നിതീഷിനെ വെട്ടി ബിഹാര്‍ പിടിക്കാന്‍ ബിജെപി; ജെഡിയു മുന്നണിക്ക് പുറത്തേക്ക്, പ്രതിപക്ഷത്തും പ്രതീക്ഷ
ബിഹാര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കുന്ന ബിഹാറില്‍ എന്‍ഡിഎയ്ക്കുള്ളില്‍ വിള്ളലുകള്‍ രൂക്ഷമാകുന്നു. സംസ്ഥാനത്ത് മുന്നണിയെ നയിക്കുന്ന കക്ഷിയാണെങ്കിലും മറ്റ് ഘടകക്ഷികളെ കൂടെക്കൂട്ടി ബിജെപി തങ്ങളുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ ശ്രമിക്കുന്നുവെന്നാണ് ജെഡിയുടെ നേതൃത്വത്തിന്‍റെ ആശങ്ക. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് റാങ്ക് നല്‍കില്ലെന്ന ബിജെപി നിലപാടില്‍ പ്രതിഷേധിച്ച് ഒരു മന്ത്രിസ്ഥാനവും വേണ്ടെന്ന് ജെഡിയു നിലപാട് എടുത്തിരുന്നു.
അതിന് ശേഷം നടന്ന ബിഹാര്‍ മന്ത്രിസഭ പുനഃസംഘടനയില്‍ ബിജെപിക്ക് കാര്യമായ പരിഗണന നല്‍കാന്‍ ജെഡിയുവും തയ്യാറായിരുന്നില്ല. ഈ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യത്തിന്‍റെ മുഖമായി നിതീഷ് കുമാറിന് പകരം പുതിയ നേതാവിനെ ഉയര്‍ത്തിക്കാട്ടാമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ബിജെപിയുടെ നേതൃത്വത്തില്‍
ബിജെപിയുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മറ്റു കക്ഷികള്‍ നീക്കം നടത്തുന്നുവെന്ന സൂചനയും ജെഡിയുവിനേയും നിതീഷ് കുമാറിനേയും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. നിലപാട് പൂര്‍ണ്ണമായും വ്യക്തമാക്കാതെയായിരുന്നു എല്‍ജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ റാം വിലാവസ് പാസ്വാന്‍റെ പ്രതികരണം. നിതീഷ് കുമാറാണ് തങ്ങളുടെ ക്യാപ്റ്റനെന്ന് പാസ്വാന്‍ പറഞ്ഞെങ്കിലും മറ്റൊരു ക്യാപ്റ്റനെന്ന നിര്‍ദേശം ബിജെപി മുന്നോട്ടുവെയ്ക്കുന്നതു വരെയേ അതുണ്ടാകൂവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പാസ്വാന്‍റെ നിലപാട്
പുതിയ ക്യാപ്റ്റനെ ബിജെപി തീരുമാനിച്ചില്ലെങ്കില്‍ അദ്ദേഹം തന്നെ സ്ഥാനത്ത് തുടരുമെന്നും ദി ഹിന്ദു പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാസ്വാന്‍ പറഞ്ഞു. ബിഹാറിലെ സഖ്യത്തില്‍ വലിയ സ്വാധീനമുള്ള പാസ്വാന്‍റെ നിലപാട് നിതീഷ് കുമാറിന്‍റെ ഭാവിയില്‍ നിര്‍ണ്ണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആറ് സീറ്റിലും വിജയിച്ച പാസ്വാന്‍റെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ മുന്നണിയില്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്.
വലിയ കക്ഷി
നിലവില്‍ 243 അംഗ നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ മാത്രമാമാണ് പാസ്വാന്‍റെ ലോക് ജനശ്കതി പാര്‍ട്ടിക്കുള്ളത്. 67 അംഗങ്ങളുള്ള ജെഡിയുവാണ് ഭരണപക്ഷത്തെ ഏറ്റവും വലിയ കക്ഷി. ബിജെപിക്ക് 52 അംഗങ്ങളാണ് ഉള്ളത്. 2015 ല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ കക്ഷികള്‍ക്കൊപ്പം മഹാസഖ്യം രൂപീകരിച്ച് മത്സരിച്ച് അധികാരം പിടിച്ച ജെഡിയു പിന്നീട് സഖ്യം ഉപേക്ഷിച്ച് ബിജെപിക്കോപ്പം ചേരുകയായിരുന്നു.
വീണ്ടും മഹാസാഖ്യം
നിതീഷ് കുമാറും ബിജെപിയുമായുള്ള പ്രശ്നങ്ങള്‍ നാള്‍ക്കുനാള്‍ രൂക്ഷമായി വരുന്നതോടെ അത് മുതലെടുക്കാന്‍ ആര്‍ജെഡി ക്യാംമ്പിലും തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജെഡിയുവിനെ തിരെകയെത്തിച്ച് മഹാസാഖ്യം വീണ്ടും രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ആര്‍ജെഡി നേതാവ് രഘുവന്‍ഷ് പ്രസാദ് സിങ് ശനിയാഴ്ച്ച പറഞ്ഞിരുന്നു.
വിമര്‍ശനം
എന്നാല്‍ ഇരുപാര്‍ട്ടിയിലേയും ചില നേതാക്കള്‍ ഇത് തള്ളിക്കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.അഴിമതിക്കേസില്‍ ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ പാർട്ടിയുമായി ഒരുമിച്ചു പോകുന്ന പ്രശ്നമില്ലെന്നു ജെഡിയു ദേശീയ വക്താവ് കെസി ത്യാഗി പറഞ്ഞു. തേജസ്വി യാദവ് പരസ്യമായി നിതീഷിനെതിരെ പ്രചാരണം നടത്തിയതാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന വിമര്‍ശനവും ആര്‍ജെഡിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന്
അതേസമയം, ക്യാപ്റ്റന്‍ പരാമര്‍ശങ്ങളില്‍ നിതീഷ് കുമാറിനെ പിന്തുണച്ചതിന്റെ പേരില്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിക്ക് സ്വന്തം പാര്‍ട്ടിയില്‍നിന്നു വിമര്‍ശനം നേരിടേണ്ടി വന്നു. ബിഹാറിലെ എന്‍ഡിഎയുടെ ക്യാപ്റ്റന്‍ നിതീഷാണെന്ന് സുശീല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും നിതീഷ് തന്നെ ക്യാപ്റ്റനായി തുടരുമെന്നും സുശീല്‍ പറഞ്ഞു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.
ആര്‍എസ്എസ് ഇല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ നിലനില്ക്കാന് കഴിയില്ലെന്ന് ബിജെപി നേതാവ് സതീഷ് പൂനിയ
എന്‍സിപിയിലെ പൊട്ടിത്തെറിയില്‍ എല്‍ഡിഎഫില്‍ ക്യാംമ്പില്‍ ആശങ്ക; യുഡിഎഫിന്റെ കളിയെന്ന് ശശീന്ദ്രന്