സിന്ധ്യ ഗ്രൂപ്പിന് മുട്ടൻ പണി, 30 പേരെ ഒറ്റയടിക്ക് തെറിപ്പിച്ച് കോൺഗ്രസ്! ആരെയും വെറുതേ വിടില്ല!
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനെ ചതിച്ച് ബിജെപി പക്ഷത്തേക്ക് പോയിട്ട് രണ്ടര മാസം കഴിഞ്ഞു. ബിജെപിയില്‍ എത്തിയിട്ടും കാര്യമായ നേട്ടമൊന്നും ഇതുവരെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കുണ്ടായിട്ടില്ല. രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനവും എല്ലാം വാഗ്ദാനങ്ങളായി തന്നെ കിടക്കുന്നു.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാവും ബിജെപിയില്‍ ജ്യോതിരാദിത്യ സിന്ധ്യയുടേയും ഒപ്പം പോയ 22 പേരുടേയും ഭാവി നിര്‍ണയിക്കുക. സിന്ധ്യയെ ജയിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. മാത്രമല്ല പാര്‍ട്ടിയിലുളള സിന്ധ്യ അനുകൂലികളേയും പാര്‍ട്ടി വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.
ടീം രാഹുലിലെ പ്രധാനി
കോണ്‍ഗ്രസിലായിരിക്കേ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും അടുത്ത ആളുകളില്‍ ഒരാളായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ആദ്യമായി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തപ്പോള്‍ രാഹുല്‍ ഗാന്ധിയുണ്ടാക്കിയ ടീമിലെ പ്രധാനി. കോണ്‍ഗ്രസിന്റെ ഭാവി വാഗ്ദാനങ്ങളിലൊരാളായി സ്ിന്ധ്യ പരിഗണിക്കപ്പെട്ടിരുന്നു.
യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കപ്പെട്ട പേരുകളില്‍ ഒന്ന് പോലുമാണ് സിന്ധ്യയുടേത്. പാര്‍ട്ടിയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ജ്യോതിരാദിത്യ സിന്ധ്യയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിന്ധ്യ കോണ്‍ഗ്രസ് വിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നടക്കം മധ്യപ്രദേശില്‍ വലിയ ചോര്‍ച്ചയുണ്ടായി.
മുപ്പത് യൂത്ത് കോണ്‍ഗ്രസുകാർ പുറത്ത്
സിന്ധ്യ അനുകൂലികളായ മുപ്പത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് ഒറ്റയടിക്ക് പുറത്താക്കിയിരിക്കുന്നത്. സിന്ധ്യയുടെ രാജിക്ക് ശേഷം യൂത്ത് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചവരാണ് ഇവര്‍. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അതിനോട് ചേര്‍ന്ന ജില്ലകളില്‍ നിന്നും ഉളളവരാണ് ഈ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
മത്സരിക്കാനിരുന്നവരടക്കം
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന നേതാക്കള്‍ അടക്കമാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിറകെ ഇവരും നേതൃത്വത്തിന് രാജി സമര്‍പ്പിക്കുകയായിരുന്നു. ലോക്ക്ഡൗണിന് മുന്‍പായി മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടന്ന് വരികയായിരുന്നു. അതിനിടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടായത്.
രണ്ട് മാസങ്ങൾക്ക് ശേഷം
ദാട്ടിയ, മൊറേന, റെയ്‌സന്‍, രത്‌ലം, ഇന്‍ഡോര്‍, ഭിണ്ട്, അശോക് നഗര്‍, സാഗര്‍, ധര്‍, ഗ്വാളിയോര്‍, ഗുണ, ദേവാസ്, മാണ്ട്‌സുര്‍ എന്നിവിടങ്ങളില്‍ നിന്നുളള നേതാക്കളാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി ഇവര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. നേരത്തെ തന്നെ ഇവര്‍ രാജിക്കത്ത് നല്‍കിയിരുന്നുവെങ്കിലും അത് സ്വീകരിക്കപ്പെട്ടിരുന്നില്ല.
കോൺഗ്രസിലും നടപടി
30 പേരെയും യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കുനാല്‍ ചൗധരി ഇക്കാര്യം സ്ഥിരീകരിച്ചു. 30 യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കിയതായി ചൗധരി പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലും സിന്ധ്യ അനുകൂലികള്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആശയക്കുഴപ്പത്തിൽ പാർട്ടി
സംസ്ഥാനത്ത് പലയിടത്തും സിന്ധ്യ പക്ഷക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് ഇതിനകം രാജി വെച്ച് കഴിഞ്ഞു. പ്രത്യേകിച്ച് ഗ്വോളിയോര്‍ ചമ്പല്‍ മേഖലയില്‍ ഉളള നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിലെ അവശേഷിക്കുന്ന സിന്ധ്യ അനുകൂലികള്‍ പാര്‍ട്ടി വിടുന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ചിലര്‍ രാജി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അവര്‍ പാര്‍ട്ടിക്കൊപ്പമുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ആശയക്കുഴപ്പമുണ്ട്.
പാര്‍ട്ടിയോടുളള കൂറ് തെളിയിക്കണം
ഈ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഈ നേതാക്കള്‍ പാര്‍ട്ടിയോടുളള കൂറ് തെളിയിക്കണം എന്നാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടി ഈ നേതാക്കള്‍ക്കെതിരെ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നത് നേതാക്കള്‍ വ്യക്തമാക്കണം.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നു
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള നീക്കത്തിലുമാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥാനങ്ങളിലേക്ക് ഉടനെ തന്നെ പുതിയ ഭാരവാഹികളെ നിയമിക്കുമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡണ്ടായ ദേവേന്ദ്ര ശര്‍മ വ്യക്തമാക്കി. പുറത്ത് പോയ നേതാക്കളെ കുറിച്ച് ആലോചിക്കുന്നില്ലെന്നും കോണ്‍ഗ്രസിലേക്ക് പുതിയതായി നിരവധി പേര്‍ എത്തുന്നുണ്ടെന്നും ശര്‍മ പറഞ്ഞു.