'പ്രിയങ്ക ഗാന്ധിയാണ് കാരണം', ഉത്തർ പ്രദേശിൽ കോൺഗ്രസിന് ഞെട്ടൽ, പാർട്ടിക്കുളളിൽ കലാപം
ദില്ലി: 2022ല്‍ ബിജെപി കോട്ടയായ ഉത്തര്‍ പ്രദേശ് പിടിച്ചെടുക്കാനുളള തീവ്രമായ ശ്രമങ്ങള്‍ ആണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വം ഉത്തര്‍ പ്രദേശിന്റെ ചുമതല ഏല്‍പ്പിച്ചത് ആ ലക്ഷ്യം വെച്ചാണ്.
പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ ഉണര്‍വ് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനിടെ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി ഉത്തര്‍ പ്രദേശിലെ കോൺഗ്രസിൽ പ്രിയങ്കയുടെ നേതൃത്വത്തിനെതിരെ കലാപം ഉയർന്നിരിക്കുകയാണ്.
കോൺഗ്രസിനേറ്റ പ്രഹരം
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം ആയിരുന്ന ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞ നിലയില്‍ ആണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോട് കൂടിയാണ് കോണ്‍ഗ്രസ് തകര്‍ച്ചയുടെ ആഴം വ്യക്തമായത്. റായ്ബറേലിയില്‍ സോണിയാ ഗാന്ധി ഒഴികെ അമേത്തിയില്‍ രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ 2019ല്‍ തോല്‍വി രുചിച്ചു.
കോണ്‍ഗ്രസിനെ വേരുറപ്പിച്ച് നിര്‍ത്താന്‍
യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തിയുളള ബിജെപിയുടെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകള്‍ക്കാണ് യുപി കഴിഞ്ഞ തവണ വോട്ട് നല്‍കിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ച പ്രിയങ്കയെ കോണ്‍ഗ്രസ് ആദ്യം നിയോഗിച്ചത് യുപിയില്‍ തന്നെ. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വേരുറപ്പിച്ച് നിര്‍ത്താന്‍ പ്രിയങ്ക ഗാന്ധി കഠിന പരിശ്രമം തന്നെ നടത്തുന്നുണ്ട്.
വലിയ പ്രതീക്ഷകൾ
സ്ത്രീ സുരക്ഷയും ക്രമസമാധാന പ്രശ്നങ്ങളും ദാരിദ്ര്യവും അടക്കമുളള അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രിയങ്ക ഗാന്ധി നിരന്തരം യോഗി സര്‍ക്കാരിനെ കടന്നാക്രമിക്കുന്നുണ്ട്. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ വലിയ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നത്. പ്രിയങ്ക ചാര്‍ജ് ഏറ്റെടുത്തതിന് പിന്നാലെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് വന്ന് തുടങ്ങി.
കോൺഗ്രസിനുളളിൽ ഭിന്നത
ഹാത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ യുപി സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാടുകള്‍ക്കെതിരെയുളള പ്രതിഷേധം കോണ്‍ഗ്രസ് വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. 2022ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നേറുന്ന പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിന് വലിയ തിരിച്ചടി ആയിരിക്കുകയാണ് യുപിയിലെ കോൺഗ്രസിനുളളിലെ ഭിന്നത.
നേതാക്കളുടെ രാജി
യുപിയിലെ പ്രമുഖരായ രണ്ട് നേതാക്കൾ പാർട്ടി ബന്ധം ഉപേക്ഷിച്ചിരിക്കുകയാണ്. ഉന്നാവോ മുന്‍ എംപിയായ അന്നു ടണ്ടന്, ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അങ്കിത് പരിഹാര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇരുനേതാക്കളും രാജി തീരുമാനം അറിയിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് നേതാക്കളുടെ രാജി എന്നത് ശ്രദ്ധേയമാണ്.
പ്രിയങ്കയ്ക്ക് എതിരെ ആരോപണം
ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തിയത് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വമാണ് എന്നാണ് രാജി വെച്ച നേതാക്കള്‍ ആരോപിക്കുന്നത്. അങ്കിത് പരിഹാര്‍ എഐസിസി എക്സിക്യൂട്ട് അംഗം കൂടിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശില്‍ ചുമതല ഏറ്റെടുത്തതോടെ കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസ് നേതാക്കളുടെ പദവികള്‍ക്ക് തിരിച്ചടി ഏറ്റിരിക്കുന്നുവെന്ന് പരിഹാര്‍ ആരോപിക്കുന്നു.
നൂറ് കണക്കിന് അണികളും
കഴിഞ്ഞ ഏതാനും മാസങ്ങളായി അങ്കിത് പരിഹാറും അന്നു ടണ്ടനും ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ പരിപാടികളുമായി അകലം പാലിക്കുകയാണ്. നേതാക്കള്‍ മാത്രമല്ല നൂറ് കണക്കിന് അണികളും കോണ്‍ഗ്രസ് വിട്ടേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രിയങ്കയുടെ നേതൃത്വത്തിനുമുളള ഇരുട്ടടിയായേക്കും.