ഉത്തരേന്ത്യയിലെ തൊഴിലന്വേഷകര്‍ക്ക് യോഗ്യതയില്ലെന്ന് മന്ത്രി; മറുപടിയുമായി പ്രിയങ്ക ഗാന്ധി
ദില്ലി: ഇന്ത്യയില്‍ വേണ്ടത്ര തൊഴിലുകളുണ്ടെങ്കിലും ഉത്തരേന്ത്യയിലെ ആളുകള്‍ക്കിടയില്‍ യോഗ്യതയുടെ അഭാവമുണ്ടെന്ന് തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാംഗ്വാര്‍. രാജ്യത്ത് തൊഴിലവസരങ്ങള്‍ക്ക് ക്ഷാമമില്ല. എന്നാല്‍ ഉത്തരേന്ത്യയില്‍ റിക്രൂട്ട്മെന്റിനായി വരുന്നവര്‍ പലപ്പോഴും തങ്ങള്‍ നിയമിക്കുന്ന തസ്തികയിലേക്ക് ഗുണനിലവാരമുള്ള ആളുകളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നതായി ഗംഗ്വാര്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ സമ്പദ് വ്യവസ്ഥ ഏഴുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു വര്‍ഷം മുമ്പ് ഇത് എട്ട് ശതമാനമായിരുന്നു.
'നാട്ടിലായിരുന്നേൽ പട്ടിയെ പോലെ തല്ലിയേനെ'.. ലോറി ഡ്രൈവറോട് ആക്രോശിച്ച് പികെ ശശി എംഎൽഎ, വീഡിയോ വൈറൽ
അതേസമയം, ഉത്തരേന്ത്യക്കാരെ അപമാനിച്ചതിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗാഗ്വാറിനെതിരെ ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്ന് മാത്രമല്ല സാമ്പത്തിക മാന്ദ്യം മൂലം തൊഴിലുള്ളവര്‍ക്ക് പോലും തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ കാലത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഇവിടെ ജോലിയുണ്ടായവര്‍ക്ക് ജോലികള്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ എന്തെങ്കിലും നല്ലത് ചെയ്യണമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍. ഉത്തരേന്ത്യക്കാരെ അപമാനിച്ചുകൊണ്ട് രക്ഷപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത് നടക്കില്ല. ഇതായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
അതേസമയം, ഇന്ത്യയുടെ ആദ്യപാദ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞു, ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. നാലാം സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 5.8 ശതമാനവും ഒരു വര്‍ഷം മുമ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൈവരിച്ച എട്ട് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച കുത്തനെ താഴോട്ടാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് 5 ശതമാനമായി കുറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇത് എട്ട് ശതമാനമായിരുന്നു.
വാഹനമേഖലയിലെ മാന്ദ്യത്തിന് കാരണം മില്ലേനിയലുകളുടെ മാനസികാവസ്ഥയിലെ മാറ്റം പോലെയുള്ള നിരവധി ഘടകങ്ങളാണെന്ന് സെപ്റ്റംബര്‍ 10 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ പ്രതിമാസ ഗഡുക്കളായി തുക ചെലവഴിക്കുന്നതിനുപകരം ഒല, യുബര്‍ തുടങ്ങിയ ടാക്സി ഭീമന്മാരെയാണ് യുവാക്കള്‍ ഇഷ്ടപ്പെടുന്നതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.