കോൺഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിച്ച് പ്രിയങ്ക ഗാന്ധി, ചോദ്യം ചോദിച്ച് ഉത്തരം മുട്ടിച്ചു
ലക്‌നൗ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമാണെങ്കിലും ഉത്തര്‍ പ്രദേശിലേക്ക് രണ്ടും കല്‍പ്പിച്ചുളള വരവാണ് പ്രിയങ്ക ഗാന്ധിയുടേത്. മിഷന്‍ യുപി പൂര്‍ത്തിയാക്കാനുളള ചടുല നീക്കങ്ങള്‍ പ്രിയങ്ക ഗാന്ധി തന്റെ വരവ് വെറുതെ ആകില്ല എന്ന മുന്നറിയിപ്പ് ഇതിനകം തന്നെ എതിരാളികള്‍ക്ക് നല്‍കിക്കഴിഞ്ഞു.
നാല് ദിവസത്തെ ക്യാംപിംഗിനിടെ കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ മണ്ഡലങ്ങളിലെ നേതാക്കളും പ്രവര്‍ത്തകരോടും മണിക്കൂറുകളോളം സംവദിക്കാന്‍ പ്രിയങ്ക സമയം കണ്ടെത്തി. ചില സിംപിള്‍ ചോദ്യങ്ങള്‍ കൊണ്ട് പ്രിയങ്ക ഗാന്ധി നേതാക്കളെ അടക്കം ക്ലീന്‍ ബൗള്‍ഡ് ആക്കിക്കളഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ധാരണകൾ തിരുത്തി പ്രിയങ്ക
നെഹ്രു തൊട്ട് ഇങ്ങോട്ടുളള കരുത്തുറ്റ നേതാക്കളുടെ പാര്‍ട്ടി കുടുംബത്തില്‍ നിന്നാണ് പ്രിയങ്കയുടെ വരവ്. അതുകൊണ്ട് തന്നെ അണ്ണാന്‍ കുഞ്ഞിനെ ആരും മരം കയറ്റം പഠിപ്പിക്കേണ്ടതുമില്ല. തുടക്കക്കാരിയല്ലേ എന്ന് ആരെങ്കിലും വില കുറച്ച് കണ്ടിട്ടുണ്ട് എങ്കില്‍ അവരുടെ ഒക്കെ ധാരണ നാല് ദിവസങ്ങള്‍ കൊണ്ട് തെറ്റിച്ചിട്ടുണ്ട് പ്രിയങ്ക ഗാന്ധി.
10 മണ്ഡലം, 16 മണിക്കൂർ
പത്ത് മണ്ഡലങ്ങളില്‍ നിന്നുളള നേതാക്കളേയും പ്രവര്‍ത്തകരേയും നാല് ദിവസത്തിനിടെ പ്രിയങ്ക കണ്ടു. അതിനായി മാത്രം മാറ്റി വെച്ചത് 16 മണിക്കൂറുകള്‍. ഓരോ മണ്ഡലത്തിന് വേണ്ടിയും ഓരോ മണിക്കൂര്‍ വരെ മാറ്റി വെച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.
ചറ പറ ചോദ്യങ്ങൾ
ചര്‍ച്ചകള്‍ക്കിടെ പ്രവര്‍ത്തകരേയും നേതാക്കളേയും ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിച്ച് കളഞ്ഞു പ്രിയങ്ക ഗാന്ധി. വളരെ സിംപിളായിട്ടുളള ചോദ്യങ്ങളായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചോദിച്ചത്. എന്നിട്ടും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രിയങ്കയ്ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിച്ചില്ല
ഉത്തരം മുട്ടി നേതാക്കൾ
ഓരോ മണ്ഡലത്തിലെയും നേതാക്കളോടും പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളാണ് പ്രിയങ്ക ചോദിച്ചത്. ചോദ്യങ്ങളിലൊന്ന് അവരുടെ ബൂത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എത്ര വോട്ട് കിട്ടി എന്നതായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ ഉത്തരമുണ്ടായില്ല. പ്രിയങ്ക അടുത്ത ചോദ്യമെറിഞ്ഞു.
യോഗം വിളിച്ചത് എപ്പോൾ
തങ്ങളുടെ ബൂത്തുകളില്‍ എപ്പോഴാണ് അവസാനമായി യോഗം വിളിച്ചത് എന്നതായിരുന്നു ആ ചോദ്യം. ഈ ചോദ്യത്തിനും പ്രദേശിക നേതാക്കള്‍ക്ക് മറുപടി ഇല്ലായിരുന്നു. ബൂത്തുകള്‍ വിട്ട് പ്രിയങ്ക അടുത്തതായി മണ്ഡലങ്ങളിലെ കണക്കുകളിലേക്കാണ് കടന്നത്. അവിടെയും സ്ഥിതി തഥൈവ തന്നെ.
നിരാശയോടെ പ്രിയങ്ക
അവരവരുടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എത്ര വോട്ട് കിട്ടി എന്നാണ് പ്രിയങ്ക ചോദിച്ചത്. അതും ആര്‍ക്കും അറിയില്ലായിരുന്നു. ഇതോടെ പ്രിയങ്ക ചോദ്യം ചോദിക്കുന്നത് നിര്‍ത്തി അല്‍പ നേരം നിശബ്ദയായി ഇരുന്നു. കണക്കുകളിലെ കളി വിട്ട് മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അറിയാനായിരുന്നു അടുത്ത ശ്രമം.
തപ്പിയും തടഞ്ഞും മറുപടികൾ
തങ്ങളുടെ മണ്ഡലത്തിലെ പ്രാദേശികമായിട്ടുളള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നും കോണ്‍ഗ്രസിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നും പ്രിയങ്ക ചോദിച്ചു. അവിടെ നിന്നും ഇവിടെ നിന്നും ചില ഉത്തരങ്ങള്‍ കിട്ടിയതല്ലാതെ ഈ ചോദ്യത്തിനും കൃത്യമായ ഉത്തരങ്ങള്‍ യോഗത്തിന് എത്തിയ നേതാക്കളുടെ പക്കല്‍ ഇല്ലായിരുന്നു.
മാജിക് തന്നെ കാണിക്കണം
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അതീവ ദുര്‍ബലമാണ് എന്നതിന് തെളിവാണ് ഈ സംഭവം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ ്പ്രിയങ്ക ഗാന്ധി അത്ഭുതങ്ങള്‍ തന്നെ കാണിക്കേണ്ടതായി വരും. സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രിയങ്ക പ്രധാനമായും ഊന്നല്‍ കൊടുക്കുന്നത്.