പഞ്ചാബില്‍ പ്രശ്ന പരിഹാരം ഇനിയും അകലെ: നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി
ദില്ലി: പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും നവജ്യോത് സിങും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ സംസ്ഥാനത്ത് നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി.ഗുർജീത് സിംഗ് ഓജ്‌ല എംപി, പഞ്ചാബ് മന്ത്രിസഭയിലെ അംഗങ്ങളായ രാജ്കുമാർ വർക്ക, ചരഞ്ജിത് സിംഗ് ചാന്നി, പാർട്ടി എംഎൽഎ കുൽജീത് നാഗ്ര എന്നിവരുമായിട്ടാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ദില്ലിയിലെ രാഹുലിന്‍റെ വസതിയില്‍ വെച്ചായിരുന്നു നേതാക്കള്‍ രാഹുലിനെ കണ്ടത്. അതേസമയം മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, നവജോത് സിംഗ് സിദ്ധു എന്നിവർ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇരുവരേയും രാഹുല്‍ ദില്ലിയിലേക്ക് വിളിപ്പിച്ചെന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
മുഖ്യമന്ത്രിയുമായുള്ള അതൃപ്തി പരസ്യമാക്കിയ എംഎൽഎ പർഗത് സിംഗ് ഉൾപ്പെടെയുള്ള പഞ്ചാബിലെ മറ്റ് നേതാക്കളുമായും രാഹുല്‍ ഗാന്ധി വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റന്‍ കൂടിയാണ് പർഗത് സിംഗ്. അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ എത്രയുംപെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
നേരത്തെ ഓള്‍ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി പഞ്ചാബ് പ്രശ്നം പരിഹരിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി രാഹുൽ ഗാന്ധി എംഎൽഎമാരുമായി ഫോണിൽ സംസാരിച്ചിരുന്നു. പാർട്ടി അധികാരത്തിലിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്ന് എന്ന നിലയില്‍ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്, അവിടുത്തെ ഫലം സംസ്ഥാനത്തിന് പുറത്തുള്ള പാർട്ടിയുടെ സാധ്യതകളെയും ബാധിക്കും. അതുകൊണ്ട് തന്നെയാണ് പഞ്ചാബിലെ പ്രശ്നം പരിഹാരത്തിനായി നേതാക്കള്‍ സജീവ ഇടപെല്‍ നടത്തുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു
Recommended Video