രാഹുൽ ഗാന്ധിയുടെ രാജിക്ക് പ്രിയങ്കയുടെ പിന്തുണ! പ്രിയങ്കയെ അധ്യക്ഷയാക്കുന്നതിനെ എതിർത്ത് രാഹുൽ!
ദില്ലി: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ കടപുഴക്കി എറിഞ്ഞിരിക്കുകയാണ്. വന്‍ തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറിയിലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ബിജെപിയോട് എതിരിട്ട് നില്‍ക്കാന്‍ സാധിച്ചേക്കില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാനുളള ഉറച്ച തീരുമാനത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാജി തീരുമാനം ഐക്യകണ്‌ഠേനെ തളളി. എന്നാല്‍ രാഹുല്‍ ഇതുവരെ രാജി തീരുമാനം മാറ്റിയിട്ടില്ല. രാഹുലിന്റെ തീരുമാനത്തിനൊപ്പം പ്രിയങ്ക ഗാന്ധിയുണ്ട്. എന്നാല്‍ തനിക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പ്രിയങ്കയുടെ പേര് ഉയരുന്നതിനെ രാഹുല്‍ ഗാന്ധി എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജിയിൽ ഉറച്ച് രാഹുൽ ഗാന്ധി
2014ല്‍ നിന്നും 2019ലേക്ക് എത്തിയപ്പോള്‍ അന്ന് നേടിയ 44 സീറ്റിനോട് വെറും 8 സീറ്റ് കൂട്ടിച്ചേര്‍ക്കാനേ കോണ്‍ഗ്രസിന് സാധിച്ചുളളൂ. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയുടെ ഈ ദയനീയ സ്ഥിതി. ഇതോടെ രാഹുല്‍ ഗാന്ധി രാജി വെയ്ക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു.
മാറി നിന്നേ പറ്റൂ
കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലിന്റെ രാജിയാണ് പ്രധാന ചര്‍ച്ചാ വിഷയമായത്. തനിക്ക് മാറി നിന്നേ പറ്റൂ എന്നാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് എടുത്തത്. മന്‍മോഹന്‍ സിംഗ് അടക്കമുളള 52 അംഗ സമിതി രാജിയാവശ്യം നിരാകരിച്ചു.
രാഹുലിനൊപ്പം പ്രിയങ്ക
രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഒഴിയുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമ്മതമല്ലെങ്കിലും പ്രിയങ്ക ഗാന്ധി സഹോദരന്റെ തീരുമാനത്തിന് ഒപ്പമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഹുലിന് പകരം ആര് എന്ന് തീരുമാനിക്കാനുളള സമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊടുക്കണം എന്നാണ് പ്രിയങ്ക രാഹുലിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
നമ്മള്‍ പോരാട്ടം തുടരും
നമ്മള്‍ പോരാട്ടം തുടരും എന്നാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അച്ചടക്കമുളള പോരാളിയായി തുടരുമെന്നും അതിന് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്നില്ല എന്നുമാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. എന്നാല്‍ തീരുമാനം പുനപരിശോധിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടു.
രാഹുലിന്റെത് വ്യക്തിപരമായ തീരുമാനം
എന്നാല്‍ രാഹുല്‍ തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ മനസ്സ് മാറ്റാന്‍ സോണിയയോ പ്രിയങ്കയോ തയ്യാറല്ലെന്നും രാഹുലിന്റെത് വ്യക്തിപരമായ തീരുമാനമാണ് എന്ന് ഇരുവരും നിലപാട് എടുത്തതായും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഹുല്‍ ഗാന്ധി എതിര്‍ത്തു
നാല് മണിക്കൂര്‍ നീണ്ട യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനോട് ചോദിച്ചത് നേതൃസ്ഥാനത്തേക്ക് പകരമാര് എന്ന ചോദ്യമായിരുന്നു. ചര്‍ച്ചകള്‍ക്കിടെ പ്രിയങ്ക ഗാന്ധിയുടെ പേരാണ് പ്രധാനമായും ഉയര്‍ന്ന് വന്നത്. എന്നാല്‍ അത് രാഹുല്‍ ഗാന്ധി എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഹോദരിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട
തന്റെ സഹോദരിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വേണം എന്ന് നിര്‍ബന്ധമൊന്നും ഇല്ലല്ലോ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് മുന്‍പും കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുളളവര്‍ അല്ലാത്തവരും ഇരുന്നിട്ടുളളതും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഒരു വിഭാഗം ആഗ്രഹിക്കുന്നു
പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് കൊണ്ട് വരണം എന്നുളള ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ആഗ്രഹമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കോ അമ്മ സോണിയാ ഗാന്ധിക്കോ പ്രിയങ്കയെ നേതൃസ്ഥാനത്ത് കൊണ്ട് വരുന്നതില്‍ താല്‍പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.