യോഗി ആദിത്യനാഥിന്റെ '' കരുതലിന് '' നന്ദി അറിയിച്ച് പ്രിയങ്കാ ഗാന്ധിയുടെ കത്ത്; സുരക്ഷ കുറയ്ക്കാമോ?
ദില്ലി: രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിരുന്നെങ്കിലും രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന മുറവിളി കോൺഗ്രസിൽ ശക്തമാവുകയാണ്. നിലവിലെ പ്രതിസന്ധിയിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്താൽ ഒററക്കെട്ടായി പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാകുമോ എന്ന ആശങ്കയിലാണ് മുതിർന്ന നേതാക്കൾ.
കോണ്ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പ്രിയങ്കയ്ക്ക് കിഴക്കൻ ഉത്തർപ്രദേശിന്റെ മാത്രം ചുമതലയായിരുന്നു നൽകിയത്. തിരഞ്ഞെടുപ്പിൽ ദയനീയമായ തിരിച്ചടി നേരിട്ടും ഉത്തർപ്രദേശിനെ ഒറ്റയ്ക്ക് നയിക്കുക എന്ന ദൗത്യമാണ് പാർട്ടി പ്രിയങ്കയെ ഏൽപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന പ്രിയങ്ക പക്ഷെ ഇപ്പോൾ യോഗി ആദിത്യനാഥിന് നന്ദി അറിയിച്ചുകൊണ്ടൊരു കത്ത് അയച്ചിരിക്കുകയാണ്, ഒപ്പം ഒരു നിർദ്ദേശവും മുന്നോട്ട് വയ്ക്കുന്നു.
ആഞ്ഞടിച്ച് പ്രിയങ്ക
ഉത്തർപ്രദേശിലെ തോൽവിയുടെ ആഘാതത്തിൽ നിന്നും കരകയറാൻ പാർട്ടി പാടുപെടുമ്പോഴും ഉത്തർപ്രദേശിൽ സജീവമായി പ്രിയങ്കയുണ്ടായിരുന്നു. സർക്കാരിന്റെ വീഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദികളിലെ പ്രസംഗങ്ങളിലൂടെയും പ്രിയങ്ക തുറന്നു കാട്ടി. ഉത്തർപ്രദേശിലെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രിയങ്ക പലതവണ രംഗത്ത് എത്തിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ കുരിച്ചും പ്രിയങ്ക ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നുപോലെയാണ് പ്രിയങ്കയുടെ പ്രതികരണം എന്നാണ് യോഗി ആദിത്യനാഥ് പരിഹസിച്ചത്.
ഉത്തർപ്രദേശിന്റെ ചുമതല
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിട്ടായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയും നൽകി. പ്രിയങ്കയുടെ വരവോടെ സംസ്ഥാനത്തെ കോൺഗ്രസ് കേന്ദ്രങ്ങൾ ആവേശത്തിലായെങ്കിലും കോൺഗ്രസിന്റെ സീറ്റ് നേട്ടം സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലേക്ക് മാത്രം ഒതുങ്ങുകയായിരുന്നു. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ജ്യോതിരാദിത്യ സിന്ധ്യ രാജി സമർപ്പിച്ചതോടെയാണ് ഉത്തർപ്രദേശിനെ ഒറ്റയ്ക്ക് നയിക്കാൻ പ്രിയങ്കയെ പാർട്ടി ചുമതലപ്പെടുത്തിയത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് പ്രിയങ്കയുടെ പ്രവർത്തനം.
നന്ദി അറിയിച്ച് പ്രിയങ്ക
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിക്കുന്നതിനിടയിലും യോഗിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് പ്രിയങ്കാ ഗാന്ധിയുടെ കത്ത്. സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം അടിക്കടി പ്രിയങ്ക ഉത്തർപ്രദേശിൽ സന്ദർശനം നടത്താറുണ്ട്. തന്റെ സന്ദർശന വേളയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പ്രിയങ്ക നന്ദി അറിയിച്ചിരിക്കുന്നത്. എന്നാൽ സർക്കാർ ഏർപ്പെടുത്തുന്ന വിപുലമായ സുരക്ഷാ സംവിധാനങ്ങളിൽ അൽപ്പം കുറവ് വരുത്തണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുത്തുന്നുണ്ട്.
സുരക്ഷ കുറയ്ക്കാം
തനിക്ക് ഏർപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങൾ പലപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിലാക്കാറുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലേക്കുള്ള സന്ദർശനത്തിനിടെ സുരക്ഷാ സന്നാഹങ്ങൾ കോൺഗ്രസ് പ്രവർത്തകരെയും സാധാരണ ജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയെന്ന് കത്തിൽ പ്രിയങ്ക പരാമർശിക്കുന്നു. പോലീസും മറ്റ് ഉദ്യോഗസ്ഥരും സഞ്ചരിച്ച 22 വാഹനങ്ങളാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതെന്ന് പ്രിയങ്ക ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ദില്ലിയിലും മറ്റു സംസ്ഥാനങ്ങളിലും തനിക്ക് സുരക്ഷ ലഭിക്കുന്നുണ്ട്. പക്ഷെ ഒരു സുരക്ഷാ വാഹനം മാത്രമെ അനുഗമിക്കാറുള്ളു, അതുകൊണ്ട് തന്നെ മറ്റു വാഹനങ്ങളെ തടയുകയോ, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യേണ്ടി വരാറില്ലെന്നും പ്രിയങ്ക പറയുന്നു.
ജനങ്ങൾക്ക് ബുദ്ധിമുട്ട്
ഓരോ തവണ താൻ സംസ്ഥാനത്ത് സന്ദർശനം നടത്തുമ്പോഴും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സുരക്ഷാ സന്നാഹങ്ങൾ പിൻവലിക്കണമെന്ന് പ്രിയങ്കാ ഗാന്ധി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുന്നു. ഉത്തർപ്രദേശിൽ വൻഅഴിച്ചുപണിയാണ് പ്രിയങ്ക നടത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയെ ഉത്തർപ്രേദശിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനാണ് കോൺഗ്രസിന്റെ ശ്രമം. അതേസമയം രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്ക വരണമെന്ന ആവശ്യവും ശക്തമാവുകയാണ്.