ബലാത്സംഗം, പോക്സോ കേസുകളിൽ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം, നിലപാട് കടുപ്പിച്ച് കേന്ദ്രം
ദില്ലി: ബലാത്സംഗം, പോക്സോ കേസുകളിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. ബലാത്സംഗം, പോക്സോ കേസുകളുടെ അന്വേഷണവും വിചാരണയും വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർക്കും ചീഫ് ജസ്റ്റിസുമാർക്കും കത്തയക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. രണ്ട് മാസത്തിനകം അന്വേഷണവും 6 മാസത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ജവഹർലാൽ നെഹ്റു ഏറ്റവും വലിയ ലൈംഗീക പീഡകൻ'; വിവാദ പരാമർശവുമായി സാധ്വി പ്രാചി
ബലാത്സംഗ, പോക്സോ കേസുകളിൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും താൻ കത്തയക്കാൻ പോവുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗവും സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും ദൗർഭാഗ്യകരവും അത്യന്തം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗ കോടതികളിൽ കെട്ടിക്കിടക്കുന്ന ബലാത്സം, പോക്സോ കേസുകൾ എത്രയും വേഗം തീർപ്പാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് ജസ്റ്റിസുമാർക്ക് കത്തയക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു, ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഇന്ത്യൻ ശിക്ഷാ നിയമത്തിലും ക്രിമിനൽ നടപടി ചട്ടത്തിലും എൻഡിഎ സർക്കാർ ഭേദഗതി വരുത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.