പ്രിയങ്ക ഗാന്ധിയുടെ പിഎ മത്സരരംഗത്തേക്ക്.... അലഹബാദ് പിടിക്കാന്‍ രാഹുലിന്റെ തന്ത്രം
ദില്ലി: ഉത്തര്‍പ്രദേശില്‍ വമ്പനൊരു നീക്കത്തിന് ഒരുങ്ങുകയാണ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനമെടുക്കുക. പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഒഴിവാക്കി പകരം താന്‍ പിന്തുണയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കളത്തില്‍ ഇറക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ഒരു സര്‍പ്രൈസ് പ്രഖ്യാപനം ഇക്കാര്യത്തില്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്.
പ്രിയങ്ക കണ്ടെത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥി ആരാണെന്നറിയാനുള്ള ആകാംഷയിലാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഘടകം. എന്നാല്‍ ഇത് പ്രിയങ്കയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ എല്ലാ പിന്തുണയോടെയുമുള്ള ശക്തനായ സ്ഥാനാര്‍ത്ഥിയായി ഇയാള്‍ മത്സരിക്കുമെന്നാണ് സൂചന. അടുത്ത ദിവസം ഇക്കാര്യം പ്രഖ്യാപിക്കും.
കളത്തില്‍ ഇറക്കുന്നത് ആരെ
പ്രിയങ്ക മത്സരിക്കാതെ മാറി നില്‍ക്കുകയും പകരം മറ്റൊരാളെ തന്റെ പ്രതിനിധിയായി രംഗത്തിറക്കാനുമാണ് ശ്രമം. പ്രിയങ്കയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ ധീരജ് ശ്രീവാസ്തവയ്ക്കാണ് നറുക്ക് വീണിരിക്കുന്നത്. പ്രിയങ്കയുടെ പ്രചാരണങ്ങളുടെയും രാഷ്ട്രീയ നീക്കങ്ങളുടെയും ചുക്കാന്‍ പിടിച്ചത് ശ്രീവാസ്തവയാണ്. എന്നാല്‍ അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഒരു സൂചനയും ഇല്ലായിരുന്നു.
ഏത് മണ്ഡലം
ധീരജിനെ അലഹബാദില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഗാന്ധി കുടുംബത്തിന് വൈകാരികമായി അടുപ്പമുള്ള മണ്ഡലമാണിത്. പ്രിയങ്കയുടെ പ്രതിനിധി എന്ന മേല്‍വിലാസം ധീരജിന് വലിയ ഗുണം ചെയ്യും. പ്രിയങ്കയുടെ പ്രചാരണം ശക്തമായി ധീരജിനൊപ്പമുണ്ടാകും. മുമ്പ് അശോക് ഗെലോട്ടിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. എന്നാല്‍ കോണ്‍ഗ്രസ് 2003ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ധീരജിനെ ദില്ലിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
നേട്ടം എങ്ങനെ
ധീരജ് രാഷ്ട്രീ മേഖലയില്‍ അഗ്രഗണ്യനാണ്. സ്ത്രീകളുടെ പ്രത്യേക സഭകളും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള സമിതിയും ധീരജ് നടത്തിയിരുന്നു. പ്രിയങ്കയ്ക്ക് വേണ്ടി ഇക്കാര്യങ്ങളൊക്കെ ധീരജ് നടപ്പാക്കിയിരുന്നു. അതുകൊണ്ട് വോട്ട് എങ്ങനെ നേടുമെന്ന കാര്യത്തില്‍ ആശങ്കയില്ല. സ്ത്രീകള്‍ക്കിടയിലും കുടുംബങ്ങള്‍ക്കിടയിലും ധീരജിനുള്ള പിന്തുണ വോട്ടായി മാറുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ട്. ബിജെപിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം.
ആരാണ് ധീരജ്
ധീരജ് ആരാണെന്ന് കോണ്‍ഗ്രസിനെ മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് അറിയുക. ഗെലോട്ടിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസിന്റെ ദേശീയ ഉപദേശക സമിതിയില്‍ എത്തിയത്. തുടര്‍ന്ന് രാഹുലിന്റെയും സോണിയയുടെയും അടുപ്പക്കാരനായി മാറുകയായിരുന്നു. പ്രിയങ്ക രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ രാഹുല്‍ ധീരജിനെ ഒപ്പം നിര്‍ത്താന്‍ ഉപദേശിക്കുകയായിരുന്നു. ഇത് മികച്ച ഫലം നല്‍കിയെന്ന് പ്രിയങ്ക പറയുന്നു.
ഇത് രണ്ടാം തവണ
ഗാന്ധി കുടുംബവുമായി അടുപ്പമുള്ള ഒരാള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത് ഇത് രണ്ടാം തവണയാണ്. 2009ല്‍ ബഹറൈച്ചില്‍ നിന്ന് കമല്‍ കിഷോര്‍ എന്ന കമാന്‍ഡോ മത്സരിക്കുകയും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. രാജീവ് ഗാന്ധിയുടെ സുരക്ഷാ ടീമിലെ പ്രധാനിയായിരുന്നു കമല്‍ കിഷോര്‍. അതിന് ശേഷം പത്ത് വര്‍ഷം കഴിഞ്ഞാണ് മറ്റൊരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായിരിക്കുന്നത്.
നേരിടുന്നത് കടുത്ത പോരാട്ടം
അലഹബാദില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുക. ബിജെപി റീത്താ ബഹുഗുണ ജോഷിയെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. എന്നാല്‍ റീത്ത ബഹുഗുണ അത്ര എളുപ്പത്തില്‍ വിജയിക്കില്ലെന്നാണ് വ്യക്തമാകുന്നത്. ഇവിടെ ധീരജിന് നല്ല സ്വാധീനമുണ്ട്. അദ്ദേഹത്തിന്റെ സമുദായത്തിന് നല്ല ശക്തിയും ഇവിടുണ്ട്. അതാണ് അലഹബാദില്‍ മത്സരിക്കാനുള്ള താല്‍പര്യത്തിന് പിന്നില്‍.
ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019
യുപിയില്‍ തകര്‍ച്ച ഉറപ്പെന്ന് ബിജെപി സ്ഥാനാര്‍ത്ഥി, നിര്‍ണായക മണ്ഡലങ്ങള്‍ കൈവിടും