൈവിടാതെ സൂക്ഷിക്കുക എന്നത് മറ്റാരേക്കാളും പ്രധാനമാണ്.
ഉത്തർ പ്രദേശിൽ ചുവടുറപ്പിക്കാൻ
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് മുതല്‍ ഉത്തര്‍ പ്രദേശ് ആണ് പ്രിയങ്ക ഗാന്ധിയുടെ കളരി. ഉത്തര്‍ പ്രദേശില്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസിനെ പതുക്കെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ കഠിന പ്രയത്‌നം തന്നെ പ്രിയങ്ക ഗാന്ധി നടത്തുന്നുണ്ട്. സമീപകാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം പ്രിയങ്കയുടെ ചിറകിലേറി ചലനമുണ്ടാക്കാന്‍ യുപി കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.
ഗുജ്ജാര്‍ വോട്ടുകൾ പ്രധാനം
2022ല്‍ ഉത്തര്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ് പ്രിയങ്ക ഗാന്ധിയുടെ നോട്ടം. യുപിയില്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉത്തര്‍ പ്രദേശില്‍ നിലയുറപ്പിക്കണമെങ്കില്‍ പ്രിയങ്ക ഗാന്ധിക്ക് സച്ചിന്‍ പൈലറ്റിന്റെ സഹായം അനിവാര്യമാണ്. അതിനുളള കാരണം ഗുജ്ജാര്‍ വോട്ടുകളാണ്.
Recommended Video
55 സീറ്റുകളില്‍ നിർണായകം
സച്ചിന്‍ പൈലറ്റിന് വലിയ സ്വാധീനം ഗുജ്ജര്‍ സമുദായത്തിലുണ്ട്. അതിലേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കണ്ണ്. ഉത്തര്‍ പ്രദേശിലെ കുറഞ്ഞത് 55 സീറ്റുകളില്‍ എങ്കിലും തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമാവുന്നത് ഗുജ്ജര്‍ വോട്ടുകളാണ്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് പോയാല്‍ ഈ സീറ്റുകളിലെല്ലാം തന്നെ കോണ്‍ഗ്രസ് കണക്കിലാതെ വെള്ളം കുടിക്കും എന്നുറപ്പാണ്. ഇതൊഴിവാക്കുക പ്രിയങ്കയുടെ ലക്ഷ്യമാണ്.
മധ്യപ്രദേശിൽ 14 സീറ്റുകൾ
ഉത്തര്‍ പ്രദേശില്‍ മാത്രമല്ല, മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സീറ്റുകളില്‍ 14 എണ്ണത്തില്‍ ഗുജ്ജര്‍ വോട്ടുകള്‍ നിര്‍ണായകമാണ്. തീര്‍ന്നില്ല, ദില്ലിയിലും ഹരിയാനയിലും അടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഗുജ്ജാര്‍ വോട്ടുകളുടെ സ്വാധീനം തിരഞ്ഞെടുപ്പില്‍ കുറച്ച് കാണാന്‍ കഴിയില്ല. 2018ല്‍ രാജസ്ഥാനില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതില്‍ വലിയ പങ്ക് ഗുജ്ജര്‍ സമുദായത്തിനുണ്ട്.
ഗുജ്ജര്‍ സമുദായത്തിൽ സ്വാധീനം
രാജസ്ഥാന്‍ വോട്ട് ബാങ്കിലെ 7 ശതമാനം ഗുജ്ജര്‍ സമുദായത്തില്‍ നിന്നുളളതാണ് എന്നോര്‍ക്കണം. രാജസ്ഥാനില്‍ മാത്രമല്ല, ഉത്തരേന്ത്യയില്‍ ആകെ ഗുജ്ജര്‍ സമുദായത്തില്‍ സച്ചിന്‍ പൈലറ്റിനുളള സ്വാധീനത്തെ കുറിച്ച് മനസ്സിലാക്കിയതാണ് ഗെഹ്ലോട്ടും വിമതരും തമ്മിലുളള ഒത്തുതീര്‍പ്പിന് പ്രിയങ്ക ഗാന്ധി മധ്യസ്ഥം വഹിച്ചത്. കോണ്‍ഗ്രസ് പൈലറ്റിനെ തിരിച്ചെടുക്കാന്‍ മറ്റ് കാരണങ്ങളുമുണ്ട്.
യുവ നേതാക്കളുടെ സമ്മർദ്ദം
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് പാര്‍ട്ടിയിലെ യുവ നേതാക്കളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം യുവാക്കള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന പരാതി എല്ലാക്കാലത്തുമുളളതാണ്. സച്ചിന്‍ പൈലറ്റും വിമത നീക്കം നടത്തിയതോടെ പാര്‍ട്ടിയിലെ മറ്റ് യുവനേതാക്കള്‍ നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ദീപേന്ദര്‍ ഹൂഡയും ജിതേന്ദ്ര സിംഗിനേയും പോലുളള യുവനേതാക്കളാണവര്‍.
അബ്ദുളള കുടുംബത്തിന്റെ പങ്ക്
സച്ചിന്‍ പൈലറ്റ് പോയാല്‍ പാര്‍ട്ടിയില്‍ നിന്ന് യുവനേതാക്കളുടെ കൂട്ടമായ കൊഴിഞ്ഞ് പോക്കുണ്ടാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല രാജസ്ഥാനിലെ പ്രശ്‌നം പരിഹാരത്തിന് ജമ്മു കശ്മീരിലെ അബ്ദുളള കുടുംബവും വലിയ പങ്ക് വഹിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുളളയ്ക്കും മകന്‍ ഒമര്‍ അബ്ദുളളയ്ക്കും കോണ്‍ഗ്രസുമായി, പ്രത്യേകിച്ച ഗാന്ധി കുടുംബവുമായി വലിയ അടുപ്പമുണ്ട്.
ഗെഹ്ലോട്ട് വിരോധികളും രംഗത്ത്
ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും പോലുളള നേതാക്കള്‍ വഴി സച്ചിന്‍ പൈലറ്റിനെ തിരിച്ചെത്തിക്കുന്നതില്‍ അബ്ദുളള കുടുംബവും പങ്കാളികളായി എന്നാണ് സൂചന. മാത്രമല്ല കോണ്‍ഗ്രസിലെ ഗെഹ്ലോട്ട് വിരോധികളായ നേതാക്കളും നേതൃത്വത്തില്‍ പൈലറ്റിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. ഗെഹ്ലോട്ടിനെ പൂര്‍ണമായും ആശ്രയിക്കുന്നത് രാജസ്ഥാനില്‍ വലിയ നഷ്ടങ്ങളുണ്ടാക്കും എന്നാണ് ഈ നേതാക്കള്‍ നല്‍കിയ മുന്നറിയിപ്പ്.